
പാലക്കാട്: മണ്ണാര്‍കാടുനിന്ന് മാറേണ്ടിവരുമെന്ന സൂചന പാര്‍ട്ടി തന്നിട്ടില്ലെന്ന് സിറ്റിങ് എംഎൽഎ എന്‍ ഷംസുദ്ദീന്‍. ഷംസുദ്ദീനെ മലപ്പുറത്തേക്ക് മാറ്റുന്നതിന് ലീഗ് നേതൃത്വം ആലോചിക്കുന്നെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് പ്രതികരണം. മണ്ണാര്‍കാട് തനിക്ക് ആത്മബന്ധമുള്ള മണ്ഡലമാണെന്നും വീണ്ടും മത്സരിക്കുമെന്നുമുള്ള സൂചന നല്‍കുകയാണ് എൻ. ഷംസുദ്ദീൻ.
പത്തുവര്‍ഷം മുമ്പ് തിരൂരില്‍ നിന്നും മണ്ണാര്‍കാടെത്തുമ്പോള്‍ എന്‍. ഷംസുദ്ദീന് മുന്നിൽ സിപിഐയില്‍ നിന്നു മണ്ഡലം പിടിക്കുകയെന്ന ദൗത്യമായിരുന്നു. തൊട്ടടുത്ത തെരഞ്ഞെടുപ്പിലും ഷംസുദ്ദീന്‍ വിജയമാവര്‍ത്തിച്ചു. സുരക്ഷിത മണ്ഡലമെന്ന ആത്മവിശ്വാസത്തിലാണ് പകരക്കാരനെ ലീഗ് മണ്ണാര്‍കാട് ആലോചിച്ചത്. നിയമസഭയിലേക്ക് കുഞ്ഞാലിക്കുട്ടി എത്തുന്ന ഒഴിവില്‍ പാര്‍ലമെന്‍റിലേക്ക് ഷംസുദ്ദീനെ പരിഗണിക്കാമെന്നായിരുന്നു ആലോചന. തദ്ദേശ തെരഞ്ഞെടുപ്പില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടാക്കാത്ത സാഹചര്യത്തിലും ഇനി പുറത്തുനിന്നൊരാളെ അംഗീകരിക്കില്ലെന്ന പ്രാദേശിക വികാരവും ലീഗിനെ മാറിച്ചിന്തിപ്പിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഷംസുദ്ദീന് പകരക്കാരനായി സാദിഖലിയുടെയും പി.കെ. ഫിറോസിന്‍റെയും പേരുകളായിരുന്നു പരിഗണിച്ചിരുന്നത്. മലപ്പുറം മുന്‍ നഗരസഭാ ചെയര്‍മാനായിരുന്ന കെ.പി. മുഹമ്മദ് മുസ്തഫയുടെ പേരും സജീവമായിരുന്നു. പുതിയ സാഹചര്യത്തില്‍ ഷംഷുദ്ദീനെത്തന്നെ മത്സരിപ്പിച്ച് മണ്ണാര്‍കാട് നിലനിര്‍ത്താനാണ് ലീഗ് നീക്കം
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam