Latest Videos

വയനാട്ടിൽ പട്ടാപ്പകല്‍ മാവോയിസ്റ്റുകള്‍, കൈയിൽ തോക്ക്, നാട്ടുകാരോട് വോട്ട് ചെയ്യരുതെന്ന് പ്രസംഗം- വീഡിയോ

By Web TeamFirst Published Apr 24, 2024, 12:57 PM IST
Highlights

വര്‍ഷങ്ങളായി കമ്പമല, മക്കിമല മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ട്. ഇക്കാരണത്താല്‍ പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും നിരന്തര പരിശോധന ഇവിടെ നടക്കാറുണ്ട്.

മാനന്തവാടി: വയനാട് പട്ടാപ്പകൽ മാവോയിസ്റ്റുകൾ എത്തി. മാനന്തവാടിയിലായിരുന്നു ആയുധവുമായി മാവോയിസ്റ്റുകൾ എത്തിയത്. തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്തിട്ട് ഒരു കാര്യമില്ലെന്നും 40 വർഷമായി ഇതുതന്നെയാണ് അവസ്ഥയെന്നും കമ്പമലയിലെ തൊഴിലാളികടക്കമുള്ള ജനങ്ങള്‍ തെരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കണമെന്നതായിരുന്നു മാവോയിസ്റ്റുകളുടെ ആവശ്യം. അതിരാവിലെ ആയുധവുമായി എത്തിയ മാവോയിസ്റ്റ് സംഘം എത്തിയപ്പോൾ നാട്ടുകാരിൽ നിന്ന് എതിര്‍പ്പുയര്‍ന്നു. ജനങ്ങൾ കൂടുന്ന  തലപ്പുഴ ടൗണിലേക്ക് വരണമെന്ന് നാട്ടുകാർ ഇവരോട് ആവശ്യപ്പെട്ടു. ആയുധധാരികളായ രണ്ടുപേരാണ് ചെറിയ ജംങ്ഷനില്‍ കൂടിനിന്നവരോട് സംസാരിച്ചത്.

സിപി മൊയ്തീന്‍, മനോജ്, സോമന്‍ എന്നിവരാണ് എത്തിയതെന്ന് സൂചനയുണ്ട്. നാലാമന്‍ ആരെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് പൊലീസ്. രാവിലെ ആറ് മണിയോടെയാണ് മാവോയിസ്റ്റുകള്‍ എത്തിയത്. ജനങ്ങളുമായി സംസാരിക്കുകയും മുദ്രവാക്യം വിളിക്കുകയും ചെയ്ത സംഘം ഇരുപത് മിനുട്ടിലധികം ചിലവഴിച്ചു. നാട്ടുകാരില്‍ നിന്ന് വിവരം ഇതിനകം തന്നെ പ്രദേശത്ത് പടര്‍ന്നിരുന്നെങ്കിലും പൊലീസ് സ്ഥിരീകരിച്ചതിനുശേഷമാണ് ദൃശ്യമാധ്യമങ്ങളിലടക്കം വാര്‍ത്ത വന്നത്.

വര്‍ഷങ്ങളായി കമ്പമല, മക്കിമല മേഖലയില്‍ മാവോയിസ്റ്റുകളുടെ സാന്നിധ്യമുണ്ട്. ഇക്കാരണത്താല്‍ പൊലീസിന്റെയും തണ്ടര്‍ബോള്‍ട്ടിന്റെയും നിരന്തര പരിശോധന ഇവിടെ നടക്കാറുണ്ട്. ഒരിക്കല്‍ ഇവിടെയുള്ള വനം വികസന കോര്‍പ്പറേഷന്റെ തേയിലത്തോട്ടം ഓഫീസ് മാവോയിസ്റ്റുകളെത്തി അടിച്ചു തകര്‍ത്തിരുന്നു. മക്കിമല പ്രദേശത്ത് കൂടിയാണ് സംഘം രക്ഷപ്പെട്ടത്.  

click me!