
കൊച്ചി: നാല് പതിറ്റാണ്ടിന് ശേഷം കോതമംഗലം പൈങ്ങോട്ടൂരിൽ മരമടി മത്സരം പുനരാരംഭിച്ചു. പരമ്പരാഗത കാർഷിക കായികവിനോദത്തിന്‍റെ വീര്യം വീണ്ടെടുത്തുകൊണ്ടാണ് മത്സരം വീണ്ടും നടന്നത്. 43 വർഷത്തെ കാത്തിരിപ്പിന് ഒടുവിലാണ് പൈങ്ങോട്ടൂരിലെ കടവൂർ മുറിപ്പാടത്ത് മരമടി മത്സരം വീണ്ടും അരങ്ങേറിയത്. തുടലഴിഞ്ഞ കാളക്കൂറ്റന്മാരും ആർത്തുവിളിച്ച നാട്ടുക്കൂട്ടവും ഈ പഴയകാല കാർഷിക വിനോദത്തെ ആവേശത്തോടെ ഏറ്റെടുത്തു. ചെളിനിറഞ്ഞ പാടശേഖരത്ത് ജോഡി കാളകളെ ഓടിച്ച്, വേഗതയും നിയന്ത്രണവും തെളിയിക്കുന്ന പരമ്പരാഗത കാളയോട്ട മത്സരമാണ് മരമടി. 1983 ഓടെ നാട്ടിൽ നിന്നുപോയ ഈ കാർഷിക വിനോദമാണ് കർഷകദിനാഘോഷങ്ങളുടെ ഭാഗമായി പഞ്ചായത്തും കൃഷിഭവനും ചേര്‍ന്ന് വീണ്ടെടുത്തത്. പുതിയ തലമുറയ്ക്ക് നാടൻ കായികസംസ്കാരം പരിചയപ്പെടാനുള്ള വേദിയായി മുറിപ്പാടം മാറി.
ഗവൺമെന്റ് ചീഫ് വിപ്പ് അപു ജോസഫ് മേള ഉദ്ഘാടനം ചെയ്തു. മാത്യു കുഴൽനാടൻ എംഎൽഎ ഡീൻ കുര്യാക്കോസ് തുടങ്ങിയവരും പങ്കെടുത്തു. മികച്ച പങ്കാളിത്തത്തോടെ സീനിയർ, ജൂനിയർ വിഭാഗങ്ങളിലായി മരമടി മത്സരങ്ങള്‍ സംഘടിപ്പിച്ചു. ആദ്യ മൂന്ന് സ്ഥാനങ്ങളിൽ എത്തിയവർക്ക് ട്രോഫിയും ക്യാഷ് അവാർഡും സമ്മാനിച്ചു. വാശിയേറിയ മത്സരങ്ങൾ കാണാൻ ആയിരക്കണക്കിന് ആളുകളാണ് പൈങ്ങോട്ടൂരിലേക്ക് ഒഴുകിയെത്തിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam