
പത്തനംതിട്ട: സീതത്തോട് സ്വകാര്യ പണമിടപാട് സ്ഥാപനത്തിലെ ജീവനക്കാർ ഉടമയെ പറ്റിച്ച് ലക്ഷങ്ങൾ തട്ടിയെടുത്തു. മാറംപുടത്തിൽ ഫൈനാൻസിയേഴ്സ് ഉടമ റോയ് മാത്യുവിനെയാണ് വ്യാജ സ്വർണ പണയ രേഖകളുണ്ടാക്കി രണ്ട് വനിത ജീവനക്കാർ കബളിപ്പിച്ചത്. ഇല്ലാത്ത സ്വർണം പണയത്തിലെടുത്തെന്ന് രേഖയുണ്ടാക്കി വനിതാ ജീവനക്കാർ പണം തട്ടിയെന്നാണ് കേസ്. പ്രതികളായ ജീവനക്കാർ സ്വന്തം അക്കൗണ്ടുകളിലേക്ക് മാറ്റിയത് 45,42,386 രൂപയാണെന്നാണ് പരാതി. റോയിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ ഒരാളെ ചിറ്റാർ പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ആറ് വർഷമായി മാറംപുടത്തിൽ ഫൈനാൻസിയേഴ്സിൽ മാനേജറായ ജോലി ചെയ്തിരുന്ന സീതത്തോട് സ്വദേശി രമ്യ രാജനാണ് തട്ടിപ്പ് കേസിൽ അറസ്റ്റിലായത്. ഇതേ സ്ഥാപനത്തിലെ ക്ലറിക്കൽ സ്റ്റാഫും കേസിൽ രണ്ടാം പ്രതിയുമായ ടി ബി ഭുവനമോളുമായി ചേർന്നാണ് രമ്യ രാജൻ തട്ടിപ്പ് നടത്തിയതെന്നാണ് ഉടമ റോയ് മാത്യുവിന്റെ പരാതി. വിദേശത്തായിരുന്നു റോയ് മാത്യു ജോലി ചെയ്തിരുന്നത്. മാറംപുടത്തിൽ ഫൈനാൻസിയേഴ്സ് എന്ന സ്ഥാപനത്തിന്റെ സമ്പൂർണ ചുമതല പ്രതികളായ ജീവനക്കാരെയാണ് ഏൽപ്പിച്ചിരുന്നത്.
കൊവിഡ് കാലത്ത് റോയ് മാത്യുവിന് നാട്ടിലേക്ക് വരാൻ കഴിയാതെ വന്നതോടെയാണ് തട്ടിപ്പ് തുടങ്ങുന്നത്. സ്ഥാപനത്തിൽ സ്ഥിരമായി സ്വർണം പണയം വെയ്ക്കാൻ വന്നിരുന്നവരുടെ പേരിലാണ് പ്രതികൾ തട്ടിപ്പ് നടത്തിയത്. ഒന്നാം പ്രതിയുടെ ബന്ധുക്കളുടെ അടക്കം സഹായത്തോടെയാണ് പണം തട്ടിയത് എന്നാണ് പരാതിക്കാരൻ ആരോപണം. പ്രതികളുടെ നാല് ബന്ധുക്കളെ കൂടി പ്രതി ചേർത്താണ് എഫ് ഐ ആർ. റോയ് മാത്യു ആദ്യം ചിറ്റാർ സ്റ്റേഷനിൽ പരാതി നൽകിയെങ്കിലും പൊലീസ് കേസെടുത്തിരുന്നില്ല. തുടർന്ന് റാന്നി കോടതിയിൽ പരാതി നൽകിയ ശേഷമാണ് പൊലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam