
തിരുവനന്തപുരം: വടകര എംഎൽഎയും ടിപി ചന്ദ്രശേഖരന്റെ വിധവയുമായ കെകെ രമയ്ക്ക് എതിരായ എം എം മണിയുടെ പ്രസംഗത്തിനെതിരെ ഇന്നും സഭയിൽ ബഹളം. എം എം മണി മാപ്പ് പറയണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ചോദ്യോത്തരവേളയിൽ തന്നെ പ്രതിഷേധം ശക്തമാക്കി. കോടതി വിധിയല്ല ടിപി ചന്ദ്രശേഖരന്റെ വധത്തിലേക്ക് നയിച്ചതെന്നും പാർട്ടി കോടതിയാണെന്നും പ്രതിപക്ഷ നേതാവ് ആവർത്തിച്ച് പറഞ്ഞു.
ഒരു കോളേജ് വിദ്യാർത്ഥി കൊല്ലപ്പെട്ടപ്പോൾ ഇരന്നു വാങ്ങിയ രക്തസാക്ഷിത്വം എന്ന് പറഞ്ഞവരാണ് ഇപ്പോൾ ബഹളം വെക്കുന്നത് നിയമ മന്ത്രി പി രാജീവ് വിമർശിച്ചു. മണിയുടേത് സ്ത്രീ വിരുദ്ധ പരാമർശമാണെന്നും ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്താനുള്ള പാർടി കോടതി വിധിക്ക് പിന്നിലെ ജഡ്ജിയാരെന്ന് തന്നെക്കൊണ്ട് പറയിക്കരുതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടിപി വധത്തിൽ സിപിഎമ്മിന് ഉത്തരവാദിത്വമില്ലെന്നാണ് എംഎം മണി പറഞ്ഞതെന്ന് പി രാജീവ് വ്യക്തമാക്കി.
ഈ ഘട്ടത്തിൽ സ്പീക്കർ എംബി രാജേഷ് വിഷയത്തിൽ ഇടപെട്ടു. അൺ പാർലമെന്ററി പരാമർശങ്ങൾ പിന്നീട് പരിശോധിച്ചു നീക്കം ചെയ്യുകയാണ് പതിവെന്ന് അദ്ദേഹം പറഞ്ഞു. ചെയറിന് ഇടപെടാൻ പരിമിതിയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. മുഖ്യമന്ത്രി മണിയെ ന്യായീകരിച്ചതാണ് വിസ്മയിപ്പിച്ചതെന്ന് വിഡി സതീശൻ ഇതിനോട് പ്രതികരിച്ചു. സ്പീക്കർ ചോദ്യോത്തര വേളയിലേക്ക് കടന്നെങ്കിലും പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങി.
സഹകരിക്കണം എന്ന് സ്പീക്കർ പ്രതിപക്ഷത്തോട് ആവശ്യപ്പെട്ടു. പ്രതിപക്ഷം തയ്യാറായില്ല. ദലീമ ജോജോയെ സ്പീക്കർ ചോദ്യം ഉന്നയിക്കാൻ ക്ഷണിച്ചു. ചോദ്യം ചോദിച്ചെങ്കിലും മറുപടി പറയാൻ മന്ത്രി എംവി ഗോവിന്ദന് സാധിച്ചില്ല. ഇതോടെ സ്പീക്കർ ചോദ്യോത്തര വേള റദ്ദാക്കി. പിന്നാലെ ഇന്നത്തെ നടപടികൾ റദ്ദാക്കി സഭ പിരിഞ്ഞു. സഭ ഇനി തിങ്കളാഴ്ച ചേരും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam