മറിയം ത്രേസ്യ വിശുദ്ധ പദവിയിൽ; പ്രഖ്യാപനം നടത്തിയത് ഫ്രാൻസിസ് മാർപ്പാപ്പ

By Web TeamFirst Published Oct 13, 2019, 1:52 PM IST
Highlights

കർദിനാൾമാരും മെത്രാൻമാരും വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികളും അടക്കം ആയിരക്കണക്കിന് ആളുകൾ ആണ് ചരിത്രമുഹൂർത്തത്തിനു നേരിട്ട് സാക്ഷികളായത്.

വത്തിക്കാൻ: വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചു.  ഫ്രാൻസിസ് മാർപാപ്പയാണ് മറിയം ത്രേസ്യയെ വിശുദ്ധയായി പ്രഖ്യാപിച്ചത്.  ഭാരത കത്തോലിക്കാ സഭയിലെ വൈദികരും സന്യസ്ഥരും വിശ്വാസികളും ,ചിറമ്മൽ മങ്കിടിയാൻ കുടുംബാംഗങ്ങളും അടക്കം നിരവധി പേരുടെ സാന്നിധ്യത്തിലാണ് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസലിക്കയിൽ വിശുദ്ധ പ്രഖ്യാപനം നടന്നത്.  മദര്‍ മറിയം ത്രേസ്യയ്ക്കൊപ്പം ബ്രിട്ടനില്‍ നിന്നുള്ള കര്‍ദിനാള്‍ ജോണ്‍ ഹെന്‍‌റി ന്യുമാന്‍, ഇറ്റാലിയന്‍ സന്ന്യാസസഭാംഗം ജുസെപ്പീന വന്നീനി , ബ്രസീലിയന്‍ സന്ന്യാസസഭാംഗം ദുൾചെ ലോപസ് പോന്തെസ് , സ്വിറ്റ്സര്‍ലന്‍ഡിലെ വിശുദ്ധ ഫ്രാൻസിസ് അസീസിയുടെ മൂന്നാം സഭാംഗം മാർഗരീത്ത ബെയ് എന്നിവരും വിശുദ്ധ പദവിയിലേക്ക് ഉയർത്തപ്പെട്ടു.

തത്സമയ സംപ്രേഷണം:

കർദിനാൾ തിരുസംഘത്തിന്റെ പ്രസിഡന്റ്, മറ്റ് അനേകം കർദിനാൾമാർ, സീറോ മലബാർ സഭയിൽ നിന്ന് മേജർ ആർച്ച് ബിഷപ്പ് കർദിനാൾ മാർ ജോർജ് ആലഞ്ചേരി അടക്കം നാൽപ്പത് ബിഷപ്പുമാർ തുടങ്ങി നിരവധി പേ‍ർ ചടങ്ങിന് സാക്ഷ്യം വഹിക്കാനുണ്ടായിരുന്നു. സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ  ഇന്ത്യൻ സമയം ഉച്ചയ്ക്ക് ഒന്നരക്കാണ് ചടങ്ങുകൾക്ക് തുടക്കമായത്.

വത്തിക്കാൻ സമയം രാവിലെ 7 മണിക്കു നിയന്ത്രിത പ്രവേശന വഴികളിലൂടെ തിരുകർമ്മങ്ങളിൽ പങ്കെടുക്കാൻ പ്രവേശന സൗകര്യം ലഭിച്ചവർ പ്രധാനവേദിയിലെത്തി. പ്രാരംഭ പ്രാത്ഥനയായി ജപമാലയും തുടർന്ന് 10.15ന് ഔദ്യോഗിക പ്രദക്ഷിണവും നടന്നു. ശേഷം തെരഞ്ഞെടുക്കപ്പെട്ട വൈദീകരും അഭിവന്ദ്യ പിതാക്കന്മാരും പാപ്പായോടൊപ്പം ഒരുക്കപ്പെട്ടിട്ടുള്ള ഇടങ്ങളിലേക്ക്  പ്രത്യേക ക്രമത്തിൽ  പ്രദക്ഷിണത്തിൽ പങ്കുചേർന്നു. 

പൊതുനിർദ്ദേശങ്ങൾക്കു ശേഷം കർദ്ദിനാൾ ആഞ്ചലോ ബേച്ചു പത്രോസിന്റെ പിൻഗാമിയും സാർവത്രിക സഭയുടെ തലവനുമായ ഫ്രാൻസിസ് പാപ്പായ്ക്കു മുന്നിൽ വിശുദ്ധിയിലേക്കു ഉയർത്തപ്പെടാനുള്ള 5 പേരുടെയും ലഘു ചരിത്രം വായിച്ച് അപേക്ഷകൾ സമർപ്പിച്ചതോടെയാണ് വിശുദ്ധ പ്രഖ്യാപനത്തിന് തുടക്കമായത്.വിശുദ്ധപദവി പ്രഖ്യാപനത്തിന്റെ ഔദ്യോഗിക നടപടി ക്രമങ്ങളെല്ലാം പൂർത്തിയായ ശേഷം  അഞ്ചു വാഴ്ത്തപ്പെട്ടവരെയും മാർപ്പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു.

പ്രഖ്യാപനത്തിന് ശേഷം ഉള്ള വിശുദ്ധ കുർബാന പുരോഗമിക്കുകയാണിപ്പോൾ. വിശുദ്ധ ബലിക്കിടക്കു  ഫ്രാൻസിസ് മാർപ്പാപ്പ വചന വ്യാഖ്യാനം നടത്തും. തുടർന്നു കാറോസൂസ പ്രാത്ഥന, സമർപ്പണം. തിരുകർമ്മങ്ങളോടനുബന്ധിച്ച് വിശുദ്ധരുടെ തിരുശേഷിപ്പുകൾ പ്രത്യേകം തയ്യാറാക്കിയിട്ടുള്ള പീഠങ്ങളിൽ പ്രതിഷ്ഠിക്കും. വിശുദ്ധ ബലിക്കു ശേഷം വിവിധ രാജ്യങ്ങളിൽ നിന്നും വിശ്വാസികൾ കൊണ്ടു വന്നിട്ടുള്ള തിരുവസ്തുക്കളുടെ പ്രത്യേക വെഞ്ചിരിപ്പും നടക്കും.

പ്രദക്ഷണ സമയത്ത് വാഴ്ത്തപ്പെട്ട മറിയം ത്രേസ്യയെ കുറിച്ചെഴുതി ചിട്ടപ്പെടുത്തിയിട്ടുള്ള രണ്ടു ഗാനങ്ങൾ മലയാളത്തിൽ വിശുദ്ധ പത്രോസിന്റെ ദേവാലയമുറ്റത്ത് ഉയരും. ഫാ. ബിനോജ് മുളവരിക്കലിന്റെ നേതൃത്വത്തിൽ നീണ്ട നാളത്തെ പരിശീലനത്തിന് ശേഷം ഒരുങ്ങിയിട്ടുള്ള ഈ ഗാനങ്ങൾ പത്രോസ്‌ ചതുരത്തിൽ ഒത്തുകൂടിയ മുഴുവൻ മലയാളികളും ഒപ്പം ഏറ്റു പാടും.

കർദിനാൾമാരും മെത്രാക്കമാരും വിവിധ രാജ്യങ്ങളിലെ ഔദ്യോഗിക പ്രതിനിധികളും  വിശ്വാസമൂഹവും ചേർന്ന ആയിരക്കണക്കിന് ആളുകൾ ആണ് ചരിത്രമുഹൂർത്തത്തിനു നേരിട്ട് സാക്ഷികളാകുന്നത്.

click me!