
തിരുവനന്തപുരം: കേരള സർവകലാശാല മാർക്ക് തിരുത്തലിൽ സെക്ഷൻ ഓഫീസർക്ക് മാത്രമേ പങ്കുളളൂവെന്ന് സർവകലാശാല അധികൃതർ. ക്രമക്കേടിൽ പൊലീസ് അന്വേഷണത്തിനുളള നടപടികൾ തുടങ്ങിയെന്ന് സർവകലാശാല പറയുമ്പോൾ ഇത്തരത്തിൽ ഒരു പരാതിയും സർവകലാശാലയിൽ നിന്നും കിട്ടിയിട്ടില്ലെന്ന് പൊലീസ് അറിയിച്ചു.
പാസ് വേഡ് ഉപയോഗിച്ച് വളരെ കുറച്ച് ഉദ്യോഗസ്ഥർക്ക് മാത്രം ഉപയോഗിക്കാവുന്ന കംപ്യൂട്ടർ സംവിധാനം, ഭേദഗതികൾ വരുത്തണമെങ്കിൽ പരീക്ഷാ കണ്‍ട്രോളറും ഡെപ്യൂട്ടി രജിസ്ട്രാറും അടക്കമുളളവരുടെ അനുമതി. സർവകലാശാലയുടെ മാർക്ക് രേഖപ്പെടുത്തൽ ഇങ്ങനെയൊക്കെ എന്നാണ് വയ്പ്. എന്നാൽ ഇവിടെയാണ് ഒരു സെക്ഷൻ ഓഫീസർ എളുപ്പത്തിൽ മാർക്ക് തിരിമറി നടത്തിയത്. തട്ടിപ്പ് കണ്ടെത്തിയതാകട്ടെ യാദൃച്ഛികമായും.
എഴുതിയ പരീക്ഷ റദ്ദാക്കാനുളള അപേക്ഷ ഒരു വിദ്യാർത്ഥി പിൻവലിച്ചതിനെ തുടർന്ന് ഈ വിദ്യാർത്ഥിയുടെ മാർക്കുകളിൽ പൊരുത്തക്കേട് കണ്ടെത്തി. തുടർന്ന് വിദ്യാർത്ഥിയെ ചോദ്യം ചെയ്തപ്പോഴാണ് സെക്ഷൻ ഓഫീസറായ വിനോദിന്റെ പങ്ക് തെളിഞ്ഞത്. പരീക്ഷയിൽ തോറ്റ പല വിദ്യാർത്ഥികളെയും ഇയാളിങ്ങനെ കയ്യയച്ച് സഹായിച്ചെന്ന് കൂടുതൽ പരിശോധനയിൽ വ്യക്തമായി. എന്നാൽ അന്വേഷണം ഈ സെക്ഷൻ ഓഫീസറിൽ മാത്രമൊതുക്കാനാണ് സർവകലാശാലയുടെ നീക്കം. തിരിമറി നടത്തുന്നതിൽ മറ്റാർക്കും പങ്കില്ലെന്ന് ആന്വേഷണം തുടങ്ങുമ്പോൾ തന്നെ സർവകലാശാല അധികൃതർ നിഗമനത്തിൽ എത്തിക്കഴിഞ്ഞു.
ഏഴ് വിദ്യാർത്ഥികളുടെ മാർക്കുകളിൽ തിരിമറി തെളിഞ്ഞു കഴിഞ്ഞു. എഴുപതിലേറെ വിദ്യാർത്ഥികളുടെ രേഖകൾ വിശദമായി പരിശോധിക്കുകയാണ്. തട്ടിപ്പ് നടത്തിയ വിദ്യാർത്ഥികളുടെ കോഴ്സ് റദ്ദാക്കാനാണ് നീക്കം. അതേസമയം ക്രമക്കേടിൽ പൊലീസ് അന്വേഷണം ഇതുവരെ തുടങ്ങിയിട്ടില്ല. അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് കത്ത് നൽകിയെന്ന് സർവലാശാല അധികൃതർ പറയുന്നു. എന്നാൽ ഇക്കാര്യം പൊലീസ് നിഷേധിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam