
ബിജെപിയുടെ എക്കാലത്തെയും നയം വിവേചനരഹിതമായ സുസ്ഥിരവികസനവും സദ്ഭരണവും തന്നെയാണ്. അതിനായി സമൂഹത്തിലെ മിടുക്കരായ വ്യക്തികളെ കണ്ടെത്തി അവർക്ക് സ്ഥാനം നൽകി അവരുടെ കഴിവിനെ ഉപയോഗപ്പെടുത്തുന്നതിൽ ബിജെപി എക്കാലവും മികവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇത്തവണത്തെ നിയമസഭ തെരഞ്ഞെടുപ്പിൽ, മുന്നണികൾ അവതരിപ്പിച്ച സ്ഥാനാർഥി പട്ടികകളിൽ വച്ച് ബിജെപി നയിക്കുന്ന എൻഡിഎ മുന്നണി അവതരിപ്പിച്ച സ്ഥാനാർത്ഥിപ്പട്ടിക വളരെ മികച്ചതാണെന്ന് നിസ്സംശയം പറയാൻ സാധിക്കും. തങ്ങളുടെ മേഖലയിൽ കഴിവ് തെളിയിച്ച വിദഗ്ദ്ധരും വിചക്ഷണരും വിദ്യാസമ്പന്നരും ഒപ്പം രാഷ്ട്രബോധമുള്ള ചെറുപ്പക്കാരും ഒക്കെ ചേർന്ന, ഏതൊരു മുന്നണിയും കൊതിക്കുന്ന ഒരു സ്ഥാനാർത്ഥിപ്പട്ടിക തന്നെയാണ് അത്. കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നയം പോലെ തന്നെ കേരളത്തിലും അധികാരം ലഭിച്ചാൽ വിവേചനരഹിതവും വികസനോന്മുഖവുമായ, തുല്യപരിഗണനയിലും തുല്യനീതിയിലും അധിഷ്ഠിതമായ ഒരു ഭരണം കേരളത്തിനും പ്രതീക്ഷിക്കാം.
ഇ ശ്രീധരനെപ്പോലെ പ്രതിഭാധനനായ ഒരു ടെക്‌നോക്രാറ്റിനും, ജേക്കബ് തോമസിനെപ്പോലെ കർത്തവ്യത്തിൽ ഉറച്ചുനിന്ന ഒരു ഐപിഎസുകാരനും, സുരേഷ്ഗോപിയെപ്പോലെ മനുഷ്യസ്‌നേഹത്തിന് മറ്റുള്ളവരുടെ സർട്ടിഫിക്കറ്റ് ആവശ്യമില്ലാത്ത പ്രതിഭാധനനായ ഒരു കലാകാരനും, തീർത്തും ദാരിദ്രമായ സാഹചര്യങ്ങളിൽ നിന്ന് സ്വപ്രയത്നം കൊണ്ട് ഉയർന്നുവന്ന് കേരള പിഎസ്‌സി ചെയർമാൻ വരെ ആയ കെഎസ് രാധാകൃഷ്ണനെപ്പോലെ ഒരു ഉന്നതോദ്യോഗസ്ഥനുമൊക്കെ പ്രഥമ രാഷ്ട്രീയ ചോയ്‌സ് ബിജെപി ആകുന്നതും ബിജെപിയുടെ ഈയൊരു ഗുണം കൊണ്ടാണ്. അടിസ്ഥാനസൗകര്യ വികസനങ്ങൾക്കൊപ്പം സാമാന്യ ജനതയുടെ ഉന്നമനം കൂടി ലക്ഷ്യമിട്ട് പ്രവർത്തിക്കുന്ന, അതിന് ആവശ്യമായത് കൃത്യമായി ചെയ്യുന്ന പൂർണ്ണമായും ഇന്ത്യയിലുണ്ടായ ഏക രാഷ്ട്രീയകക്ഷി എന്ന നിലയിൽ ഇന്ന് ബിജെപി അധികാരത്തിൽ വരേണ്ടത് കേരളത്തിലും ആവശ്യമാണ്.
യാഥാർഥ്യബോധമുള്ള വാഗ്ദാനങ്ങൾ എന്ന് എതിർപാർട്ടിക്കാർ പോലും വിലയിരുത്തുന്ന പ്രകടനപത്രികയുമായി കളത്തിലറിങ്ങിയ ബിജെപി എത്ര സീറ്റ് നേടും എന്ന് ആദ്യമായി മലയാളക്കര ഉറ്റുനോക്കുന്ന ഒരു തെരഞ്ഞെടുപ്പിനാണ് അടുത്ത മാസം ആദ്യം നാം സാക്ഷ്യം വഹിക്കുന്നത്. വികസനത്തിനാണോ അതോ കിറ്റിനാണോ മലയാളികളുടെ വോട്ട് എന്നത് തിരിച്ചറിയാൻ ഒരു മാസം മാത്രം ബാക്കി.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam