
പാലക്കാട്: വിവാഹ അഭ്യർത്ഥന നിരസിച്ചതിന് കാമുകിയെയും അച്ഛനെയും യുവാവ് വീട്ടിൽ കയറി വെട്ടി. പാലക്കാട് നെന്മാറയിലാണ് സംഭവം. സംഭവത്തിൽ മേലാർകോട് സ്വദേശി ഗിരീഷ് അറസ്റ്റിലായി. സ്വകാര്യ ബസ് ജീവനക്കാരനാണ് ഗിരീഷ്. നാലുവർഷമായി യുവതിയും ഗിരീഷും തമ്മിൽ അടുപ്പത്തിലായിരുന്നു. ഒന്നരവർഷം മുമ്പ് യുവതി വിദേശത്ത് ജോലിക്ക് പോയി. നാട്ടിൽ അവധിക്ക് വന്ന യുവതിയോട് ഗിരീഷ് വിവാഹകാര്യം സംസാരിച്ചു. എന്നാൽ ബസ് ഡ്രൈവർ ആയ തന്നെ ഒഴിവാക്കാൻ ശ്രമിച്ചതാണ് ആക്രമണത്തിന് കാരണമെന്നാണ് ഗിരീഷ് നൽകിയ മൊഴി. ഗിരീഷിൻ്റെ കയ്യിൽ യുവതിയുടെ പേരും മുഖവും പച്ചകുത്തിയിട്ടുണ്ട്. ഇന്നലെ വൈകിട്ട് മദ്യലഹരിയിൽ വീട്ടിൽ എത്തിയ ഗിരീഷ് കിടപ്പുമുറിയിൽ ഉണ്ടായിരുന്ന യുവതിയെ വെട്ടി. തടയാൻ ചെന്ന അച്ഛനെയും വെട്ടുകത്തി കൊണ്ട് വെട്ടുകയായിരുന്നു. കൈയ്ക്കും മുതുകിനുമാണ് യുവതിയ്ക്ക് പരിയ്ക്കേറ്റത്. പരിക്കേറ്റവർ നെന്മാറ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി. ഇരുവരുടെയും പരിക്ക് ഗുരുതരമല്ല. ആലത്തൂർ പൊലീസ് ഗിരീഷിനെ അറസ്റ്റ് ചെയ്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ പിന്നീട് റിമാൻ്റ് ചെയ്തു.