
പാലക്കാട് : മരുസാഗർ എക്സ്പ്രസിൽ യാത്രക്കാരന് കുത്തേറ്റ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. മോശം പെരുമാറ്റം ചോദ്യം ചെയ്തതിനാണ് പരപ്പനങ്ങാടി സ്വദേശി ദേവദാസിനെ പ്രതിയായ സഹയാത്രികൻ സിയാദ് ആക്രമിച്ചത്. റെയിൽവേ പൊലീസിന്റെ കസ്റ്റഡിയിലുള്ള സിയാദ് നിരവധി കേസുകളിൽ പ്രതിയാണ്. ഇയാൾക്ക് എതിരെ തൃശൂർ ഈസ്റ്റ്, പാവറട്ടി, ഗുരുവായൂർ എന്നിവിടങ്ങളിൽ കേസുണ്ട്. ആലുവയിൽ നിന്നാണ് പ്രതി ട്രെയിനിൽ കയറിയത്. ഇയാളുടെ കയ്യിൽ നിന്നും ഒരു റിസര്‍വേഷൻ ടിക്കറ്റും കണ്ടെത്തിയിട്ടുണ്ട്. ഇതും പൊലീസ് പരിശോധിക്കുകയാണ്.
കമ്പാർട്ട്മെന്റിൽ സ്ത്രീകളോടടക്കം മോശമായി പെരുമാറിയ സിയാദ് ബഹളം വെക്കുന്നത് തുടര്‍ന്നതോടെയാണ് ദേവദാസ് ഇടപെട്ടത്. ഇതോടെ ഇരുവരും തമ്മിൽ തര്‍ക്കമായി. മരുസാഗർ എക്സ്പ്രസ് ഷൊർണൂരിലെത്തിയപ്പോൾ ചില്ല് കുപ്പി ഉപയോഗിച്ച് ദേവദാസിനെ സിയാദ് കുത്തുകയായിരുന്നു. ദേവദാസിന്റെ കണ്ണിന് സമീപമാണ് കുത്തേറ്റത്. കുത്തിയതിന് ശേഷം സിയാദ് രക്ഷപ്പെടാൻ ശ്രമിച്ചെങ്കിലും യാത്രക്കാരുടെ സഹായത്തോടെ പിടികൂടി. ഗുരുവായൂർ സ്വദേശിയാണ് സിയാദ്. പരപ്പനങ്ങാടി സ്വദേശി ദേവദാസ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളുടെ പരിക്ക് ഗുരുതരമല്ല. പ്രതിയുടെ കൈയ്യിനും പരുക്കേറ്റിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam