
ദില്ലി: മാസപ്പടി കേസില്‍ എസ്എഫ്‌ഐഒയുടെ തുടര്‍നടപടികള്‍ തടയണമെന്ന സിഎംആര്‍എല്ലിന്റെ ഹര്‍ജി ദില്ലി ഹൈക്കോടതി അടുത്ത വെള്ളിയാഴ്ച പരിഗണിക്കും. സിഎംആര്‍എല്ലിന് മുതിർന്ന അഭിഭാഷകൻ കപിൽ സിബൽ മറ്റൊരു ദിവസത്തേക്ക് ഹർജി പരിഗണിക്കണമെന്ന് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് അടുത്ത വെള്ളിയാഴ്ച നാല് മണിക്ക് പരിഗണിക്കാനായി മാറ്റിയത്.
ഇന്ന് വൈകിട്ട് 4ന് ഹർജി പരിഗണിക്കാൻ ഇരിക്കെയാണ് മറ്റൊരു ദിവസം ആവശ്യപ്പെട്ടത്. എസ്എഫ്‌ഐഒ അന്വേഷണം ചോദ്യംചെയ്തുള്ള പ്രധാന ഹര്‍ജിയിലും കോടതി അന്ന് വാദം കേള്‍ക്കും. ഹൈകോടതി ജസ്റ്റിസ് സുബ്രമണ്യം പ്രസാദാണ് ഹര്‍ജികള്‍ പരിഗണിക്കുക. ഹര്‍ജി തീര്‍പ്പാക്കുംവരെ തുടര്‍നടപടി പാടില്ലെന്ന് നേരത്തെ ജസ്റ്റിസ് സുബ്രഹ്മണ്യം പ്രസാദ് വാക്കാല്‍ നിര്‍ദേശിച്ചതായി സിഎംആര്‍എല്‍ അവകാശപ്പെട്ടിരുന്നു. ഇതോടെ യാണ് വീണ്ടും ഇതേ ബെഞ്ചിലേക്ക് ഹര്‍ജികൾ എത്തിയത്. എസ്എഫ്ഐഒ റിപ്പോർട്ട് സമർപ്പിച്ച പശ്ചാത്തലത്തിൽ തുടർനടപടികൾ തടയണമെന്ന് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ ഹർജി നിലനിൽക്കുമോ എന്നതും ബെഞ്ച് പരിശോധിക്കും.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യുട്യൂബിൽ കാണാം