
ദില്ലി: ദില്ലി: മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകള്‍ വീണയുടെ എക്സാലോജിക് കമ്പനിയുൾപ്പെട്ട ദുരൂഹ സാമ്പത്തിക ഇടപാട് കേസിൽ അന്തിമ വാദം കേൾക്കൽ ദില്ലി ഹൈക്കോടതി വീണ്ടും മാറ്റി. എസ്എഫ്ഐഒ അന്വേഷണത്തിനും തുടർ നടപടിക്കുമെതിരെ സിഎംആർഎൽ കമ്പനി നല്‍കിയ ഹര്‍ജിയിലെ വാദം കേൾക്കലാണ് അടുത്ത വര്‍ഷം ജനുവരി 13–ലേക്ക് മാറ്റിയത്. ഇന്ന് ഹര്‍ജി പരിഗണിച്ചപ്പോള്‍ എസ്.എഫ്.ഐ.ഒയ്ക്കും കേന്ദ്ര സര്‍ക്കാരിനുമായി അഭിഭാഷകര്‍ കോടതിയില്‍ ഹാജരായില്ല. തുടര്‍ന്നാണ് ജസ്റ്റിസ് നീന ബന്‍സാല്‍ കൃഷ്ണ വാദം കേള്‍ക്കല്‍ മാറ്റിയത്.
സീരിയസ് ഫ്രോഡ് ഇന്‍വസ്റ്റിഗേഷനാണെങ്കിലും കേന്ദ്രം കേസ് സീരിയസായി കാണുന്നില്ലെന്ന് സി.എം.ആര്‍.എല്ലിനായി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ കപില്‍ സിബല്‍ കോടതിയിൽ പരിഹസിച്ചു. കേസ് നീട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുന്നുവെന്ന് എസ്എഫ്ഐഒയും സി.എം.ആര്‍.എല്ലും നേരത്തെ ആരോപിച്ചിരുന്നു. കമ്പനി റജിസ്ട്രാരുടെ അന്വേഷണ റിപ്പോർട്ട് ആവശ്യപ്പെട്ട് സിഎംആർഎൽ നൽകിയ അപേക്ഷയില്‍ കോടതി കേന്ദ്രത്തിന് നോട്ടീസയച്ചു. ഇത് എഎസ്‌ജി വഴി നൽകണമെന്ന് ഉത്തരവിൽ വ്യക്തമാക്കി.
കഴിഞ്ഞ സെപ്തംബർ പതിനാറിനാണ് കേസിൽ അന്തിമ വാദത്തിന് ഇന്നും നാളെയുമായി തീയ്യതി നിശ്ചയിച്ചത്. കേസിൽ ഇന്നുമുതൽ അന്തിമവാദം കേൾക്കുമെന്ന് കരുതിയിരിക്കെയാണ് എസ്എഫ്ഐഒ അഭിഭാഷകർ ഹാജരാകാതിരുന്നത്. ജസ്റ്റിസ് നീനു ബെൻസാലിന്റെ ബെഞ്ചിന് മുൻപാകെയാണ് കേസ് ലിസ്റ്റ് ചെയ്തിരുന്നത്. നേരത്തെ ജസ്റ്റിസ് ഗിരീഷ് കട്‌പാലിയുടെ ബെഞ്ചിന് മുമ്പാകെയാണ് ഹർജികൾ ലിസ്റ്റ് ചെയ്തിരുന്നത്. എന്നാൽ റോസ്റ്റർ മാറിയതോടെ പുതിയ ബെഞ്ചിന് മുമ്പാകെ എത്തുകയായിരുന്നു.
അതിനിടെ സിഎംആർഎൽ - എക്സാലോജിക് മാസപ്പടി ഇടപാടിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കേരള ഹൈക്കോടതി വിശദമായ വാദത്തിന് മാറ്റിയിരിക്കുകയാണ്. അടുത്തമാസം മൂന്നിന് ചീഫ് ജസ്റ്റീസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഹർജി പരിഗണിക്കുമെന്നാണ് വിവരം. ആദായ നികുതി വകുപ്പ് സെറ്റിൽമെൻ്റ് ബോർഡ് റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. മുഖ്യമന്ത്രി പിണറായി വിജയൻ, മകൾ മകൾ വീണ ടി , സിഎംആർഎൽ കമ്പനി അടക്കമുളളവർ കേസിൽ എതിർകക്ഷികളാണ്.