
കൊച്ചി : മുഖ്യമന്ത്രിയുടെ മകൾ ഉൾപ്പെട്ട മാസപ്പടി ഇടപാടിൽ അഴിമതി നിരോധന നിയമപ്രകാരമുള്ള അന്വേഷണ ആവശ്യം തള്ളിയ വിജിലൻസ് കോടതി ഉത്തരവിനെതിരെ മാത്യു കുഴൽനാടൻ നൽകിയ ഹർജി ഹൈക്കോടതി ഈ മാസം 18 ന് പരിഗണിക്കാനായി മാറ്റി. അന്വേഷണത്തിന് ഉത്തരവിടാൻ തെളിവില്ലെന്ന വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കണമെന്നാണ് റിവിഷൻ ഹർജിയിലെ ആവശ്യം. താൻ നൽകിയ തെളിവുകൾ പരിശോധിക്കാതെയാണ് വിജിലൻസ് കോടതി ഉത്തരവിട്ടതെന്നും മുഖ്യമന്ത്രിയ്ക്കെതിരെ ആരോപണം ഉന്നയിച്ചതു കൊണ്ട് രാഷ്ട്രീയ പ്രേരിതമെന്നു പറഞ്ഞ് പരാതി തള്ളാനാവില്ലെന്നും മാത്യു കുഴൽ നാടൻ ഹർജിയിൽ പറയുന്നു. ഇക്കഴിഞ്ഞ മെയ് 6 ന് തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയത്.
കേസിൽ സംസ്ഥാന സര്‍ക്കാരിനെ കക്ഷി ചേര്‍ത്തിട്ടില്ലെന്നായിരുന്നു ഇന്ന് ഹൈക്കോടതിയിൽ ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷൻ വ്യക്തമാക്കിയത്. ഹര്‍ജി ഫയൽ ചെയ്തത് നടപടിക്രമം പാലിച്ചല്ലെന്നും വിജിലൻസ് കോടതിയിൽ എതിർവാദം ഉന്നയിച്ചത് ഹൈക്കോടതിയിൽ നൽകിയ ഹർജിയിൽ സൂചിപ്പിച്ചില്ലെന്നും ഡിജിപി ചൂണ്ടിക്കാട്ടി. പ്രഥമദൃഷ്ട്യ കേസ് ഉണ്ടോ എന്നാണ് പരിശോധിക്കേണ്ടതെന്ന് മാത്യു കുഴൽനാടൻ തിരിച്ചു വാദിച്ചു. സുപ്രീം കോടതി വിധി പ്രകാരം സംസ്ഥാന സർക്കാരിനെ കക്ഷി ചേർക്കേണ്ട കാര്യമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇതോടെയാണ് മാസപ്പടിയുമായി ബന്ധപ്പെട്ട മറ്റ് ഹര്‍ജികൾക്കൊപ്പം ഈ മാസം 18 ന് പരിഗണിക്കാനായി ഹര്‍ജി മാറ്റിയത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam