
ഇടുക്കി: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായി വിജയൻ്റെ മകൾ ടി വീണ പ്രതിയായ മാസപ്പടി കേസില്‍ പലതും പുറത്ത് വരാനുണ്ടെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയന്‍ പ്രതി പട്ടികയിലേക്ക് വരുമെന്ന് മാത്യു കുഴല്‍നാടന്‍ പ്രതികരിച്ചു. സേവനം ഒന്നും നൽകാതെയാണ് വീണ പണം കൈപ്പറ്റിയത്. കള്ളപ്പണ വെളുപ്പിക്കൽ നിരോധന നിയമപ്രകാരമാണ് വീണയ്ക്കെതിരായ അന്വേഷണം. സിഎംആര്‍എലിന് യഥാര്‍ത്ഥ സേവനം കിട്ടിയത് 'പിവി'യില്‍ നിന്നാണെന്നും കരിമണല്‍ എടുക്കാന്‍ മുന്‍ സര്‍ക്കാര്‍ അവസരമൊരുക്കിയെന്നും മാത്യു കുഴല്‍നാടന്‍ ആരോപിച്ചു.
എന്തിന് വേണ്ടിയാണ് വീണ പണം കൈപ്പറ്റിയത്. ബാങ്ക് മുഖാന്തിരമാണ് പണം വാങ്ങിയത്. നിയമപരമായി കിട്ടിയെന്ന പേരിൽ കള്ളപ്പൻം വെളുപ്പിക്കാൻ ശ്രമിച്ചുവെന്ന് ആരോപിച്ച മാത്യു കുഴല്‍നാടന്‍, ഒരു പ്രയോജനവും ഇല്ലാതെ ആരെങ്കിലും കോടികൾ കൊടുക്കുമോ എന്നും ചോദിച്ചു. യഥാർത്ഥ സേവനം കിട്ടിയത് 'പിവി'യില്‍ (പിണറായി വിജയന്‍) നിന്നാണ്. സിഎംആര്‍എല്‍ കമ്പനിയ്ക്ക് കരിമണൽ എടുക്കാൻ അവസരം ഒരുക്കിക്കൊടുത്തത് പിണറായിയാണെന്നും കുഴല്‍നാടന്‍ ആരോപിച്ചു. ഭൂപരിധി നിയമപ്രകാരം തിരിച്ച് പിടിക്കേണ്ട ഭൂമിക്ക് ഇളവ് നൽകി. 60 ഏക്കറിൽ അധികം ഭൂമിക്ക് റവന്യൂ ഇളവ് നൽകി. പ്രളയം മനുഷ്യ നിർമിതമെന്ന് കൃഷ്ണൻകുട്ടിയുടെ ശബ്ദരേഖ ഉൾപ്പെടെ പുറത്ത് വന്നിരുന്നു. ഇതെല്ലാം ചെയ്തത് ആർക്ക് വേണ്ടിയാണെന്നും മാത്യു കുഴല്‍നാടന്‍ ചോദിക്കുന്നു.
സിഎംആര്‍എലിന് എല്ലാ സൗകര്യവും ചെയ്തുകൊടുത്തത് പിണറായി വിജയനാണ്. അദ്ദേഹത്തിൻ്റെ മകൾക്കാണ് കോടിക്കണക്കിന് രൂപ കമ്പനി കൊടുത്തത്. യഥാർത്ഥയിൽ ഇഡി റെയ്ഡ് നടത്തേണ്ടിയിരുന്നത് എകെജി സെൻ്ററിലാണ്. കമ്പനി ഡയറക്ടറായ വീണ നൽകിയ വിലാസം എകെജി സെൻ്ററിൻ്റേതാണ്. എന്തിന് ഈ വിലാസം വീണ നൽകിയെന്ന് ചോദിക്കാൻ ആർജവവുമുള്ള ഒരു കമ്മ്യൂണിസ്റ്റ് കേരളത്തിലില്ലെന്നും മാത്യു കുഴല്‍നാടന്‍ വിമര്‍ശിച്ചു. ഇഡി വാഹനം തകർക്കുന്ന സഖാക്കൾ യഥാർത്ഥത്തിൽ സിപിഎമ്മിനെയാണ് തകർക്കുന്നത്. ഇതിലും വലിയ പതനം പാർട്ടിക്ക് ഉണ്ടാകും. മകൾ ചെയ്ത കാര്യങ്ങളുടെ ആഴവും പരപ്പും പിണറായിക്ക് അറിയാം. അതിനാലാണ് എന്നെ പിണറായി വേട്ടയാടിയതെന്നും കുഴൽനാടൻ പറഞ്ഞു. സിഎംആര്‍എലിന് വഴിവിട്ട സഹായം ചെയ്തതിൽ പിണറായിക്ക് പങ്കും. സിബിഐ അന്വേഷണം വന്നാൽ പിണറായി വിജയനും പ്രതിയാകുമെന്ന് മാത്യു കുഴല്‍നാടന്‍ കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam