
തിരുവന്തപുരം: സിഎംആർഎൽ എക്സാലോജിക്ക് മാസപ്പടി കേസിൽ വീണ ടിയുടെ ബാങ്ക് ലോക്കർ തുറന്ന് പരിശോധിച്ച് എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ്. വീണയെ വിളിച്ചുവരുത്തിയായിരുന്നു തിരുവനന്തപുരത്തെ എച്ച്ഡിഎഫ്സി ബാങ്ക് ലോക്കർ തുറന്നത്. എന്നാൽ മാസപ്പടി ഇടപാടിലെ രേഖകൾ ലോക്കറിൽ നിന്ന് ലഭ്യമായില്ലെന്നാണ് സൂചന. അതേസമയം, കോടതി കൈമാറാൻ നിർദ്ദേശിച്ച 134 രേഖകൾ ഇതുവരെ എസ്എഫ്ഐഒ ഇഡിയ്ക്ക് കൈമാറിയില്ല.
കരിമണൽ കമ്പനിയുമായുള്ള വീണയുടെ സാമ്പത്തിക ഇടപാടുകൾ അന്വേഷിക്കുന്നതിന്‍റെ ഭാഗമായാണ് തിരുവനന്തപുരത്തെ ലോക്കർ പരിശോധിച്ചത്. ഇഡിയ്ക്ക് മുന്നിൽ കഴിഞ്ഞ ദിവസം വീണ ഹാജരാക്കിയ വിവരങ്ങളിൽ എച്ച്ഡിഎഫ്സി ബാങ്കിലെ ലോക്കറിന്‍റെ വിവരങ്ങളുമുണ്ട്. തിരുവന്തപുരം ആയുർവേദ കോളേജ് ജംഗ്ഷനിലെ എച്ച്ഡിഎഫ്സി ബാങ്കിലേക്ക് രാവിലെ വീണയെ വിളിച്ചുവരുത്തിയാണ് ഉദ്യോഗസ്ഥർ ലോക്കർ തുറന്നത്. മൂന്ന് മണിക്കൂറോളം പരിശോധനകൾ തുടർന്നു. അന്വേഷണത്തിനിടയിൽ വീണ ലോക്കർ തുറന്നതിന്‍റെ വിശദാംസങ്ങളടക്കം ഇഡി ബാങ്കിൽ നിന്ന് ശേഖരിച്ചിട്ടുണ്ട്. അന്വേഷണ സംഘത്തിൽ നിന്ന് വീണ ഏതെങ്കിലും വിവരങ്ങൾ രഹസ്യമായി ലോക്കറിലേക്ക് മാറ്റിയിട്ടുണ്ടോ എന്നാണ് പരിശോധിച്ചത്.
എന്നാൽ, കേസുമായി ബന്ധപ്പെട്ട രേഖകൾ ലഭിച്ചില്ലെന്നാണ് സൂചന. ലോക്കറിലുണ്ടായിരുന്ന സ്വർണമടക്കമുള്ള മറ്റ് വിവരങ്ങൾ ഇഡി രേഖപ്പെടുത്തി. എച്ച്ഡിഎഫ്സി ബാങ്കിന് പുറമെ തിരുവനന്തപുരത്തെ ധനലക്ഷ്മി ബാങ്കിൽ വീണയുടെയും കമ്പനിയുടെയും പേരിൽ മറ്റ് രണ്ട് അക്കൗണ്ടുകളുമുണ്ട്. എന്നാൽ ഇവിടെ ലോക്കർ എടുത്തിട്ടില്ല. മൂന്ന് അക്കൗണ്ടുകളും നേരത്തെ ഇഡി മരവിപ്പിച്ചിട്ടുണ്ട്. പരിശോധനയുടെ വിവരങ്ങൾക്കൊപ്പം എസ്എഫ്ഐഒ രേഖകൾകൂടി ലഭ്യമായാൽ വീണയെ വീണ്ടും ചോദ്യം ചെയ്യാനാണ് നീക്കം. എന്നാൽ കോടതി നിർദ്ദേശിച്ച സമയപരിധി കഴിഞ്ഞിട്ടും എസ്എഫ്ഐഒ ഇതുവരെ രേഖകൾ ഇഡിക്ക് കൈമാറിയിട്ടില്ല.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam