2024 ൽ പ്രവേശന പരീക്ഷയിലുണ്ടായ മാറ്റങ്ങൾക്ക് ശേഷം നിലവിലുണ്ടായിരുന്ന രീതി വിവേചനപരമാണെന്ന് കാണിച്ച് വിദ്യാത്ഥികൾ പരാതി നൽകിയിരുന്നു.നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പാസാക്കിയ വിധിക്കെതിരെയാണ് വിദ്യാത്ഥികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.
കൊച്ചി: കേരള എൻട്രൻസ് എക്സാമിനേഷൻ പ്രോസ്പെക്ടസ് ചോദ്യം ചെയ്ത് അപേക്ഷകരായ വിദ്യാത്ഥികൾ നൽകിയ അപ്പീൽ ഹർജി ഹൈക്കോടതി ഡിവിഷൻ ബെഞ്ച് തള്ളി. ജസ്റ്റിസ് അനിൽ കെ നരേന്ദ്രൻ, ജസ്റ്റിസ് മുരളീകൃഷ്ണ എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് അപ്പീൽ തള്ളിയത്. പുതുക്കിയ പ്രോസ്പെക്ടസ് പ്രകാരം 50 ശതമാനം മാർക്ക് പ്രവേശന പരീക്ഷയുടെയും 50 ശതമാനം യോഗ്യത പരീക്ഷയുടെ മാർക്കും കണക്കാക്കിയാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കിയത്. സി ബി എസ് ഇ, ഐസിഎസ്ഇ, കേരള സിലബസ് എന്നിവയുടെ ആവറേജ് മാർക്ക് കണക്കാക്കാനായി മാറ്റം വരുത്തിയ ഈ ഫോർമുല വിവേചനപരമാണെന്നായിരുന്നു ഹർജിക്കാരുടെ വാദം. കണക്ക്, ഫിസിക്സ്, കെമിസ്ട്രി തുടങ്ങിയ വിഷയങ്ങളുടെ 5:3:2 അനുപാതത്തിൽ മാർക്ക് കണക്കാക്കുന്നത് ശരിയായ പഠനമില്ലാതെയാണെന്നും കാണിച്ചാണ് വിദ്യാത്ഥികൾ ഹർജി നൽകിയത്.
2024 ൽ പ്രവേശന പരീക്ഷയിലുണ്ടായ മാറ്റങ്ങൾക്ക് ശേഷം നിലവിലുണ്ടായിരുന്ന രീതി വിവേചനപരമാണെന്ന് കാണിച്ച് വിദ്യാത്ഥികൾ പരാതി നൽകിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ എൻട്രൻസ് കമ്മീഷണർ, ടെക്നിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ, എസ് സി ഇ ആർ ടി ഡയറക്ടർ എന്നിവരടങ്ങുന്ന കമ്മിറ്റി പഠനം നടത്തി. ആ പഠനത്തിൻ്റെ അടിസ്ഥാനത്തിലാണ് മാർക്ക് നോർമലൈസേഷൻ നടത്തിയതെന്നും, പുതിയ മാറ്റത്തിലൂടെ വിവേചനമില്ലാതാകുകയാണ് ചെയ്തതെന്നും സർക്കാരിന് വേണ്ടി ഹാജരായ അഡീഷണൽ അഡ്വക്കേറ്റ് ജനറൽ അഡ്വ. മുഹമ്മദ് ഷാ വാദിച്ചു.നേരത്തെ ഹൈക്കോടതി സിംഗിൾ ബെഞ്ച് പാസാക്കിയ വിധിക്കെതിരെയാണ് വിദ്യാത്ഥികൾ ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.


