
തിരുവനന്തപുരം: കോന്നി താലൂക്ക് ഓഫീസിലെ വിനോദയാത്രാ വിവാദത്തില്‍ ഉദ്യോഗസ്ഥർക്കെതിരെ എംഎൽഎ ജനീഷ് കുമാർ. തനിക്ക് നാടകം കളിക്കേണ്ട കാര്യമില്ലെന്ന് ജനീഷ് കുമാർ ന്യൂസ് പറഞ്ഞു. അവധി വിവാദത്തിൽ ശ്രദ്ധ തിരിക്കാനാണ് ഉദ്യോഗസ്ഥർ ശ്രമിക്കുന്നത്. തന്നെ വാട്സ് ആപ്പ് ഗ്രൂപ്പിലൂടെ അധിക്ഷേപിച്ച ഡെപ്യൂട്ടി തഹസിൽദാർക്കെതിരെയും നടപടി വേണമെന്ന് ജനീഷ് കുമാർ ന്യൂസ് അവറിൽ ആവശ്യപ്പെട്ടു.
കോന്നി താലൂക്ക് ഓഫീസിലെ ജീവനക്കാരുടെ കൂട്ട അവധിയിൽ ഉദ്യോഗസ്ഥരും എംഎൽഎയും തമ്മിലുള്ള വാക്ക് പോര് തുടരുകയാണ്. കെ യു ജനീഷ് കുമാറിന്റെ ഇടപെടൽ മുൻകൂട്ടി തയ്യാറാക്കിയ നാടകമാണെന്ന വിമർശനവുമായി ഡെപ്യുട്ടി തഹസിൽദാർ എം സി രാജേഷ് രംഗത്തെത്തി. ഡെപ്യൂട്ടി തഹസിൽദാരുടേത് പെരുമാറ്റചട്ട ലംഘനമാണെന്നാണ് ജനീഷ് കുമാറിന്റെ മറുപടി. മാധ്യമപ്രവര്‍ത്തകര്‍ വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് താലൂക്ക് ഓഫീസില്‍ എത്തിയത്. അസി. തഹസീല്‍ദാര്‍ കാട്ടിയ കസേരയിലാണ് ഇരുന്നത്. അവിടെ എത്തിയപ്പോള്‍ ഓഫീസില്‍ നിന്ന് ബോക്ക് പഞ്ചായത്തംഗം ക്ഷേഭിച്ച് ഇറങ്ങി വരുന്നുണ്ടായിരുന്നു. അന്വേഷിച്ചപ്പോള്‍ താലൂക്ക് ഓഫീസില്‍ ആളില്ലെന്നും അവിടെ ഉണ്ടായിരുന്നയാള്‍ ക്ഷേഭിച്ച് സംസാരിച്ചുവെന്നും പറഞ്ഞു. ആളില്ലാത്ത ഓഫീസിലേ എത്തുകയുള്ളോ എന്നായിരുന്നു ഉദ്യോഗസ്ഥന്‍റെ ചോദ്യമെന്നും എംഎല്‍എ പറഞ്ഞു. അതേസമയം, തന്‍റെ ഭാഷാപ്രയോഗം അതിരുകടന്നിട്ടുണ്ടെങ്കില്‍ തിരുത്താന്‍ തയ്യാറാണെന്നും എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഔദ്യോഗിക വാട്സ് ആപ്പ് ഗ്രൂപ്പില്‍ എംഎൽഎക്കെതിരെ രൂക്ഷവിമർശനം ഉന്നയിച്ച താലൂക്ക് ഓഫീസിലെ ഹെഡ്ക്വാർടേഴ്സ് ഡെപ്യൂട്ടി തഹസിൽദാർ എം സി രാജേഷിനെതിരെ നടപടി വേണമെന്നും ജനീഷ് കുമാർ ന്യൂസ് അവറിൽ ആവശ്യപ്പെട്ടു. എക്സിക്യൂട്ടീവ് മജിസ്ട്രേറ്റ് ആയ തഹസിൽദാരുടെ കസേരയിലിരിക്കാനും രജിസ്റ്റർ പരിശോധിക്കാനും എംഎൽഎക്ക് എന്ത് അധികാരമെന്നായിരുന്നു ഉദ്യോഗസ്ഥരുടെ ചോദ്യം. ഉല്ലാസ യാത്ര പോയവരെല്ലാം നടപടിക്രമങ്ങൾ പാലിച്ചാണ് അവധിയെടുത്തത്. പൊതുജനങ്ങൾക്ക് സേവനം മുടങ്ങിയെന്ന എംഎൽഎയുടെ വാദം അടിസ്ഥാന രഹിതമെന്നും എ ഡി എമിന് കാര്യങ്ങൾ ബോധ്യപ്പെട്ടിട്ടുണ്ടെന്നും ഡെപ്യൂട്ടി തഹസിൽദാർ പറയുന്നു. ജീവനക്കാർ അവധിയെടുത്ത ദിവസം ഓഫിസിലുണ്ടായിരുന്ന കാലിന് സ്വാധീനം ഇല്ലാത്ത വയോധികനെ നാടകത്തിന്റെ ഭാഗമായി പണം കൊടുത്ത് കൊണ്ട് വന്നതാണെന്നും ഉദ്യോഗസ്ഥർ ആരോപിക്കുന്നു. എന്നാൽ ഉദ്യോഗസ്ഥർ ചെയ്ത തെറ്റിൽ നിന്ന് രക്ഷപെടാനുള്ള പെടപാടിന്റെ ഭാഗമാണ് ആരോപണങ്ങളും വിമർശനങ്ങളുമെന്നുമാണ് എംഎൽഎയുടെ വാദം.