
തിരുവനന്തപുരം: മുൻ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ പിണറായിയുടെ തലസ്ഥാനത്തെ വീടിന് മുന്നിൽ വൻ സംഘർഷം. റെയ്ഡിന് ശേഷം ഇഡി ഉദ്യോഗസ്ഥര്‍ പുറത്തേക്കിറങ്ങി കാറിൽ കയറിയ ശേഷമാണ് സംഘര്‍ഷം കനത്തത്. ഇഡി ഉദ്യോഗസ്ഥരുടെ വാഹനം സിപിഎം പ്രവർത്തകർ അടിച്ചുതകർത്തു. കാറിന്‍റെ മുന്നിലെയും പിന്നിലെയും ചില്ലുകള്‍ അടിച്ചു തകര്‍ത്തു. ഇഷ്ടികയും വടികളും ഉപയോഗിച്ചാണ് കാര്‍ ആക്രമിച്ചത്. പൊലീസും പ്രവര്‍ത്തകരും തമ്മിൽ സംഘര്‍ഷമുണ്ടായി. പൊലീസ് ലാത്തി വീശിയാണ് പ്രതിഷേധക്കാരെ നേരിട്ടത്. വാഹനം തകര്‍ത്ത പ്രതിഷേധക്കാര്‍ ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യാനും ശ്രമിച്ചു. എട്ടരമണിക്കൂറാണ് ഇഡി റെയ്ഡ് നീണ്ടുനിന്നത്. പിണറായിയുടെ 2 വീടുകളിലടക്കം 12 ഇടങ്ങളിലാണ് പരിശോധന നടന്നത്. പിണറായി വിജയന്‍റെ മരുമകനും മുൻമന്ത്രിയുമായ മുഹമ്മദ് റിയാസിന്‍റെ വീട്ടിലും ഇഡി റെയ്ഡ് നടത്തിയിരുന്നു.
ഒരു വർഷത്തോളമായി നിയമക്കുരുക്കിലായ മാസപ്പടി കേസിൽ അന്വേഷണത്തിനുള്ള തടസ്സം ഹൈക്കോടതി നീക്കിയതിന് പിന്നാലെയാണ് ഇഡിയുടെ മിന്നൽ പരിശോധന നടന്നത്. ഒരു ദിവസം വൈകിയാൽ പ്രതികൾ അന്വേഷണത്തിന് വീണ്ടും സ്റ്റേ തേടി കോടതിയെ സമീപിക്കാനുള്ള സാധ്യത കൂടി കണ്ടാണ് കേന്ദ്ര അനുമതി വാങ്ങിയുള്ള അടിയന്തര നീക്കം. അന്വേഷണ പരിധിയിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയനും മകൾ വീണയും ഉണ്ടെന്നാണ് ഇഡി വ്യക്തമാക്കുന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam