
ബെംഗളൂരു: ബെംഗളൂരുവിൽ വൻ മയക്കുമരുന്ന് വേട്ട. പൊലീസ്, നാർകോട്ടിക്സ് വിഭാഗം ഉദ്യോഗസ്ഥരുമായി ചേർന്ന് നടത്തിയ പരിശോധനയിൽ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി 25 കോടിയുടെ മയക്കുമരുന്ന് കണ്ടെത്തി. സംഭവങ്ങളിൽ ഒരു മലയാളിയും 3 വിദേശികളും ഉൾപ്പെടെ 17 പേർ പിടിയിലായി.
ബെംഗളൂരു നഗരത്തിൽ അടുത്ത കാലത്ത് നടക്കുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയിലാണ് മലയാളി ഉൾപ്പെടെ 17 പേർ പിടിയിലായത്. എച്ച്ബിആർ ലേഔട്ടിൽ നിന്നാണ് വിൽപന നടത്തുന്നതിനിടെ 2 കിലോ ഹൈഡ്രോ കഞ്ചാവുമായി മുഹമ്മദ് ഒമറുള്ള ഫാറൂഖ് പിടിയിലായത്. വിപണിയിൽ 2 കോടി രൂപ വില വരുന്നതാണ് ഇയാളിൽ നിന്ന് പിടിച്ചെടുത്ത ഹൈഡ്രോ കഞ്ചാവ്. ഹാരിസ് എന്നയാളും ഇയാൾക്കൊപ്പം പിടിയിലായിട്ടുണ്ടെങ്കിലും മലയാളിയാണോ എന്ന് വ്യക്തമല്ല. ഇതിന് പുറമേ, മഡിവാള, രാജാജി നഗർ, തിലക് നഗർ, വൈറ്റ്ഫീൽഡ്, സുബ്രഹ്മണ്യ നഗർ, യെശ്വന്ത്പൂർ എന്നിവിടങ്ങളിലെ പരിശോധനകളിലും മയക്കുമരുന്ന് കണ്ടെടുത്തു.
ഏറ്റവും വലിയ ലഹരിവേട്ട നടന്നത്, മദനായ്ക്കനഹള്ളി പൊലീസ് സ്റ്റേഷൻ്റെ പരിധിയിലാണ്. ഇവിടെ മൂന്ന് നൈജീരിയൻ സ്വദേശികളിൽ നിന്നായി, 21 കോടി രൂപ വില വരുന്ന 10 കിലോ എംഡിഎംഎ പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. വീട് വാടകയ്ക്കെടുത്ത് ഐടി ജീവനക്കാർക്കും വിദ്യാർത്ഥികൾക്കുമാണ് ഇവർ ലഹരി വിതരണം ചെയ്തിരുന്നതെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. പിടിയിലായവരിൽ 8 പേർ ഇതര സംസ്ഥാനങ്ങളിൽ നിന്നുള്ളവരാണ്. ഇവരിൽ മഡിവാള പൊലീസ് അറസ്റ്റ് ചെയ്ത ഗുണ്ടൽപേട്ട സ്വദേശി ദസ്തഗിരി നേരത്തെ കവർച്ചക്കേസുകളിൽ ഉൾപ്പെട്ടിരുന്നുവെന്നും പൊലീസ് അറിയിച്ചു. ആകെ 10 കിലോ എംഡിഎംഎ, 127 കിലോ കഞ്ചാവ്, 3 കിലോ ഹൈഡ്രോ കഞ്ചാവ്, 300 ഇ-സിഗരറ്റ്, ഹൂക്കകൾ എന്നിവയും പിടിച്ചെടുത്തു. ഒരു കാർ, 6 ടൂവീലറുകൾ, 7 മൊബൈൽ ഫോണുകൾ എന്നിവയും പിടിയിലായവരിൽ നിന്ന് പൊലീസ് കണ്ടെടുത്തിട്ടുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam