
പാലക്കാട്: പാലക്കാട് പട്ടാമ്പി കൊപ്പത്ത് വൻ ലഹരി വേട്ട. സംഭവത്തിൽ ഒരാൾ അറസ്റ്റിലായി. കാറിൽ കടത്തുകയായിരുന്ന നിരോധിത പുകയില ഉൽപന്നങ്ങളുമായി കുലുക്കല്ലൂർ എരവത്ര സ്വദേശി അഷറഫാണ് (30) കൊപ്പം പൊലീസിന്റെ പിടിയിലായത്. 6000 പാക്കറ്റ് പുകയില ഉൽപന്നവും ഇയാളുടെ കാറിൽ നിന്നും പിടികൂടിയിട്ടുണ്ട്. കൊപ്പം പൊലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാളെ പിടികൂടിയത്. കാറിൽ 8 ചാക്കുകൾ ആക്കി 6000പാക്കറ്റ് ഹാൻസ് ആണ് ഇയാളിൽ നിന്നും പൊലീസ് പിടിച്ചെടുത്തത്. സംഭവവുമായി ബന്ധപ്പെട്ട് അഷറഫിനെ പോലീസ് ചോദ്യം ചെയ്ത് വരുകയാണ്.
അതേസമയം കഴിഞ്ഞ മാസം ആറ്റിങ്ങലില്ലും പൊലീസിന്റെ നേതൃത്വത്തിൽ വൻ ലഹരി വേട്ട നടന്നിരുന്നു. 89 ഗ്രാം എംഡിഎംഎയുമായി അഞ്ചുപേരായിരുന്നു അന്ന് പിടിയിലായത്. കാഞ്ഞിരംപാറ തമ്പുരാട്ടി കാവ് ഉത്രാടം ഹൗസിൽ നിന്നും കരവാരം വില്ലേജിൽ പുതുശ്ശേരി മുക്ക് പാവല്ല പള്ളിക്ക് സമീപം റെജി ഭവനിൽ താമസവുമായ ജിതിൻ (34), മണമ്പൂർ പെരുംകുളം സാബു നിവാസിൽ സാബു (46), വക്കം കായൽ വാരം വിളയിൽ പുത്തൻവീട്ടിൽ ലിജിൻ (39), മണമ്പൂർ പെരുംകുളം സിയാദ് മൻസിലിൽ റിയാസ് (36), മണമ്പൂർ പെരുംകുളം സ്വദേശി ഷിജു (47) എന്നിവരെയാണ് ആറ്റിങ്ങൽ പൊലീസ് അന്ന് അറസ്റ്റ് ചെയ്തത്.
Also Read: വൈദ്യുതി കരാറുകളുടെ കാര്യത്തിലടക്കം നിർണായക തീരുമാനമെടുത്ത് മന്ത്രിസഭ, ഇന്നത്തെ തീരുമാനങ്ങൾ അറിയാം
വർക്കലയിലേയും പരിസര പ്രദേശങ്ങളിലേയും റിസോർട്ടുകളും ടൂറിസം കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ അംഗങ്ങളാണ് ഇവർ എന്നായിരുന്നു ആറ്റിങ്ങൽ പോലീസ് പറഞ്ഞത്. ഇവർ ബെംഗളൂരുവിൽ നിന്ന് എംഡിഎംഎയുമായി ദില്ലി രജിസ്ട്രേഷനുള്ള കാറിൽ വരുന്നതായി രഹസ്യ വിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്ന് പുലർച്ചെ നാലുമണിയോടെ ഇവർ സഞ്ചരിച്ചിരുന്ന വാഹനം പോലീസ് സംഘം പിന്തുടർന്ന് രാമച്ചം വിളയിൽ വെച്ച് പിടികൂടുകയായിരുന്നു. പിടിയിലായ ജിതിൻ മണനാക്കിൽ സ്റ്റുഡിയോ നടത്തുകയാണ്. ജിതിനാണ് ബെംഗളൂരു സ്വദേശിയായ മഹേഷിൽ നിന്നും എംഡിഎംഎ വാങ്ങി സംഘാംഗങ്ങൾക്കൊപ്പം വിതരണത്തിനായി കൊണ്ടുവന്നത്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam