'ഉദ്യോഗസ്ഥരെ അറസ്റ്റ് ചെയ്യാതെ പിന്നോട്ടില്ല'; മത്തായിയുടെ മൃതദേഹം സംസ്കരിക്കില്ലെന്ന് കുടുംബം

By Web TeamFirst Published Aug 1, 2020, 12:42 PM IST
Highlights

മത്തായിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. 

ചിറ്റാര്‍: വനം വകുപ്പ് ഉദ്യോഗസ്ഥരെ അടിയന്തരമായി അറസ്റ്റ് ചെയ്യണമെന്ന് ചിറ്റാറില്‍ മരിച്ച മത്തായിയുടെ കുടുംബം. ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാതെ മൃതദേഹം സംസ്‍കരിക്കില്ലെന്ന നിലപാടിലാണ് കുടുംബം. കസ്റ്റഡിയില്‍ ഉള്ളയാളുടെ സുരക്ഷ ഉറപ്പുവരുത്തിയില്ല. അന്വേഷണത്തില്‍ വീഴ്ച വന്നുവെന്നും കുടുംബം പറയുന്നു. 

മത്തായിയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം റാന്നിയിലെ സ്വകാര്യ ആശുപത്രിയിലെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. കേസിൽ വനം വകുപ്പിന്‍റെയും പൊലീസിന്‍റെയും അന്വേഷണം നടക്കുകയാണ്.  ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെ മൊബൈൽ ഫോൺ രേഖകളടക്കം പൊലീസ് പരിശോധിക്കും. എന്നാൽ ഇതുവരെ ഈ ഉദ്യോഗസ്ഥരുടെ മൊഴി  രേഖപ്പെടുത്തിയിട്ടില്ല.

ചൊവ്വാഴ്ചയാണ് വനം വകുപ്പ് കസ്റ്റഡിയിലെടുത്ത മത്തായിയെ സ്വന്തം ഫാമിലെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. തെളിവെടുപ്പിനിടെ ഓടി രക്ഷപ്പെട്ട മത്തായി കിണറ്റിലേക്ക് ചാടിയെന്നായിരുന്നു വനം വകുപ്പ് വിശദീകരണം. വനം വകുപ്പിന്‍റെ ഈ വാദങ്ങൾ ശരിവെയ്ക്കുന്നതാണ് പോസ്റ്റുമോര്‍ട്ടം റിപ്പോർട്ടിലെ പ്രാഥമിക നിഗമനം.

മത്തായിയുടെ ശരീരത്തിൽ ബലപ്രയോഗത്തിന്‍റെ ലക്ഷണങ്ങളില്ല. എന്നാൽ തലയുടെ ഇടത് ഭാഗത്ത് ക്ഷതവും ഇടത് കയ്യുടെ അസ്ഥിക്ക് ഒടിവുമുണ്ട്. മൂക്കിൽ നിന്ന് രക്തം വാർന്നതിന്‍റെ സൂചനകളുമുണ്ട്. ഇത് കിണറ്റിൽ വീണപ്പോൾ സംഭവിച്ചതെന്നാണ് നിഗമനം. അതേസമയം കസ്റ്റഡിയിലുള്ള ആളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിൽ വനം വകുപ്പ് വീഴ്ച വരുത്തിയെന്ന ആരോപണം ശക്തമാകുകയാണ്.

click me!