
കൊച്ചി: ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസിലെ വിജിലന്‍സ് അന്വേഷണം സ്വാഗതം ചെയ്യുന്നുവെന്ന് മാത്യു കുഴൽനാടൻ. നരേന്ദ്ര മോഡിക്ക് ഇഡി എങ്ങനെ ആണോ അതുപോലെയാണ് പിണറായിക്ക് വിജിലൻസെന്ന് മാത്യു കുഴൽനാടൻ വിമര്‍ശിച്ചു. തനിക്കെതിരെ ഇത് 7-ാമത്തെ കേസാണ്. തന്നെ വേട്ടയാടാനാണ് ശ്രമിക്കുന്നത്. ഇതുകൊണ്ട് തന്നെ തളര്‍ത്താന്‍ കഴിയില്ലെന്ന് പിണറായി മനസിലാക്കണമെന്നും മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ക്രമക്കേട് ഉള്ള ഭൂമി ആണെന്ന് അറിയില്ലെന്നുവെന്നും മാത്യു കുഴൽനാടൻ പ്രതികരിച്ചു. അത്തരം ഭൂമിയിൽ ആരെങ്കിലും പണം മുടക്കുമോ. താൻ വാങ്ങിയ ഭൂമിക്കെതിരെ മിച്ചഭൂമി കേസ് ഉള്ളതായി സർക്കാർ രേഖകൾ ഉണ്ടായിരുന്നില്ല. മാത്യു കുഴൽ നാടൻ അഴിമതിക്കാരൻ എന്ന് പ്രചരിപ്പിക്കാൻ വേണ്ടിയാണ് എഫ്ഐആര്‍ ഇട്ടിരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. നിയമവിരുദ്ധ ഹറാസ്മെന്റിന് നിന്നുകൊടുക്കില്ല. അത്തരം കേസ് ആണെങ്കിൽ നിയമനടപടി തുടരുമെന്നുമെന്നും മാത്യു കുഴൽനാടൻ വ്യക്തമാക്കി. മാസപ്പടിയിൽ നിയമപോരാട്ടം തുടരുമെന്നും അേഹം കൂട്ടിച്ചേര്‍ച്ചു. വിജിലൻസ് കോടതി ഉത്തരവിന്റെ പേരിൽ മാസപ്പടി കേസ് അവസാനിക്കുന്നില്ല. കേരളം കണ്ട ഏറ്റവും വലിയ അഴിമതി ആണതെന്നും മാത്യു കുഴൽനാടൻ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
Also Read: ചിന്നക്കനാലിലെ ഭൂമി ഇടപാട്; മാത്യു കുഴല്‍നാടനെതിരെ എഫ്ഐആര്‍
ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും ഭൂമി വാങ്ങിയെന്നാണ് കുഴല്‍നാടനെതിരെയുള്ള വിജിലൻസ് ആരോപണം. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി സി എന്‍ മോഹനന്‍റെ പരാതിയിലാണ് വിജിലന്‍സ് പ്രാഥമിക അന്വേഷണം തുടങ്ങിയത്. ഉടുമ്പുഞ്ചോല താലൂക്കിലെ ചിന്നകനാലില്‍ സര്‍ക്കാര്‍ ഭൂമി കയ്യേറി മാത്യു കുഴല്‍നാടന്‍ റിസോര്‍ട്ട് നിര്‍മ്മിച്ചുവെന്നായിരുന്നു പരാതി. ഇടുക്കി വിജിലന‍്സ് ഡിവൈഎസ്പിക്കായിരുന്നു അന്വേഷണ ചുമതല. തുടക്കത്തില്‍ എല്ലാവരെയും കണ്ട് മൊഴിയെടുത്ത് ആവശ്യമായ രേഖകള്‍ പരിശോധിച്ചു ഇതിനിടെ സര്‍ക്കാര്‍ ഭൂമിയുണ്ടെന്ന് റവന്യു വകുപ്പും കണ്ടെത്തി. ഇതിനുശേഷമാണ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.