
തിരുവനന്തപുരം: ചിന്നക്കനാലിലെ റിസോർട്ടുമായി ബന്ധപ്പെട്ടുള്ള കോൺഗ്രസ് നേതാവ് മാത്യു കുഴൽ നാടന്റെ വിശദീകരണം തൃപ്തികരമല്ലെന്ന നിലപാടിൽ സിപിഎം. മാത്യു കുഴൽനാടൻ ആദ്യം വ്യക്തമായ വിശദീകരണം നൽകണം. അതിനു ശേഷമേ വെല്ലുവിളി ഏറ്റെടുക്കുന്നതിൽ തീരുമാനമുണ്ടാവൂ എന്നാണ് സിപിഎം നിലപാട്. ചിന്നക്കനാലിൽ വസ്തു വാങ്ങിയതിലെ വിശദീകരണം തൃപ്തികരമല്ലെന്നാണ് പാർട്ടി കണക്കാക്കുന്നത്.
മാത്യുവിന്റെ അഭിഭാഷക കമ്പനിയുമായി ബന്ധപ്പെട്ടുള്ള വിശദീകരണം ഏറെക്കുറെ തൃപ്തികരമാണ്. എന്നാൽ ചിന്നക്കനാലിലെ വസ്തു വാങ്ങിയതിൽ മാത്യുവിന്റെ വിശദീകരണം തൃപ്തികരമല്ലെന്നാണ് സിപിഎം നിലപാട്. ന്യായ വിലയുടെ അടിസ്ഥാനത്തിൽ അല്ല ഭൂമികച്ചവടം നടക്കാറുള്ളത്. പഴയ കെട്ടിട വിവരം മറച്ചു വെച്ചതിലെ വിശദീകരണവും തൃപ്തികരമല്ലെന്നും സിപിഎം പറയുന്നു. താമസയോഗ്യമായ കെട്ടിടം വാങ്ങി പിന്നീട് റിസോർട്ടാക്കി മാറ്റി. ഇതുമായി ബന്ധപ്പെട്ടൊന്നും മാത്യു കുഴൽനാടൻ വിശദീകരണം നൽകിയിട്ടില്ല. ഇത്തരം കാര്യങ്ങളിൽ വിശദീകരണം നൽകിയാൽ വെല്ലുവിളി ഏറ്റെടുക്കാമെന്ന് സിപിഎം പറയുന്നുണ്ടെങ്കിലും പാർട്ടി പ്രതിരോധത്തിലാവുകയാണ്. തന്റെ കമ്പനിയുടെ കണക്ക് പുറത്ത് വിടാം, വീണ വിജയന്റെ എക്സാലോജികിന്റെ കണക്ക് പുറത്തുവിടണമെന്നാണ് മാത്യു കുഴൽനാടൻ ഇന്നലെ പത്ര സമ്മേളനം നടത്തി വെല്ലുവിളിച്ചത്.
മാത്യു കുഴൽനാടൻ എംഎൽഎക്കെതിരെ വിജിലൻസ് അന്വേഷണത്തിന് സാധ്യതയുണ്ട്. കള്ളപ്പണം വെളുപ്പിച്ചു, നികുതി വെട്ടിച്ചു തുടങ്ങിയ പരാതികളിലാവും അന്വേഷണത്തിന് സാധ്യത. സിപിഎം എറണാകുളം ജില്ലാ സെക്രട്ടറി മാത്യു കുഴൽനാടനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഇതിന് പിന്നാലെ വിജിലൻസ് അന്വേഷണം കൂടെ വരുമ്പോൾ രാഷ്ട്രീയ പ്രതികാരം എന്ന വാദമുയർത്തിയാകും എംഎൽഎ അന്വേഷണത്തെ നേരിടുക.
'തുറസ്സായ സ്ഥലം, പൊരിവെയിൽ, 4 ക്യാമറകൾ'; 'ജയിലര്‍' ഷൂട്ട് അനുഭവം പങ്കുവച്ച് അനീഷ് ഉപാസന
മാസപ്പടി വിവാദത്തിലായിരുന്നു മാത്യു കുഴൽനാടൻ സർക്കാരിനെതിരെ രംഗത്ത് വന്നത്. കോൺഗ്രസ് വിവാദം ഏറ്റെടുത്തില്ലെങ്കിലും മാത്യു കുഴൽനാടൻ വ്യക്തിപരമായി ആരോപണങ്ങളുയർത്തി മുന്നോട്ട് പോയി. മാത്യുവിന് പാർട്ടി പൂർണ പിന്തുണ നൽകുമെന്നും ഏത് അന്വേഷണവും മാത്യു കുഴൽനാടൻ തന്നെ സ്വാഗതം ചെയ്തിട്ടുണ്ടെന്നുമാണ് കെ മുരളീധരന്റെ പ്രതികരണം. കേസ് അന്വേഷിക്കേണ്ടത് കേന്ദ്ര ഏജൻസികളാണെന്നും അദ്ദേഹം പറഞ്ഞു.
https://www.youtube.com/watch?v=858IqPEmyec