ശക്തികുളങ്ങര മത്സ്യഫെഡ് ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് സജി ചെറിയാൻ

Published : Jun 23, 2022, 08:28 PM ISTUpdated : Jun 23, 2022, 09:46 PM IST
ശക്തികുളങ്ങര മത്സ്യഫെഡ് ക്രമക്കേട്; വിജിലൻസ് അന്വേഷണത്തിന് ശുപാർശ ചെയ്ത് സജി ചെറിയാൻ

Synopsis

മത്സ്യഫെഡിന്‍റെ കൊല്ലം ശക്തികുളങ്ങര കോമണ്‍ ഫിഷ്‌ പ്രോസസിംഗ് സെന്‍ററുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനാണ് ശുപാർശ.

തിരുവനന്തപുരം: ശക്തികുളങ്ങര മത്സ്യഫെഡ് ക്രമക്കേടിൽ മന്ത്രി സജി ചെറിയാൻ വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ ചെയ്തു. മത്സ്യഫെഡിന്‍റെ കൊല്ലം ശക്തികുളങ്ങര കോമണ്‍ ഫിഷ്‌ പ്രോസസിംഗ് സെന്‍ററുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്നിട്ടുള്ള ക്രമക്കേട് സംബന്ധിച്ച ആരോപണങ്ങള്‍ പരിശോധിക്കാനാണ് ശുപാർശ. വകുപ്പ് തല പ്രാഥമിക അന്വേഷണത്തില്‍ സ്ഥാപനത്തിലെ താല്‍ക്കാലിക ജീവനക്കാരന്‍ സാമ്പത്തിക തിരിമറി നടത്തിയെന്ന് കണ്ടെത്തിയിരുന്നു. ഇക്കാര്യം വിശദമായി പരിശോധിക്കാനും മറ്റ് ജീവനക്കാര്‍ക്ക് പങ്കുണ്ടോയെന്ന് കണ്ടെത്താനുമാണ് വിജിലന്‍സ് അന്വേഷണത്തിന് ശുപാര്‍ശ നല്‍കിയത്. മേൽനോട്ടത്തിൽ വീഴ്ച്ച വന്നെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയ ഉദ്യോഗസ്ഥരെ അന്വേഷണവിധേയമായി സസ്‌പെൻഡ് ചെയ്തതായും മന്ത്രി കൂട്ടിച്ചേർത്തു.

മത്സ്യത്തൊഴിലാളികളില്‍ നിന്ന് സംഭരിക്കുന്ന മീന്‍ വില്‍ക്കുന്നതിന്റെ മറവില്‍ ഫിഷറീസ് വകുപ്പില്‍ നടക്കുന്ന തട്ടിപ്പിനെ കുറിച്ച് സമഗ്ര അന്വേഷണം നടത്തി കുറ്റവാളികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോടികളുടെ തട്ടിപ്പ് രണ്ട് ജീവനക്കാരുടെ മാത്രം തലയില്‍ കെട്ടിവച്ച് കുറ്റവാളികളെ രക്ഷിക്കാനുള്ള ശ്രമാണ് സര്‍ക്കാര്‍ നടത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു. കൊല്ലം ജില്ലയില്‍ നടന്ന തട്ടിപ്പ് മാത്രമാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്. സമാനമായ തട്ടിപ്പ് മറ്റു ജില്ലകളിലും നടന്നിട്ടുണ്ടെന്നാണ് വിവരം. ഇതേക്കുറിച്ചും അന്വേഷിക്കണമെന്നും വി ഡി സതീശന്‍ ആവശ്യപ്പെട്ടിരുന്നു.

Also Read: മത്സ്യഫെഡ് അഴിമതി; സര്‍ക്കാര്‍ മൗനം നടിക്കുന്നു, വിമര്‍ശനവുമായി ലത്തീൻ രൂപത

സിപിഎം നേതാക്കള്‍ ഇടപെട്ട് പിന്‍വാതിലിലൂടെ നിയമിച്ചവരാണ് തട്ടിപ്പിന് പിന്നിലെന്നാണ് കോണ്‍ഗ്രസ് ആരോപിക്കുന്നത്‍. സിപിഎം സംസ്ഥാന നേതൃത്വത്തിന്‍റെ അറിവോടെയാണോ തട്ടിപ്പെന്നും സംശയിക്കേണ്ടിയിരിക്കുന്നു വി ഡി സതീശൻ പറഞ്ഞു. തട്ടിപ്പ് സംബന്ധിച്ച് അന്തിപ്പച്ച വാഹനങ്ങളില്‍ മീന്‍ വില്‍ക്കുന്ന സ്ത്രീത്തൊഴിലാളികള്‍ പരാതി നല്‍കിയിട്ടും കേസെടുക്കാന്‍ പൊലീസ് തയാറാത്തത് ഉന്നത സിപിഎം നേതാക്കളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് എന്നാണ് ഉയരുന്ന ആരോപണം.

കടലില്‍ പോകാനാകാതെ മത്സ്യത്തൊഴിലാളി കുടുംബങ്ങള്‍ പട്ടിണി കിടക്കുമ്പോൾ അവരുടെ പേരില്‍ സിപിഎം നേതാക്കള്‍ തട്ടിപ്പു നടത്തിയത് മനുഷ്യത്വരഹിതമാണെന്നും വി ഡി സതീശൻ കുറ്റപ്പെടുത്തി. മത്സ്യഫെഡില്‍ വ്യാപകമായ പിന്‍വാതില്‍ നിയമനമാണ് സിപിഎം നേതാക്കള്‍ നടത്തിയത്. മത്സ്യഫെഡിലെ കോടിക്കണക്കിന് രൂപയുടെ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്നതും പിന്‍വാതിലിലൂടെ നിയമനം നേടിയവരാണ്. മത്സ്യത്തൊഴിലാളികളില്‍ നിന്നും സംഭരിച്ചെന്ന വ്യാജേന അയല്‍ സംസ്ഥാനങ്ങളില്‍ നിന്നും മീന്‍ എത്തിക്കുന്നത് വഞ്ചനയാണ്. ഇതിന് പിന്നിലും സിപിഎം നേതാക്കളുടെ ഇടപെടലുണ്ടെന്നും സതീശൻ പറഞ്ഞു.

PREV
click me!

Recommended Stories

കെഎൽ 60 എ 9338, നടിയെ ആക്രമിച്ച കേസിലെ സുപ്രധാന തെളിവ്, കാട്ടുവളളികൾ പിടിച്ച് കൊച്ചിയിലെ കോടതി മുറ്റത്ത്! തെളിവുകൾ അവശേഷിക്കുന്നു
രാഹുൽ മാങ്കൂട്ടത്തിലിന്‍റെ 'വിധി' ദിനം, രണ്ടാം ബലാത്സംഗ കേസിലെ കോടതി വിധി നിർണായകം, ഒളിവിൽ നിന്ന് പുറത്തുചാടിക്കാൻ പുതിയ അന്വേഷണ സംഘം