കണ്ണൂർ സീറ്റിൽ താൻ മത്സരിക്കുമെന്ന കെ സുധാകരന്റെ പ്രഖ്യാപനം കോൺഗ്രസിൽ തർക്കങ്ങൾക്ക് വഴിവെച്ചു. സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കരുതെന്ന് നേതൃത്വം വ്യക്തമാക്കിയതോടെ പ്രതിഷേധത്തിനൊരുങ്ങിയ അണികളെ സുധാകരൻ തന്നെ പിന്തിരിപ്പിച്ചു.  

കണ്ണൂർ: കണ്ണൂർ സീറ്റിൽ താൻ തന്നെ മത്സരിക്കുമെന്ന കെ സുധാകരന്‍റെ പ്രഖ്യാപനത്തെ ചൊല്ലി കോൺഗ്രസിൽ കല്ലുകടി. ആരും സ്വയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിക്കേണ്ടെന്ന് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവും വ്യക്തമാക്കി. ഇതിൽ പ്രതിഷേധിച്ച് കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താനൊരുങ്ങിയ അണികളെ സുധാകരൻ ഇടപെട്ട് പിന്തിരിപ്പിച്ചു. നേതാക്കൾ സംസാരിച്ചതിന് പിന്നാലെയാണ് പ്രതിഷേധം ഒഴിവാക്കാൻ സുധാകരൻ ഇടപെട്ടത്.

കണ്ണൂരിൽ കെപിസിസി മുൻ അധ്യക്ഷൻ സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതോടെ നിലവിലെ അധ്യക്ഷൻ വടിയെടുത്തു. പ്രതിപക്ഷ നേതാവും കടുപ്പിച്ചു. എന്നാല്‍, സുധാകരൻ അനുകൂലികൾ പാർട്ടി ഗ്രൂപ്പുകളിൽ എതിർപ്പുമായെത്തി. കെപിസിസി ആസ്ഥാനത്തേക്ക് പ്രകടനം നടത്താനും സണ്ണി ജോസഫിന്‍റെ കോലം കത്തിക്കാനും തീരുമാനിച്ചു. വിവരമറിഞ്ഞതോടെ ദില്ലിയിലുള്ള സുധാകരനുമായി സണ്ണി ജോസഫും ചെന്നിത്തലയും സംസാരിച്ചു. കണ്ണൂർ സീറ്റിൽ ആര് മത്സരിക്കുമെന്ന് തീരുമാനമായിട്ടില്ലെന്നും അതിന് മുമ്പ് വിവാദങ്ങൾക്ക് ഇടനൽകരുതെന്നും അഭ്യർത്ഥിച്ചു. നേതാവിന്‍റെ ചിത്രം പതിച്ച കുപ്പായവുമായി പ്രകടനത്തിനെത്തിയ അണികളെ സുധാകരൻ ഇടപെട്ട് പിന്തിരിപ്പിച്ചു. 

കോൺഗ്രസ് മികച്ച ജയസാധ്യത കാണുന്ന കണ്ണൂർ സീറ്റിന്‍റെ കാര്യത്തിൽ സുധാകരനുമായി ആശയവിനിമയം ഇതുവരെ നടന്നിട്ടില്ലെന്നാണ് വിവരം. എംപിമാരിൽ സുധാകരന് മാത്രം ഇളവ് നൽകിയാൽ കൂടുതൽ പേർ അവകാശവാദം ഉന്നയിക്കാം. സുധാകരനല്ലെങ്കിൽ അദ്ദേഹം നിർദേശിക്കുന്നയാളാകും സ്ഥാനാർത്ഥി. എന്നാൽ ചർച്ചകൾക്ക് മുമ്പ് നേതാവ് സ്വയം മത്സരം പ്രഖ്യാപിച്ചതാണ് നേതൃത്വത്തെ കുഴയ്ക്കുന്നത്.

YouTube video player