ബാങ്ക് പണം തന്നില്ലെങ്കിൽ പ്രത്യക്ഷ സമരത്തിലേക്ക്, ശാഖകൾ ഉപരോധിക്കുമെന്ന് കോഴിക്കോട് മേയർ

By Web TeamFirst Published Dec 3, 2022, 4:57 PM IST
Highlights

അത്യന്തം ലജ്ജാകരമായ പ്രവർത്തി ആണ് യുഡിഎഫ് കൺസിലാർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗൂഢാലോചന ഉണ്ടോ എന്ന് അറിയില്ലെന്നും എന്നാൽ കരുതിക്കൂട്ടി വന്നതാണെന്നും മേയർ പറഞ്ഞു. 

കോഴിക്കോട് : മേയർ ഭവനിൽ പ്രതിപക്ഷം അതിക്രമിച്ച് കയറിയ സംഭവം അത്യന്തം അപലപനീയമെന്ന് കോഴിക്കോട് മേയർ ഡോ. ബീന ഫിലിപ്പ്. കോഴിക്കോട് കോർപ്പറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്ക് അക്കൌണ്ടിൽ നിന്ന് കോടികൾ തട്ടിപ്പ് നടത്തിയ സംഭവവുമായി ബന്ധപ്പെട്ട് വിളിച്ചു ചേർത്ത യോഗത്തിനിടെയായിരുന്നു സംഭവം. മേയർ സ്ഥലത്തില്ലാത്തതിനാൽ നഗരസഭാ സെക്രട്ടറിക്ക് നേരെയാണ് പ്രതിഷേധിച്ചത്. ഒരു പ്രകോപനവും ഇല്ലാതെയായിരുന്നു പ്രതിഷേധമെന്ന് മേയർ പറഞ്ഞു. വീട്ടിനകത്ത്  ബെഡ്റൂമിൽ വരെ കയറി പ്രതിഷേധിച്ചു. അത്യന്തം ലജ്ജാകരമായ പ്രവർത്തി ആണ് യുഡിഎഫ് കൺസിലാർമാരുടെ ഭാഗത്തുനിന്ന് ഉണ്ടായത്. ഗൂഢാലോചന ഉണ്ടോ എന്ന് അറിയില്ലെന്നും എന്നാൽ കരുതിക്കൂട്ടി വന്നതാണെന്നും മേയർ പറഞ്ഞു. 

നിയമപരമായി തന്നെ മുന്നോട്ട് പോകും. പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. പഞ്ചാബ് നാഷണൽ ബാങ്കിനെതിരായ സമരത്തിൽ ഒന്നിച്ച് നീങ്ങണം. യുഡിഎഫ് ഉണ്ടെങ്കിൽ അവരും വരണം. എൽഡിഎഫ് ശക്തമായ സമരപരിപാടിക്കാണ് ഒരുങ്ങുന്നത്. രണ്ടുദിവസത്തെ സാവകാശം വേണം എന്നാണ് ബാങ്ക് പറയുന്നത്. പൂർണ്ണമായി തിരിച്ച് തരാം എന്ന് ബാങ്ക് പറഞ്ഞിട്ടുണ്ട്. അവരുടെ ഓഡിറ്റിംഗ് പൂർത്തിയാക്കണമെന്നും അറിയിച്ചിട്ടുണ്ടെന്നും മേയർ വ്യക്തമാക്കി. തിങ്കളാഴ്ച പണം തന്നില്ലെങ്കിൽ ചൊവ്വാഴ്ച മുതൽ പ്രത്യക്ഷ സമരം നടത്തും. ബാങ്ക് ശാഖകൾ ഉപരോധിക്കും. സമരത്തിന് യുഡിഎഫും ബിജെപിയും വന്നാൽ അവരെയും ഉൾക്കൊള്ളിക്കുമെന്നും അവർ പറഞ്ഞു.

Read More : കോഴിക്കോട് കോർപ്പറേഷന്‍റെ പണം തട്ടിയ സംഭവം; പഞ്ചാബ് നാഷണൽ ബാങ്ക് മാനേജർ മുൻകൂർ ജാമ്യാപേക്ഷ നൽകി

അതേസമയം കോർപ്പറേഷന്റെ പഞ്ചാബ് നാഷണൽ ബാങ്കിലെ അക്കൗണ്ടിൽ നിന്ന് കോടികൾ തട്ടിയെടുത്ത സഭവത്തിലെ അന്വേഷണം കോഴിക്കോട് ജില്ലാ ക്രൈംബ്രാഞ്ച് ഏറ്റെടുത്തു. കേസ് ഫയൽ ലോക്കൽ പൊലീസ് ക്രൈംബ്രാഞ്ചിന് കൈമാറി. ജില്ലാ ക്രൈംബ്രാഞ്ച് അസിസ്റ്റന്റ് കമ്മീഷണർ ടി എ ആന്റണിക്കാണ് അന്വേഷണ ചുമതല. പണം നഷ്ടപ്പെട്ടത് കോർപറേഷന് മാത്രമല്ലെന്നും ബാങ്കിൻറെ ഓഡിറ്റ് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. എന്നാൽ ഈ തുക എത്രത്തോളം വരുമെന്നോ ഏതെല്ലാം അക്കൗണ്ടിൽ നിന്നുളളതാണെന്നോ ബാങ്ക് വെളിപ്പെടുത്തിയിട്ടില്ല. 

സംസ്ഥാനത്തെയാകെ അമ്പരിപ്പിച്ച ബാങ്ക് തട്ടിപ്പിൻറെ വിവരം പുറത്ത് വന്ന് അഞ്ചാം നാളാണ് കേസ് ക്രൈംബ്രാഞ്ചിന് കൈമാറുന്നത്. പണം തട്ടിയ ബാങ്ക് മാനേജ‍ർ എംപി റിജിൽ ഒളിവിലാണ്. ഇയാൾ മുൻകൂർ ജാമ്യാപേക്ഷയുമായി കോടതിയെ സമീപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലാ കോടതി ഇയാളുടെ മുൻകൂർജാമ്യേപക്ഷ തിങ്കളാഴ്ച പരിഗണിക്കും. 

click me!