വെള്ളക്കെട്ടില്‍ വലഞ്ഞ് കൊച്ചി; കാരണം മേഘവിസ്ഫോടനമെന്ന് മേയർ എം അനിൽ കുമാർ

Published : Aug 31, 2022, 08:03 AM ISTUpdated : Aug 31, 2022, 10:07 AM IST
വെള്ളക്കെട്ടില്‍ വലഞ്ഞ് കൊച്ചി; കാരണം മേഘവിസ്ഫോടനമെന്ന് മേയർ എം അനിൽ കുമാർ

Synopsis

കാലാവസ്ഥ വ്യതിയാനം ഉൾക്കൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങളിലൂടെയേ വെള്ളക്കെട്ട് ഒഴിവാക്കാനാകൂ എന്ന് അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കൊച്ചി: മേഘവിസ്ഫോടനമാണ് കൊച്ചി നഗരത്തിലെ വെള്ളക്കെട്ടിന് കാരണമെന്ന് കൊച്ചി മേയർ എം അനിൽ കുമാർ. വേലിയേറ്റമാണ് വെള്ളം ഇറങ്ങാൻ വൈകിയതിന് പിന്നിലെന്നും  മേയർ പറയുന്നു. കാലാവസ്ഥ വ്യതിയാനം ഉൾക്കൊണ്ടുള്ള നിർമാണ പ്രവർത്തനങ്ങളിലൂടെയേ വെള്ളക്കെട്ട് ഒഴിവാക്കാനാകൂ എന്ന് അനിൽ കുമാർ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

തോടുകളെല്ലാം നിറഞ്ഞ് നില്‍ക്കുന്നതില്‍ വീടുകളില്‍ ഒരിക്കല്‍ കയറിയ വെള്ളം ഇറങ്ങി പോകാത്ത ദുഃഖകരമായ അവസ്ഥയാണ്. സംവിധാനങ്ങളുടെ പരാജയങ്ങള്‍ 'ഓപ്പറേഷന് ബ്രേക്ക് ത്രൂവി'ന് തടസമായി എന്നും എം അനിൽ കുമാർ കൂട്ടിച്ചേര്‍ത്തു. അതേസമയം, അശാസ്ത്രീയമായ നിര്‍മ്മാണമാണ് വെള്ളക്കെട്ടിന് കാരണമെന്നാണ് പ്രതിപക്ഷത്തിന്‍റെ ആരോപണം. 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ' കാര്യക്ഷമമായി നടപ്പാക്കിയില്ലെന്ന് കൊച്ചി മുൻ മേയർ സൗമിനി ജെയിൻ കുറ്റപ്പെടുത്തി. 2019ൽ കൊച്ചി നഗരത്തിലുണ്ടായ വെള്ളക്കെട്ടിനെ തുടർന്ന് തനിക്കെതിരെയുണ്ടായ ആരോപണങ്ങൾ അനാവശ്യമെന്ന് തെളിഞ്ഞു എന്നാണ് സൗമിനി ജെയിൻ പറയുന്നത്. നഗരത്തിലെ കാനകൾ അടച്ചുകെട്ടിയുള്ള അശാസ്ത്രീയ നിർമാണങ്ങളാണ് വെള്ളക്കെട്ടിന് പിന്നിൽ. ഓപ്പറേഷൻ ബ്രേക്ക് ത്രൂ കാര്യക്ഷമമായി നടപ്പാക്കിയിരുന്നെങ്കിൽ ഇതൊഴിവാക്കാമായിരുന്നുവെന്നും സൗമിനി ജെയിൻ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

കോർപ്പറേഷൻ്റെ 'ഓപ്പറേഷൻ ബ്രേക്ക് ത്രൂ' പദ്ധതി പരാജയമെന്ന് ഹൈബി ഈഡനും വിമര്‍ശിച്ചു. എന്താണ് പകരമെന്ന് സംസ്ഥാന സർക്കാർ എല്ലാവരുമായി കൂടിയാലോചിച്ച് തീരുമാനിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കനാൽ നവീകരണവും മുന്നോട്ട് കൊണ്ടുപോയില്ല. സംസ്ഥാന സർക്കാർ മാസ്റ്റർ പ്ലാൻ തയ്യാറാക്കണമെന് ആവശ്യപ്പെട്ട ഹൈബി ഈഡൻ എം പി, കോർപ്പറേഷന് ഒറ്റക്ക് ചെയ്യാൻ കഴിയുമെന്ന് പ്രതീക്ഷയില്ലെന്നും ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഇന്നലെ രാവിലെ പെയ്ത തീവ്രമഴയില്‍ കൊച്ചി നഗരത്തിൽ പലയിടത്തും വെള്ളക്കെട്ട് രൂപപ്പെട്ടിരുന്നു. കലൂർ സ്റ്റേഡിയം റോഡ് വെള്ളത്തിൽ മുങ്ങി. കലൂർ അടക്കമുള്ള സ്ഥലങ്ങളിലും ഹൈക്കോടതിക്ക് മുന്നിലും വെള്ളക്കെട്ട് ഉണ്ടായി. നിരവധി വീടുകളിൽ വെള്ളം കയറി. വെള്ളക്കെട്ട് കാരണം കലൂർ വഴിയുള്ള ഗതാഗതം ഭാഗികമായി തടസ്സപ്പെട്ടു. എന്നാല്‍, പെരിയാർ അടക്കമുള്ള പുഴകളിൽ ജലനിരപ്പ് കാര്യമായി ഉയർന്നിട്ടില്ല.

Also Read: കനത്ത മഴ: ട്രെയിൻ ഗതാഗതം താറുമാറായി, വൈകിയോടുന്ന ട്രെയിനുകൾ ഇവയാണ്

എറണാകുളം സൗത്ത്, നോർത്ത് റെയിൽവെ സ്റ്റേഷനുകളിലെ ട്രാക്കുകളില്‍ വെള്ളമെത്തിയത് സംസ്ഥാനത്തെ ട്രെയിൻ ഗതാഗതം താറുമാറാക്കി. സിഗ്നലിംഗിന് സംഭവിച്ച തകരാർ ഭാഗികമായി പരിഹരിച്ചെങ്കിലും ദീർഘദൂര ട്രെയിനുകളടക്കം വൈകിയോടുന്നത് തുടരുകയാണ്. അതേസമയം, നഗരത്തിലെ കനത്ത മഴയിൽ വെള്ളക്കെട്ടുണ്ടായി ഗതാഗതം തടസ്സപ്പെട്ടതോടെ കൊച്ചി മെട്രോയിൽ യാത്രക്കാർ കൂടി. ഇന്നലെ 96,916 പേരാണ് മെട്രോയിൽ യാത്ര ചെയ്തത്. 

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത. എല്ലാ ജില്ലകളിലും യെല്ലോ അലർട്ടാണെങ്കിലും ഒറ്റപ്പെട്ട അതിശക്തമായ മഴയെ കരുതിരിക്കണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് കൂടുതല്‍ മഴ സാധ്യത. തിരുവനന്തപുരം മുതല്‍ എറണാകുളം വരെയാണ് കൂടുതല്‍ മഴ സാധ്യത. ഉച്ചയ്ക്ക് ശേഷം മഴ ശക്തമാകാനും പുലർച്ചെ വരെ മഴ തുടരാനും സാധ്യതയുണ്ട്. അതിനാൽ മലയോര മേഖലകളിൽ അടക്കം കനത്ത ജാഗ്രത വേണം എന്നാണ് നിർദ്ദേശം. 

തെക്കേ ഇന്ത്യക്ക് മുകളിലായി നിലനിൽക്കുന്ന അന്തരീക്ഷ ചുഴിയും അതിന് കാരണമായ താഴ്ന്ന മർദ്ദനിലയുമാണ് ഒറ്റപ്പെട്ട കനത്ത മഴ ലഭിക്കുന്നതിന് കാരണം. ഇത് വടക്കോട്ട് നീങ്ങുന്നതിന് അനുസരിച്ച് വടക്കൻ കേരളത്തിൽ മഴ ശക്തമായേക്കും. കടൽ പ്രക്ഷുബ്ധമാകാനുള്ള സാധ്യത കണക്കിലെടുത്ത് മത്സ്യത്തൊഴിലാളികൾ കടലിൽ പോകരുതെന്നും നിര്‍ദ്ദേശമുണ്ട്. അതേസമയം, ശക്തമായ മഴ തുടരുന്ന സാഹചര്യത്തിൽ എറണാകുളം, കോട്ടയം ജില്ലകളിലെ മുഴുവന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ഇന്ന് (31/08/2022 ബുധനാഴ്ച) കളക്ട‍ര്‍മാര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളേജുകൾക്കും കേന്ദ്രീയ വിദ്യാലയങ്ങൾക്കും അങ്കണവാടികൾക്കും അവധി ബാധകമാണ്. ഇതോടൊപ്പം ആലപ്പുഴയിലെ കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധിയായിരിക്കും. നേരത്തെ നിശ്ചയിച്ച സര്‍വ്വകലാശാലാ പരീക്ഷകള്‍ക്ക് അവധി ബാധകമല്ല.

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ചെയ്ത തെറ്റ് സർക്കാർ തിരുത്തി, ബിജെപി ശബരിമലയ്ക്ക് വേണ്ടി എന്ത് ചെയ്തു? ചോദ്യങ്ങളുന്നയിച്ച് ജി സുകുമാരൻ നായർ
തിരുവനന്തപുരത്തോ അരുവിക്കരയിലോ? ശബരീനാഥനെ മത്സരിപ്പിക്കണമെന്ന് ആവശ്യം, എല്ലാം പാർട്ടി പറയുംപോലെയെന്ന് മറുപടി