
തിരുവനന്തപുരം : തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ശുചീകരണ തൊഴിലാളി ജോയിക്കാനുളള തിരച്ചിലിന് റെയിൽവേയുടെ അനാസ്ഥ തടസമാകുന്നുവെന്ന് മേയർ ആര്യാ രാജേന്ദ്രൻ. തെരച്ചിൽ നടക്കുന്ന മൂന്നാം നമ്പർ പ്ലാറ്റുഫോമിലും നാലാം നമ്പർ പ്ലാറ്റ്ഫോമിലും ട്രെയിനുകൾ നിർത്തിയിടുകയാണ്. ഇത് പാടില്ലെന്നും തെരച്ചിൽ നടത്താൻ കഴിയില്ലെന്നും റെയിൽവേയെ അറിയിച്ചിരുന്നു. ഈ പ്ലാറ്റ്ഫോമുകളിൽ ട്രെയിൻ നിർത്തില്ലെന്ന് കളക്ടർ വിളിച്ച യോഗത്തിൽ ഉറപ്പ് നൽകിയതുമാണ്. എന്നാൽ തികഞ്ഞ അനാസ്ഥയാണ് റെയിൽവേയുടെ ഭാഗത്ത് നിന്നുണ്ടാകുന്നതെന്ന് മേയർ കുറ്റപ്പെടുത്തി.
മാലിന്യം നീക്കുന്നതിലെ റെയിൽവേയുടെ അനാസ്ഥമൂലമാണ് അപകടമുണ്ടായത്. എന്നിട്ടും ഇതേ അനാസ്ഥയാണ് ഒരു ജീവൻ അപരകടത്തിൽപ്പെട്ടിട്ടും റെയിൽവേ തുടരുന്നത്. റെയിൽവേ ഇനിയെങ്കിലും ഉത്തരവാദിത്തം കാണിക്കണമെന്നും തെരച്ചിൽ നടക്കുന്ന പ്ലാറ്റ്ഫോമിൽ ട്രെയിൻ നിർത്തിയിടരുതെന്നും മേയർ ആര്യാ രാജേന്ദ്രൻ ആവശ്യപ്പെട്ടു.
തലസ്ഥാനത്തെ തമ്പാനൂർ റെയിൽവേ സ്റ്റേഷന് സമീപത്തെ ആമയിഴഞ്ചാൻ തോട് വൃത്തിയാക്കാനിറങ്ങി കാണാതായ മാരായമുട്ടം സ്വദേശി ജോയിയെ രാവിലെ 11 മണിയോടെയാണ് കാണാതായത്. അപകടം നടന്ന സമയം മുതൽ രാത്രിവരെ തിരഞ്ഞിട്ടും ആളെ കണ്ടെത്താനായില്ല. ഭാഗത്തെ ടണലിന്റെ 40 മീറ്റർ വരെ ഉളളിലേക്ക് ഒരു സംഘം സ്‌കൂബ ടീം കടന്നുവെങ്കിലും മാലിന്യകൂമ്പാരം കാരണം മുന്നോട്ട് പോകാൻ സാധിച്ചില്ല. മൂന്നാം നമ്പർ പ്ലാറ്റ്ഫോമിലെ മാൻഹോളിലെ പരിശോധനക്കായി റോബോട്ടിനെയെത്തിച്ചിട്ടുണ്ട്. മാലിന്യം മാറ്റുന്നതിനായാണ് റോബോട്ടിനെയെത്തിച്ചത്. ഈ റോബോട്ടിന്റെ സഹായത്തോടെയാണ് തിരച്ചിൽ ഇപ്പോൾ നടക്കുന്നത്.