
തൃശൂർ: ഓണാഘോഷത്തിന്‍റെ ഭാഗമായുള്ള പുലിക്കളി നടത്തുന്ന കാര്യത്തില്‍ സര്‍ക്കാരിനോട് അഭിപ്രായം തേടി തൃശ്ശൂര്‍ മേയര്‍. വയനാട് ദുരന്തത്തിന്‍റെ പശ്ചാത്തലത്തില്‍ പുലിക്കളി വേണ്ടെന്ന് തൃശ്ശൂര്‍ കോര്‍പ്പറേഷന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ഒരുക്കങ്ങളെല്ലാം പാതിവഴിയിലാണെന്നും പുലിക്കളി നടത്തണമെന്നും സംഘങ്ങള്‍ ആവശ്യപ്പെട്ടതോടെയാണ് മേയര്‍ തദ്ദേശവകുപ്പ് മന്ത്രിക്ക് കത്തയച്ചത്.
ഓണം വാരാഘോഷം വേണ്ടെന്ന് സംസ്‌ഥാന സർക്കാർ തീരുമാനിച്ചതിന് പിന്നാലെയായിരുന്നു നാലാം ഓണനാളിലെ പുലിക്കളി വേണ്ടെന്ന തൃശൂർ കോർപറേഷന്‍റെ തീരുമാനം. പക്ഷേ പുലിക്കളി സംഘങ്ങളെല്ലാം ഒരുക്കങ്ങളുമായി ഏറെദൂരം മുന്നോട്ടുപോയിരുന്നു. നാല് ലക്ഷം രൂപയോളം ഓരോ സംഘവും ഇതിനകം ചിലവാക്കി. സംഘങ്ങള്‍ കണ്ടെത്തുന്ന തുകയ്ക്ക് പുറമേ കോര്‍പ്പറേഷന്‍റെ സാമ്പത്തിക സഹായവും പുലിക്കളിക്കും കുമ്മാട്ടിക്കും ഉണ്ടാവാറുണ്ട്. സംസ്ഥാന സര്‍ക്കാര്‍ തന്നെ ഓണാഘോഷം വേണ്ടെന്ന് തീരുമാനിക്കുമ്പോള്‍ ഫണ്ട് നല്‍കാന്‍ തൃശൂര്‍ കോര്‍പ്പറേഷന് സാധിക്കുമോയെന്നാണ് മേയറുടെ ചോദ്യം.
ഏകപക്ഷീയമായ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്നാവശ്യപ്പെട്ട് ഒൻപതു ദേശങ്ങളിലെ പുലിക്കളി സംഘങ്ങള്‍ മേയറെ സമീപിച്ചിരുന്നു. പുലിക്കളിയിൽ നിന്നുള്ള പാരിതോഷികങ്ങൾ ദുരിതാശ്വാസ നിധിയിലേയ്ക്കു നൽകാനും ഇവര്‍ തയ്യാറാണ്. കോര്‍പ്പറേഷന്‍ നല്‍കേണ്ട ഫണ്ടിന്‍റെ കാര്യത്തില്‍ തദ്ദേശവകുപ്പ് മന്ത്രിയുടെ മറുപടി അനുകൂലമാണെങ്കില്‍ പുലിക്കളിയാകാമെന്ന നിലപാടിലാണ് മേയര്‍.
https://www.youtube.com/watch?v=Ko18SgceYX8
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam