
തിരുവനന്തപുരം: നിയമസഭയിൽ ഇ ഡി റിമാൻഡ് റിപ്പോർട്ട് ഉയർത്തി ലൈഫ് മിഷനിൽ അടിയന്തര പ്രമേയത്തിന് അനുമതി തേടിയ കോൺഗ്രസ് അംഗങ്ങളെ പരിഹസിച്ചും വിമർശിച്ചും മന്ത്രി എം ബി രാജേഷ് രംഗത്തെത്തി. ദേശിയ തലത്തിൽ ഇ ഡിക്കെതിരെ ഒരു നിലപാടും കേരളത്തിൽ ഇ ഡിക്കെതിരെ മറ്റൊരു നിലപാടും സ്വീകരിക്കുന്നത് കാണുമ്പോൾ തോന്നുന്നത് 2 കോൺഗ്രസ് ഉണ്ടോ എന്ന സംശയമാണെന്ന് നിയമസഭയിൽ ചർച്ചക്കിടെ മന്ത്രി അഭിപ്രായപ്പെട്ടു. ഗാന്ധിജിയുടെ സത്യാന്വേഷണ പരീക്ഷണങ്ങൾ അല്ല, പകരം ഇഡിയുടെ കുറ്റന്വേഷണ പരീക്ഷണങ്ങളാണ് ഇവിടുത്തെ കോൺഗ്രസിന് വേദവാക്യം. റിമാൻഡ് റിപോർട്ട് കോൺഗ്രസ് വേദവാക്യമായി കാണുന്നു. കോൺഗ്രസിന്‍റെ രാഷ്ട്രീയ പാപ്പരത്തമാണ് വെളിവാകുന്നത്. നേരത്തെ ഉന്നയിച്ച ബിരിയാണി ചെമ്പും ഖുർ ആനും എന്തായെന്നും മന്ത്രി പരിഹസിച്ചു.
കോൺഗ്രസ് ദേശീയ നേതൃത്വവും പ്ലീനറി സമ്മേളന പ്രമേയവും ഇ ഡിക്ക് എതിരെയാണെന്ന് ചൂണ്ടികാട്ടിയ എം ബി രാജേഷ്, സംസ്ഥാന കോൺഗ്രസ് ഇ ഡി യെ വലുതായി കാണുന്നുവെന്നും അഭിപ്രായപ്പെട്ടു. നിങ്ങൾക്ക് നിങ്ങളുടെ രാഷ്ട്രീയ പ്രമേയത്തിൽ ഉറച്ചു നിൽക്കാൻ കഴിയുമോ എന്നും ചോദിച്ച മന്ത്രി, രാഹുൽ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുമ്പോൾ കയ്യടിക്കാൻ ഇടതുപക്ഷം ഉണ്ടായിരുന്നില്ലെന്നും ചൂണ്ടികാട്ടി. അവിടെ ഇ ഡിക്ക് എതിരെ സമരം ചെയ്യ്തിട്ട് ഇവിടെ ഇ ഡി ക്ക് വേണ്ടി വാദിക്കാൻ അസാമാന്യ വൈഭവം വേണമെന്ന് പറഞ്ഞ രാജേഷ് ആ വൈഭവത്തെ നമിക്കുന്നു എന്നും പറഞ്ഞു.
കേരളത്തിൽ കോൺഗ്രസിനെ നയിക്കുന്നത് മോഡിയും ഇ ഡിയുമാണെന്നും രാഹുലിന്‍റെ താടിയേക്കൾ മോടിയുള്ള താടിയായി കോൺഗ്രസിന് തോന്നുന്നത് മോദിയുടെ താടിയാണെന്നും പറഞ്ഞ മന്ത്രി, ഇത് നിങ്ങളുടെ ദാരിദ്ര്യം ആണ് കാണിക്കുന്നതെന്നും കോൺഗ്രസിനോട് പറഞ്ഞു. ഇ ഡിയുടെ കേസുകളിൽ എത്രയാണ് ശിക്ഷ നിരക്ക് എന്ന് അറിയുമോ എന്ന് ചോദിച്ച മന്ത്രി കണക്കും വിശദീകരിച്ചു. ഇ ഡിയുടെ 5422 കേസിൽ 22 കേസിൽ മാത്രമാണ് ശിക്ഷ ലഭിച്ചിട്ടുള്ളതെന്ന് ചൂണ്ടികാട്ടിയ മന്ത്രി 5 % മാത്രം ശിക്ഷ നിരക്ക് ഉള്ള ഒരു ഏജൻസിയെ കോൺഗ്രസ് പല്ലക്കിൽ ചുമന്നു നടക്കുന്നു എന്നും പരിഹസിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam