
കോഴിക്കോട്: തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം ലംഘിച്ചെന്ന യുഡിഎഫ് പരാതിയിൽ മന്ത്രി റിയാസിനോട് തെരഞ്ഞെടുപ്പ് ചുമതലയുള്ള ജില്ലാ കളക്ടര്‍ വിശദീകരണം തേടി. എന്നാൽ ആരോപണം തള്ളിയ റിയാസ്, നേരത്തെ പ്രഖ്യാപിച്ച കാര്യമാണ് പറഞ്ഞതെന്നും ചെയ്ത കാര്യം പറയുന്നതിൽ കുതിരകയറിയിട്ട് കാര്യമില്ലെന്നും പറഞ്ഞു. ഇനിയും ഇക്കാര്യങ്ങൾ പറയുമെന്നും അദ്ദേഹം ആവര്‍ത്തിച്ചു. അതേസമയം പ്രസംഗത്തിന്റെ ദൃശ്യം ചിത്രീകരിച്ച വീഡിയോഗ്രാഫര്‍ക്ക് പരാതിയുണ്ടെങ്കിൽ പ്രതികരിക്കാമെന്നായിരുന്നു എളമരം കരീമിന്റെ മറുപടി.
ഇന്നലെ നളന്ദ ഓഡിറ്റോറിയത്തിൽ എൽഡിഎഫ് നടത്തിയ തെരഞ്ഞെടുപ്പ് പരിപാടിയിലാണ് വിവാദങ്ങളുടെ തുടക്കം. കോഴിക്കോട് അന്താരാഷ്ട്ര നിലവാരത്തിലുള്ള സ്റ്റേഡിയം നിര്‍മ്മിക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നായിരുന്നു പ്രസംഗത്തിൽ മന്ത്രി റിയാസ് പറഞ്ഞത്. പിന്നാലെ വേദിയിലുണ്ടായിരുന്ന എളമരം കരീം തെരഞ്ഞെടുപ്പ് ചുമതലയിലുണ്ടായിരുന്ന വീഡിയോ ഗ്രാഫറെ കൂട്ടി വേദിക്ക് പിന്നിലെ ഗ്രീൻ റൂമിലേക്ക് പോയി. മന്ത്രി പ്രസംഗം നിര്‍ത്തിയ ശേഷമാണ് പിന്നീട് ഇദ്ദേഹം തിരികെ വന്നതെന്നാണ് യുഡിഎഫ് ആരോപിക്കുന്നത്.
പുതിയ പ്രഖ്യാപനം നടത്തിയിട്ടില്ലെന്നും ചെയ്ത കാര്യം പറഞ്ഞു, ഇനിയും പറയുമെന്നും റിയാസ് ആവര്‍ത്തിക്കുന്നു. വിവാദത്തിൽ പ്രതികരണത്തിന് ഇല്ലെന്ന് കോഴിക്കോട്ടെ എൽഡിഎഫ് സ്ഥാനാർത്ഥി കൂടിയായ എളമരം കരീം പ്രതികരിച്ചു. യുഡിഎഫിന്റെ പരാതിയെക്കുറിച്ച് ഒന്നും പറയാനില്ലെന്ന് പറഞ്ഞ അദ്ദേഹം വീഡിയോ ഗ്രാഫർക്ക് പരാതിയുണ്ടെങ്കിൽ അപ്പോൾ പ്രതികരിക്കാമെന്നും പറഞ്ഞു. പരിപാടിയുടെ ദൃശ്യങ്ങൾ സഹിതമാണ് യുഡിഎഫ് പരാതി നൽകിയത്. മന്ത്രിയുടെ പ്രസംഗത്തിന്റെ ദൃശ്യങ്ങൾ വീഡിയോ ഗ്രാഫറെ ഭീഷണിപ്പെടുത്തി മായ്ച്ചുകളഞ്ഞെന്നാണ് ആരോപണം.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam