കഴിഞ്ഞ മാസം 24ന് ധാരണാപത്രം റദ്ദാക്കിയെന്നാണ് വിശദീകരണം. ധാരണാപത്രം റദ്ദാക്കിയില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് രേഖകള്‍ പുറത്തുവന്നത്.
തിരുവനന്തപുരം: ആഴക്കടൽ മത്സ്യബന്ധനത്തിനായി അമേരിക്കൻ കമ്പനി ഇഎംസിസിയുമായി ഒപ്പിട്ട 5000 കോടിയുടെ ധാരാണപത്രം റദ്ദാക്കിയെന്ന് സർക്കാർ. ഇതുസംബന്ധിച്ച രേഖകൾ പുറത്തുവന്നു. കഴിഞ്ഞ മാസം 24 ന് ധാരണാപത്രം റദ്ദാക്കാൻ മന്ത്രി നിർദ്ദേശം നൽകിയെന്നും 26 ന് ധാരണാപത്രം റദ്ദാക്കി ഉത്തരവിറക്കിയെന്നുമാണ് വിശദീകരണം. ധാരണാപത്രം റദ്ദാക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചതിന് പിന്നാലെയാണ് രേഖകള്‍ പുറത്തുവന്നത്.
പ്രതിപക്ഷത്തിൻ്റെയും മാധ്യമങ്ങളുടേയും ചോദ്യങ്ങൾക്ക് വ്യക്തമായ മറുപടി പറയാതെ ഒഴിഞ്ഞ വ്യവസായമന്ത്രി ഇ പി ജയരാജൻ തന്നെയാണ് തൻ്റെ വകുപ്പിന് കീഴിലെ കെഎസ്ഐഡിസി ഒപ്പിട്ട ധാരണാപത്രം റദ്ദാക്കാൻ നിദ്ദേശിച്ചത്. കഴിഞ്ഞ വർഷം ഫെബ്രുവരി 28ന് അസൻഡ് നിക്ഷേപക സംഗമത്തിൽ ഇഎംസിസിയുമായി ഒപ്പിട്ട ധാരാണപത്രമാണ് റദ്ദാക്കിയത്. കെഎസ്ഐഡിസി എംഡി രാജമാണിക്യമാണ് ധാരണാപത്രം റദ്ദാക്കി കൊണ്ടുള്ള ഉത്തരവിറക്കിയത്.