E Sreedharan Against K Rail : മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു; വിമര്‍ശനവുമായി ഇ ശ്രീധരന്‍

By Web TeamFirst Published Jan 5, 2022, 2:54 PM IST
Highlights

പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇ ശ്രീധരന്‍.

കൊച്ചി: സംസ്ഥാന സർക്കാരിൻ്റെ സ്വപ്നപദ്ധതിയായ കെ - റെയില്‍ (K Rail) പദ്ധതിക്കെതിരെ ഇ ശ്രീധരൻ (E Sreedharan). മുഖ്യമന്ത്രി എന്തിന് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് ഇ ശ്രീധരന്‍ ചോദിച്ചു. സർക്കാർ എന്തിനാണ് വസ്തുതകൾ മറച്ചു വയ്ക്കുന്നുവെന്നും ചെലവ് കുറച്ചു കാണിക്കുന്നുവെന്നും അദ്ദേഹം ചോദിച്ചു. പദ്ധതി നടപ്പാക്കിയാൽ കേരളം വിഭജിക്കപ്പെടില്ലെന്ന മുഖ്യമന്ത്രിയുടെ വാദം തെറ്റാണ്. പദ്ധതി പാരിസ്ഥിതിക പ്രത്യാഘാതം ഉണ്ടാക്കുമെന്നും ഇ ശ്രീധരന്‍ പറഞ്ഞു.

പദ്ധതി നിലവില്‍ വന്നാല്‍ കുട്ടനാടിന് സമാനമായ വെള്ളപ്പൊക്കം പദ്ധതി മേഖലയിൽ ഉണ്ടാകും. നിലവിലെ എസ്റ്റിമേറ്റ് തുക കുറച്ചാണ് കാണിച്ചിരിക്കുന്നതെന്നും ഇ ശ്രീധരൻ പറഞ്ഞു. പദ്ധതിയിൽ ഉടനീളം എണ്ണൂറോളം ആർ ഒ ബികൾ നിർമിക്കേണ്ടതായി വരും. ഇതിന് 16000 കോടി ചെലവ് വരും. ഇത് എസ്റ്റിമേറ്റിൽ ഇല്ല. ഈ സാഹചര്യത്തിൽ കൂടുതൽ ഭൂമിയും ഏറ്റെടുക്കേണ്ടതായി വരും, അതിനുള്ള ചെലവും കണക്കാക്കേണ്ടി വരും. വൻകിട പദ്ധതികളുടെ ഡി പി ആർ പുറത്തു വിടാറില്ലെന്ന സർക്കാർ നിലപാട് ശരിയല്ല. പത്തോളം പദ്ധതികളുടെ ഡി പി ആർ താൻ തയാറാക്കിയതാണെന്നും അവയെല്ലാം പൊതു ജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നെന്നും ഇ ശ്രീധരൻ കൂട്ടിച്ചേര്‍ത്തു.

Also Read: കെ-റെയിൽ തെറ്റായ ആശയത്തെ മോശമായി ആസൂത്രണം ചെയ്ത പദ്ധതി - ഇ.ശ്രീധരൻ

കെ റെയിലിനെതിരെ സമരം നടത്താനൊരുങ്ങി യുഡിഎഫ്

കെ റെയിൽ വഴി നടപ്പാക്കുന്ന എൽഡിഎഫ് സർക്കാരിന്‍റെ സ്വപ്ന പദ്ധതി സിൽവർ ലൈനിനെതിരെ സംസ്ഥാനവ്യാപക സമരത്തിനൊരുങ്ങുകയാണ് യുഡിഎഫ്. സിൽവർ ലൈൻ പദ്ധതി ചർച്ച ചെയ്യാൻ അടിയന്തരമായി നിയമസഭ ചേരണം എന്നാണ് യുഡിഎഫ് ആവശ്യപ്പെടുന്നത്. സംസ്ഥാനവ്യാപക സമരത്തിന് സംസ്ഥാനതലത്തിലെ തന്നെ ഉന്നത നേതാക്കൾ നേതൃത്വം നൽകും. കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട് എന്നീ ജില്ലകളിലായി സ്ഥിരം സമരവേദികളുണ്ടാകും. സിൽവർ ലൈൻ പദ്ധതിക്കായി സ്ഥാപിച്ച അതിരടയാളക്കല്ലുകൾ പിഴുതെറിയുമെന്നും യുഡിഎഫ് സംയുക്തമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് സമരപരിപാടികളാലോചിക്കാൻ ചേർന്ന ഉന്നതതലയോഗത്തിലാണ് തീരുമാനം. 

Also Read: സർവേ കല്ലുകൾ പിഴുതെറിയും, സ്ഥിരം സമരവേദികൾ, വ്യാപക സമരത്തിന് യുഡിഎഫ്

click me!