
കൽപ്പറ്റ: വയനാട് പയ്യമ്പള്ളി ചെറൂർ ആദിവാസി കോളനിയിലെ കുളിയൻ വൈദ്യുതാഘാതമേറ്റ് മരിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ. കൃഷിയിടത്തിൽ അനധികൃതമായി വൈദ്യുതി വേലി സ്ഥാപിച്ച സ്ഥല ഉടമ ജോബിയാണ് അറസ്റ്റിലായത്. ഇയാൾക്കെതിരെ മന:പൂർവ്വമല്ലാത്ത നരഹത്യക്കും, എസ് സി എസ് ടി നിയമ പ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. ജോബിയെ റിമാൻഡ് ചെയ്തു. കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കുടുംബം ആരോപിച്ചതിന് പിന്നാലെയാണ് പ്രതി അറസ്റ്റിലാകുന്നത്. സംഭവത്തിൽ വൈദ്യുത വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്.
വയനാട് പയ്യമ്പള്ളിയിൽ ആദിവാസിയായ മധ്യവയസ്ക്കനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നതായി കുടുംബം. അനുമതി ഇല്ലാതെ സ്ഥാപിച്ച വൈദ്യുത വേലിയിൽ നിന്ന് ഷോക്കേറ്റാണ് കുളിയൻ മരിച്ചതെന്ന് ഭാര്യ ശോഭ ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. സ്ഥല ഉടമ ജോബിക്കെതിരെ മാനന്തവാടി പോലീസ് മന:പൂർവമല്ലാത്ത നരഹത്യയ്ക്കാണ് കേസെടുത്തത്.
കഴിഞ്ഞ ദിവസമാണ് ചെറൂർ ആദിവാസി കോളനിയിലെ കുളിയനെ കൃഷിയിടത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഷോക്കേറ്റാണ് മരണമെന്ന് പോസ്റ്റ്മോർട്ടത്തിൽ കണ്ടെത്തി. കൃഷിയിടത്തിൽ രാത്രി വൈദ്യുത വേലി വെക്കുന്ന കാര്യം അറിയിച്ചിരുന്നെങ്കിൽ കുളിയൻ മരിക്കില്ലായിരുന്നുവെന്ന് കുടുംബം കുറ്റപ്പെടുത്തി. പ്രതി ജോബിയുടെ രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ ശ്രമിക്കുന്നുവെന്നും ആരോപണമുണ്ടായിരുന്നു.
Read more: കേരളാ തീരത്ത് ജാഗ്രതാ നിർദേശം, നാളെ രാത്രി വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത
സംഭവ ദിവസം കർണാടക അതിർത്തിയിലെ ജോബിയുടെ തോട്ടത്തിൽ ജോലി ചെയ്യുകയായിരുന്നു കുളിയൻ്റെ മകൻ ബിനു. എന്നാൽ അച്ഛൻ മരിച്ച വിവരം അറിയിക്കാൻ പോലും ജോബി തയ്യാറായില്ലെന്ന് ബിനു പറഞ്ഞു. അനധികൃത വൈദ്യുത വേലി ഒരുക്കിയതിൽ കെഎസ്ഇബിയും അന്വേഷണം തുടങ്ങിയിരുന്നു. വന്യമൃഗങ്ങൾക്ക് പ്രതിരോധം തീർക്കാനായി നിർമ്മിച്ച വേലിയിൽ വൈദ്യുതി കടത്തിവിട്ടതാണ് അപകടമുണ്ടാക്കിയത്. കാട്ടുപന്നിയെ പിടികൂടാൻ ഒരുക്കിയ കെണിയാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam