ജീവിതം കരപിടിപ്പിക്കാൻ കേരളത്തിലെത്തി, ഇവിടെ ബർമനെ കാത്തിരുന്നത് പൗർണമി ഭാഗ്യം

By Nithya RobinsonFirst Published Dec 1, 2019, 3:30 PM IST
Highlights

അന്യസംസ്ഥാന തൊഴിലാളിക്ക് പൗര്‍ണമി ലോട്ടറിയുടെ നറുക്കെടുപ്പില്‍ സമ്മാനം. 

തിരുവനന്തപുരം: ജീവിതത്തിന്റെ രണ്ടറ്റവും കൂട്ടിമുട്ടിക്കാൻ സ്വന്തം നാട് വിട്ട് കേരളത്തിലെത്തിയ ആളാണ്  ശുഭാൻ ബർമൻ. എന്നാൽ ദൈവത്തിന്റെ സ്വന്തം നാട്ടിൽ ബർമനെ കാത്തിരുന്നത് ഭാ​ഗ്യദേവതയുടെ കടാക്ഷം. കഴിഞ്ഞ ആഴ്ച നറുക്കെടുത്ത പൗർണമി ഭാ​ഗ്യക്കുറിയിലൂടെയാണ് ഭാ​ഗ്യദേവത ബർമനെ തേടിയെത്തിയത്.

പശ്ചിമ ബംഗാൾ നക്സൽബാരി  മണിഗ്രാം സ്വദേശിയാണ് ശുഭാൻ ബർമൻ. തെടിയൂർ കാരൂർക്കടവിന് സമീപം എംഎ ഹൽവ കമ്പനിയിലാണ് ബർമൻ ജോലി നോക്കുന്നത്. വല്ലപ്പോഴുമൊക്കെ ലോട്ടറി എടുക്കുമായിരുന്ന ബർമൻ വൈ.കെ ലോട്ടറി ഏജൻസിയിൽ നിന്നും ഇടക്കുളങ്ങരയിലെ ചില്ലറ വിൽപനക്കാരനായ ജയൻ വിറ്റ ലോട്ടിയാണ് വാങ്ങിയത്. ലോട്ടറി വാങ്ങിയപ്പോൾ മറ്റുള്ളവരെ പോലെ തന്നെ ബർമനും പ്രതീക്ഷകളൊന്നും ഉണ്ടായിരുന്നില്ല. എന്നാൽ നറുക്കെടുപ്പ് ഫലം വന്നപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായിരുന്നു ബർമന്. സമ്മാനം ലഭിച്ചതറിഞ്ഞ് സന്തോഷം കൊണ്ട് തുള്ളിച്ചാടുകയാണ് ബർമൻ ചെയ്തതെന്ന് ഹൽവ കമ്പനി ഉടമ നൗഷാദ് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു.

ആർബി 377352 നമ്പർ ടിക്കറ്റിലൂടെയാണ് ബർമനെ ഭാ​ഗ്യം തേടിയെത്തിയത്. എഴുപത് ലക്ഷമാണ് സമ്മാനത്തുക. എട്ട് വർഷത്തോളമായി കേരളത്തിൽ ജോലി ചെയ്യുകയായിരുന്ന ബർമൻ ആറ് മാസം മുമ്പാണ് ഹൽവ കമ്പനിയിൽ  ജോലിക്കെത്തിയത്. തനിക്ക് കിട്ടിയ ഭാഗ്യവുമായി നാട്ടിലെത്തി കുടുംബത്തോടൊപ്പം ജീവിക്കണമെന്ന് ബർമൻ ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് പറഞ്ഞു. തുക കൊണ്ട് ഒരു ബിസിനസ് തുടങ്ങാനും ബർമൻ പദ്ധതി ഇടുന്നുണ്ട്.

ഇതിന് മുമ്പും ലോട്ടറിയിലൂടെ ആയിരം രൂപ ബർമന് ലഭിച്ചിരുന്നു. എന്തായാലും സമ്മാനതുക കൈ പറ്റിയാലുടൻ നാട്ടിലേക്ക് പോകാനാണ് ബർമന്റെ തീരുമാനം. മുൻ മുൻ ആണ് ബർമന്റെ ഭാര്യ. ഇവർക്ക് രണ്ട് കുട്ടികളുണ്ട്.

click me!