അതിഥി തൊഴിലാളികള്‍ ദുരിതത്തിൽ, മാനന്തവാടിയില്‍ നിന്ന് ബീഹാറിലേക്ക് നടന്നുപോകാന്‍ ശ്രമം

By Web TeamFirst Published May 30, 2020, 3:54 PM IST
Highlights

മാനന്തവാടിയില്‍നിന്നും ബിഹാറിലേക്ക് നടന്നുപോകാന്‍ ശ്രമിച്ച പതിനൊന്നുപേരെ പൊലീസ് തിരിച്ച് താമസസ്ഥലത്താക്കി.

വയനാട്: നാട്ടിലേക്കുള്ള തീവണ്ടി കാത്ത് മടുത്ത് വയനാട്ടിലെ അതിഥി തൊഴിലാളികൾ. മാനന്തവാടിയില്‍നിന്നും ബിഹാറിലേക്ക് നടന്നുപോകാന്‍ ശ്രമിച്ച പതിനൊന്നുപേരെ പൊലീസ് തിരിച്ച് താമസസ്ഥലത്താക്കി. ബിഹാറില്‍നിന്നും മാനന്തവാടിയിലെ ഇഷ്ടികക്കളത്തിലേക്ക് വർഷങ്ങൾക്കുമുന്‍പ് ജോലിക്കുവന്നവരാണ്. മാർച്ച് മാസം മുതല്‍ ജോലിയും കൂലിയുമില്ല. കൈയിലുള്ള പണവും തീർന്നു. ഏറെനാളായി അപേക്ഷ നല്‍കി കാത്തിരിക്കുന്നു. നാട്ടിലേക്കുള്ള ട്രയിന്‍ എന്ന് വരുമെന്ന് ഒരു വിവരവുമില്ല. പുലർച്ചെ രണ്ടും കല്‍പ്പിച്ചിറങ്ങി. എന്നാൽ അന്‍പത് കിലോമീറ്റർ നടന്ന് ലക്കിടിയിലെത്തിയപ്പോൾ പൊലീസ് തടയുകയായിരുന്നു.

ഏർപ്പാടാക്കുന്ന ട്രെയിനുകളില്‍ പലതും പിന്നീട് റദ്ദാക്കുന്നതും തൊഴിലാളികളെ കൂടുതല്‍ ആശങ്കയിലാക്കുന്നു. നാട്ടിലേക്ക് മടങ്ങാന്‍ രജിസ്റ്റർ ചെയ്ത ജില്ലയിലെ 7400 അതിഥി തൊഴിലാളികളില്‍ ആയിരംപേർക്കുമാത്രമേ ഇതുവരെ മടങ്ങാനായിട്ടുള്ളൂ. അതേസമയം ഇവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് ജില്ലാ ലേബർ ഓഫീസർ പ്രതികരിച്ചു. 

click me!