നാട്ടിലെത്താൻ വഴിയില്ല: ആന്ധ്രാപ്രദേശിൽ കുടിയേറ്റ തൊഴിലാളികൾ ദേശീയ പാത ഉപരോധിക്കുന്നു

By Web TeamFirst Published May 10, 2020, 1:30 PM IST
Highlights

ബംഗാളിലേയും ഉത്തർപ്രദേശിലേയും തൊഴിലാളികളാണ് ദേശീയ പാത ഉപരോധിക്കുന്നത് നാട്ടിലേക്കുള്ള സ്പെഷ്യൽ ട്രെയിൻ അവസാന നിമിഷം റദ്ദാക്കിയതാണ് ഇവരുടെ പ്രതിഷേധത്തിന് കാരണം. 

ചിറ്റൂർ: ആന്ധ്രപ്രദേശിലെ ചിറ്റൂരിൽ ആയിരത്തോളം കുടിയേറ്റ തൊഴിലാളികൾ ദേശീയ പാത ഉപരോധിക്കുന്നു. നാട്ടിലെത്താൻ സംവിധാനമൊരുക്കണമെന്ന് ആവശ്യപ്പെട്ടാണ് പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ്  സംസ്ഥാനങ്ങളിൽ നിന്നുളളവരുടെ പ്രതിഷേധം. 

ശ്രമിക് ട്രെയിനുകളിൽ കൊണ്ടുപോകാനായി തൊഴിലാളികളെ പുലർച്ചെ ശ്രീകാളഹസ്തി റെയിൽവേ സ്റ്റേഷനിൽ എത്തിച്ചിരുന്നു. എന്നാൽ ട്രെയിൽ അവസാനനിമിഷം റദ്ദാക്കി. ഇതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്. മറ്റ് സംസ്ഥാനങ്ങളുടെ അനുമതി വൈകുന്നതാണ് ട്രെയിൻ റദ്ദാക്കാൻ കാരണമെന്നാണ് ആന്ധ്ര സർക്കാരിന്‍റെ വിശദീകരണം. തൊഴിലാളികളെ അനുനയിപ്പിക്കാനുളള ശ്രമം തുടരുകയാണ്.

ബീഹാറും പശ്ചിമബംഗാളും രാജസ്ഥാനുമടക്കം പല സംസ്ഥാനങ്ങളും മടങ്ങി വരുന്ന തൊഴിലാളികളെ സ്വീകരിക്കാൻ അനുമതി നൽകുന്നില്ല എന്ന പരാതി വ്യാപകമാണ്. സംസ്ഥാന സർക്കാരുകൾ അനുമതി നൽകാത്തതിനെ തുടർന്ന് കേരളത്തിൽ നിന്നും ബീഹാർ, രാജസ്ഥാൻ, പശ്ചിമ ബംഗാൾ എന്നിവിടങ്ങളിലേക്കുള്ള വിവിധ ട്രെയിനുകൾ റദ്ദാക്കിയിരുന്നു. 

click me!