പത്തനാപുരത്ത് മന്ത്രി കെ ബി ഗണേഷ് കുമാറിന് വെല്ലുവിളിയായി എൻഎസ്എസ് താലൂക്ക് യൂണിയനിലെ ഭിന്നത. ഗണേഷിന്റെ ഏകാധിപത്യത്തിൽ പ്രതിഷേധിച്ച് 19 അംഗ ഭരണ സമിതിയിലെ 10 പേർ രാജി വെച്ചതോടെ യൂണിയൻ പിരിച്ചുവിട്ടു. തെരഞ്ഞെടുപ്പിൽ വോട്ട് ഭിന്നിക്കാൻ കാരണമായേക്കുമെന്ന ആശങ്ക ഇടതുമുന്നണിക്കുണ്ട്.

കൊല്ലം: പത്തനാപുരത്ത് മന്ത്രി കെ ബി ഗണേഷ് കുമാറിന് വെല്ലുവിളിയായി എൻഎസ്എസിലെ ഭിന്നത. മണ്ഡലത്തിൽ എൻഎസ്എസ് രണ്ടുതട്ടിലാണ്. തെരഞ്ഞെടുപ്പിൽ എതിർ വിഭാഗം രംഗത്തിറങ്ങാൻ സാധ്യതയുണ്ട്. ഇതോടെ വോട്ട് ഭിന്നിക്കുമെന്ന ആശങ്കയിലാണ് ഇടതു നേതാക്കൾ. ഗണേഷ് കുമാറിന് ഏകാധിപത്യമെന്ന് ചൂണ്ടിക്കാട്ടിയാണ് 19 അംഗ ഭരണ സമിതിയിലെ 10 പേർ രാജി വെച്ചത്. ഇതോടെ താലൂക്ക് യൂണിയൻ കമ്മിറ്റി പിരിച്ചുവിട്ട് ഭരണം അഡ്ഹോക്ക് കമ്മിറ്റിക്ക് നൽകുകയായിരുന്നു.

കഴിഞ്ഞ തെരഞ്ഞെടുപ്പു വരെ ഒറ്റക്കെട്ടായി ഗണേഷിനൊപ്പം നിന്ന് എൻഎസ്എസാണ് ഇപ്പോൾ രണ്ടു തട്ടിലായിരിക്കുന്നത്. ഗണേഷ് കുമാറിനെതിരെ ഒരു വിഭാഗം നേതാക്കൾ ജനറൽ സെക്രട്ടറിയെ സമീപിക്കുകയായിരുന്നു. ഇതോടെ യൂണിയൻ തന്നെ പിരിച്ചുവിടുകയായിരുന്നു. എന്നാൽ ഒരു പ്രശ്നവും ഇല്ലെന്നും നായന്മാരുടെ ഇടയിൽ അന്തച്ഛിദ്രമുണ്ടെന്ന് വരുത്തി തീർക്കാൻ കോണ്‍ഗ്രസ് നടത്തുന്ന ശ്രമമാണിത് എന്നുമാണ് ഗണേഷ് കുമാർ നേരത്തെ പ്രതികരിച്ചത്. ഇതൊന്നും തന്നെ ബാധിക്കില്ലെന്നും വൻ ഭൂരിപക്ഷത്തിൽ താൻ തന്നെ ജയിക്കുമെന്നും ഗണേഷ് അവകാശപ്പെടുകയും ചെയ്തു.

എൻഎസ്എസിന്‍റെ പത്തനാപുരം താലൂക്ക് യൂണിയൻ പ്രസി‍ഡന്‍റാണ് ​ഗണേഷ് കുമാർ. ​ഗണേഷിന്റെ നടപടികളിൽ നേരത്തെ തന്നെ യൂണിയനിൽ അഭിപ്രായവ്യത്യാസം ഉണ്ടായിരുന്നു. താലൂക്ക് യൂണിയനിൽ 19 അം​ഗ ഭരണ സമിതിയാണ് ഉള്ളത്. ഇതിൽ 10 പേർ രാജി വെച്ചു. ഇതിനു പിന്നാലെയാണ് ഭരണസമിതി പിരിച്ചുവിട്ടത്. പത്മ കഫേ നിർമ്മാണത്തിൽ അടക്കം ഭരണസമിതി അംഗങ്ങൾ ഗണേഷ് കുമാറിനെതിരെ ആരോപണം ഉന്നയിച്ചിരുന്നു. ഗണേഷിന് ഏകാധിപത്യം എന്നായിരുന്നു അം​ഗങ്ങളുടെ വിമർശനം. എന്നാൽ താലൂക്ക് യൂണിയനിൽ യാതൊരു പ്രശ്നവും ഇല്ലെന്നും തന്‍റെ അച്ഛന്‍റെ സമ്പാദ്യം കൊണ്ടാണ് താലൂക്ക് യൂണിയൻ തുടങ്ങിയതെന്നും ഗണേഷ് പ്രതികരിച്ചിരുന്നു.

YouTube video player