
പാലക്കാട്: മിൽമ ഉത്പന്നങ്ങളുടെ വര്‍ധിപ്പിച്ച വില ഉടൻ കുറയ്ക്കില്ലെന്ന് ചെയര്‍മാന്‍ കെ എസ് മണി. കട്ടി മോര്, തൈര് എന്നിവയ്ക്ക് അധിക നിരക്ക് തുടരും. ജിഎസ്ടി കൗൺസിലിൽ നിന്നും കേന്ദ്ര സർക്കാരിൽ നിന്നും അനുകൂല നിലപാട് ഉണ്ടായാൽ വില കുറയ്ക്കുമെന്നും മില്‍മ ചെയര്‍മാന്‍ പറഞ്ഞു.
അഞ്ച് ശതമാനം ജിഎസ്ടി നിലവിൽ വ ന്ന സാഹചര്യത്തിലാണ് മില്‍മ ഉത്പന്നങ്ങള്‍ക്കും വില വര്‍ധിച്ചത്. മിൽമ തൈരിന് മൂന്ന് രൂപ മുതൽ അഞ്ച് രൂപവരെയാണ് കൂടിയത്. കൊഴുപ്പ് കുറഞ്ഞ് സ്കിംഡ് മിൽക്ക് തൈരിനും, ഡബിൾ ടോൺഡ് തൈരിനും മൂന്ന് രൂപ കൂടി. ടോൺഡ് തൈരിന് അഞ്ച് രൂപയാണ് കൂടിയത്. ലസ്സിയുടെ വില 20 തന്നെയായി തുടരുന്നു. പക്ഷേ അളവ് 200 മില്ലി ലീറ്ററിൽ നിന്നും 180 ആയി കുറഞ്ഞിട്ടുണ്ട്. സംഭാരത്തിന്റെ വില വര്‍ധിപ്പിച്ചിട്ടില്ല.
ഭക്ഷ്യോത്പന്നങ്ങളുടെ പാക്കറ്റ് പൊട്ടിച്ച് ചില്ലറയായി വിറ്റാൽ അഞ്ച് ശതമാനം ജിഎസ്ടി ബാധകമാകില്ലെന്ന കേന്ദ്രത്തിന്‍റെ വിശദീകരണം ആശയക്കുഴപ്പങ്ങള്‍ക്ക് വഴിവച്ചിരുന്നു. ജിഎസ്ടി പരിഷ്കാരത്തിൽ അടിമുടി ആശയക്കുഴപ്പം ഉയർന്നതോടെയാണ്, പാക്ക് ചെയ്ത് ലേബലോടെ വിൽക്കുന്ന ഭക്ഷ്യോത്പന്നങ്ങൾക്ക് മാത്രമാണ് അഞ്ച് ശതമാനം ജിഎസ്ടി എന്ന കേന്ദ്രത്തിന്റെ വിശദീകരണം വന്നത്. ബ്രാൻഡഡ് ഉത്പന്നങ്ങൾക്ക് മാത്രം നികുതി എന്ന സമ്പ്രദായമാണ് ഒഴിവാക്കിയത്. ജിഎസ്ടി കൗൺസിലിൽ പറഞ്ഞതിൽ നിന്നും വ്യത്യസ്തമായാണ് നികുതി പരിഷ്കരണം എന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ അഭിപ്രായപ്പെട്ടിരുന്നു.
Read Also: ചില്ലറ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി എസ് ടി കേരളം നടപ്പാക്കില്ല; ഉറപ്പിച്ച് മുഖ്യമന്ത്രി
ചില്ലറ സാധനങ്ങൾക്ക് ഏർപ്പെടുത്തിയ ജി എസ് ടി കേരളം നടപ്പാക്കില്ലെന്ന് മുഖ്യമന്ത്രി. നിത്യോപയോഗ സാധനങ്ങൾക്ക് ജി എസ് ടി ഏർപ്പെടുത്തുന്നതിനെ സംസ്ഥാനം അനുകൂലിച്ചിട്ടില്ല. ആഡംബര വസ്തുക്കൾക്ക് നികുതി ഏർപ്പെടുത്താനാണ് കേരളം ആവശ്യപ്പെട്ടത്. കിഎഫ്ബി വായ്പകളും സംസ്ഥാനത്തിന്‍റെ കടമായി വ്യാഖാനിക്കുന്നത് ശരിയല്ലെന്നും പിണറായി വിജയൻ പറഞ്ഞു.
അതേസമയം ഓണത്തിന് ഈ വർഷവും ഭക്ഷ്യകിറ്റ് നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. 14 ഇനങ്ങൾ അടങ്ങുന്ന കിറ്റാണ് ഈ വര്‍ഷം ഓണത്തിന് നല്‍കുക. ഇതിനായി 425 കോടിയുടെ ചെലവ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. 13 തവണ ഇതിനകം കിറ്റ് നല്‍കിയെന്നും 5500 കൊടിയുടെ ചെലവ് ഉണ്ടായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Read Also: 'ഈ വര്‍ഷവും ഓണക്കിറ്റ്'; 14 ഇനം ഭക്ഷ്യവസ്തുക്കളടങ്ങുന്ന കിറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam