
തിരുവനന്തപുരം: പുരാവസ്തു തട്ടിപ്പുകേസില്‍ കുറ്റാരോപിതനായ മോന്‍സന്‍ മാവുങ്കലുമായി (Monson Mavunkal) ബന്ധപ്പെടുത്തി ചില മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും ചിത്രവും തെറ്റിദ്ധാരണയ്ക്ക് ഇടം നല്‍കുന്നതാണെന്ന് തുറമുഖ പുരാവസ്തു പുരാരേഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ (Ahammed Devarkovil) പറഞ്ഞു. തനിക്കോ തന്റെ ഓഫീസിനോ ഈ വ്യക്തിയുമായി ഒരു വിധത്തിലുള്ള ബന്ധവുമില്ലെന്നും മന്ത്രി വ്യക്തമാക്കി.
പ്രവാസി മലയാളി ഫെഡറേഷന്‍ ഭാരവാഹികള്‍ ഓഫീസ് സന്ദര്‍ശിച്ചിരുന്നു. ആ സംഘത്തില്‍ ഇയാളും ഉണ്ടായിരുന്നു. സ്വാഭാവികമായും സന്ദര്‍ശനത്തിന് എത്തുന്നവര്‍ ഫോട്ടോ എടുക്കാറുണ്ട്. അത്തരമൊരു ഫോട്ടോയാണ് ഇവിടെ പ്രചരിപ്പിക്കപ്പെടുന്നത്. സര്‍ക്കാരിന്റെ ശക്തമായ ഇടപെടലുകള്‍ കൊണ്ടാണ് തട്ടിപ്പ് പുറത്തായത്. പഴുതടച്ച അന്വേഷണത്തിലൂടെ തട്ടിപ്പിന്റെ മുഴുവന്‍ വിശദാംശങ്ങളും പുറത്തുകൊണ്ടുവരികയും രഹസ്യവും പരസ്യവുമായി പ്രതിക്ക് സഹായം ചെയ്ത എല്ലാവര്‍ക്കും നിയമപരമായ പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും എല്‍ഡിഎഫ് സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്. ആഭ്യന്തരവകുപ്പ് ഇതിനകം തന്നെ പഴുതടച്ച അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.
Read Also: കാറിലും തട്ടിപ്പ്; എട്ട് ആഡംബര കാറുകള്‍ വാങ്ങി, ഒരു രൂപ പോലും മോന്‍സന്‍ നല്‍കിയില്ലെന്ന് വ്യവസായി
അതേസമയം, മോൻസണെ മൂന്നു ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ വിട്ടു. എറണാകുളം എ.സി.ജെ.എം കോടതിയുടേതാണ് നടപടി. മോൻസൺ ചമച്ച വ്യാജരേഖകളുടെ ഉറവിടം കണ്ടെത്തണമെന്ന് ക്രൈംബ്രാഞ്ച് അറിയിച്ചു. ഡിജിറ്റൽ തെളിവുകൾ പരിശോധിക്കണമെന്നും പ്രോസിക്യൂഷൻ പറഞ്ഞു. ക്രൈംബ്രാഞ്ചിന്റെ വാദങ്ങൾ കേട്ട് കോടതി മോൻസൺന്റെ ജാമ്യാപേക്ഷ തള്ളുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam