സ്വര്‍ണക്കൊളള കേസില്‍ ഇന്നലെ മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി. കേസുമായി ബന്ധമുളളതെന്ന് സംശയിക്കുന്ന നിരവധി ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ഇഡിക്ക് ലഭിച്ചിട്ടുണ്ട്

തിരുവനന്തപുരം: സ്വര്‍ണക്കൊളള കേസില്‍ ഇന്നലെ മൂന്നു സംസ്ഥാനങ്ങളിലായി നടത്തിയ റെയ്ഡില്‍ ലഭിച്ച വിവരങ്ങള്‍ ക്രോഡീകരിക്കാന്‍ ഇഡി. കേസുമായി ബന്ധമുളളതെന്ന് സംശയിക്കുന്ന നിരവധി ബാങ്ക് ഇടപാടുകളുടെ വിശദാംശങ്ങളടക്കം ഇഡിക്ക് ലഭിച്ചിട്ടുണ്ട്. ലാപ്ടോപ്പുകളടക്കം ചില ഇലക്ട്രോണിക് ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. ഇവയുടെ ശാസ്ത്രീയ പരിശോധനയും നടത്തും. പരമാവധി വേഗത്തില്‍ രേഖകളുടെ പരിശോധന പൂര്‍ത്തിയാക്കാനാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രമം. വിവരങ്ങള്‍ ക്രോഡീകരിച്ച ശേഷം അന്വേഷണത്തിന്‍റെ അടുത്ത ഘട്ടത്തിലേക്ക് ഇഡി കടക്കും.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

അതേസമയം, കേസില്‍ എ.പദ്മകുമാര്‍ ഉള്‍പ്പെടെ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷയില്‍ ഹൈക്കോടതി ഇന്ന് വിധി പറയും. പദ്മകുമാറിനു പുറമേ മുരാരി ബാബു, ഗോവര്‍ധന്‍ എന്നീ പ്രതികളുടെ ജാമ്യാപേക്ഷയിലാണ് ഇന്ന് ഉത്തരവ് പ്രതീക്ഷിക്കുന്നത്. ജസ്റ്റിസ് എ ബദറുദ്ദീന്‍റെ ബെഞ്ചാണ് വിധി പറയുന്നത്. പ്രത്യേക അന്വേഷണ സംഘം ചുമത്തിയ ദ്വാരപാലകശില്‍പ്പപ്പാളി കേസില്‍ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. അന്വേഷണം 90 ദിവസം പിന്നിട്ടിട്ടും കുറ്റപത്രം സമര്‍പ്പിക്കപ്പെട്ടിട്ടില്ലാത്തതിനാലാണ് പോറ്റിക്ക് കോടതി ജാമ്യം അനുവദിച്ചത്. എന്നാല്‍ കട്ടിളപാളി കേസില്‍ ജാമ്യം കിട്ടാത്തതിനാല്‍ പോറ്റി ജയിലില്‍ തുടരുകയാണ്.

കേസ് അന്വേഷിക്കുന്ന എസ്ഐടി സംഘം ഇന്നും സന്നിധാനത്ത് പരിശോധന തുടരും. സ്ട്രോങ്ങ് റൂമിലുള്ള ശ്രീകോവിലിന്റെ പഴയ വാതിൽ പാളികൾ ഇന്നലെ പുറത്ത് എടുത്ത് പരിശോധിച്ചു. അതിൽ നിന്ന് സാമ്പിളുകൾ ശേഖരിക്കും. പഴയ കൊടിമരം മാറ്റിയപ്പോൾ പെട്ടികളിലാക്കി സൂക്ഷിച്ചിട്ടുള്ള വസ്തുക്കളുടെ പരിശോധന തുടരുകയാണ്. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികൾ സംബന്ധിച്ചും പരിശോധന ഉണ്ടാകും. അയ്യപ്പ ചരിതം കൊത്തിയ സ്വർണപ്പാളികൾ ആണ് പ്രധാനമായും പരിശോധിക്കുന്നത് ഹൈക്കോടതി നിർദേശപ്രകാരം മുൻപ് നടത്തിയ സാമ്പിൾ പരിശോധനയിൽ നിർണായക വിവരങ്ങൾ എസ്ഐടി കണ്ടെത്തിയിരുന്നു.

YouTube video player