
തിരുവനന്തപുരം: പീഡനപരാതിയിൽ ഇടപെട്ട്, പരാതിക്കാരിയെ ഭീഷണിപ്പെടുത്തിയ മന്ത്രി എകെ ശശീന്ദ്രനെ മന്ത്രിസഭയിൽ നിന്ന് പുറത്താക്കിയേ പറ്റൂവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മന്ത്രി രാജിവയ്ക്കില്ലെന്ന് പറഞ്ഞ സാഹചര്യത്തിൽ പുറത്താക്കിയേ പറ്റൂ. ശശീന്ദ്രൻ മന്ത്രിസ്ഥാനം ദുരുപയോഗം ചെയ്തുവെന്നും യുക്തിരഹിതമായ ദുർബലമായ വാദമാണ് മന്ത്രിയുടേതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. മന്ത്രി രാജിവച്ചില്ലെങ്കിൽ നിയമസഭയിൽ പ്രശ്നം കൊണ്ടുവരുമെന്നും വിഡി സതീശൻ പറഞ്ഞു.
സിപിഎമ്മിന് സ്ത്രീപക്ഷത്ത് നിൽക്കണമെന്ന് ആളുകളോട് എങ്ങനെ പറയും? കൊല്ലത്തെ വാക്സീൻ വിതരണത്തിലെ അപാകതകൾക്കെതിരെ പ്രതിഷേധിച്ച ചടയമംഗലത്ത് വനിതാ പഞ്ചായത്ത് പ്രസിഡന്റ് അടക്കമുള്ളവരെ കള്ളക്കേസിൽ കുടുക്കി ജയിലിലിട്ടു. മര്യാദകേടാണിത്. സംസ്ഥാന സെക്രട്ടേറിയേറ്റി ഒരു വനിതാ ഉദ്യോഗസ്ഥയെയും പുറത്താക്കി. വനംകൊള്ളക്ക് കൂട്ടുനിന്ന പ്രിൻസിപ്പൽ സെക്രട്ടറിയാണ് വനിതാ ഉദ്യോസ്ഥയ്ക്ക് എതിരെ നടപടി എടുത്തത്. അവരെ സെക്രട്ടേറിയേറ്റിന് പുറത്തേക്ക് മാറ്റിയെന്നും സതീശൻ കുറ്റപ്പെടുത്തി.
സാങ്കേതിക സർവകലാശാല പരീക്ഷ ഓൺലൈൻ ആക്കണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു. നാളത്തെ സിൻഡിക്കേറ്റ് യോഗം തീരുമാനം എടുക്കണമെന്നും അദ്ദേഹം പറഞ്ഞു.
കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്ക് ഈ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona