'അദാനി പോർട്ടല്ല,സർക്കാരിന്‍റ പോർട്ട്,2023 സെപ്തംബറിൽ മലയാളിക്കുള്ള ഓണസമ്മാനമായി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തും'

By Web TeamFirst Published Nov 29, 2022, 11:15 AM IST
Highlights

വിഴിഞ്ഞം തുറമുത്തിനായി മത്സ്യതൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കേണ്ടിവന്നിട്ടില്ല.പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിർമ്മാണം.തീരശോഷണത്തിന് കാരണം തുറമുഖമല്ലെന്നും മന്ത്രി അഹമ്മദ് ദേവര്‍കോവില്‍

തിരുവനന്തപുരം:2023 സെപ്തംബറിൽ മലയാളിക്കുള്ള ഓണസമ്മാനം ആയി വിഴിഞ്ഞത്ത് ആദ്യ കപ്പലെത്തുമെന്ന് മന്ത്രി അഹമ്മദ് ദേവര്‍കോവില്‍ പറഞ്ഞു. പദ്ധതിക്കായി.മത്സ്യതൊഴിലാളികളുടെ ഭൂമി ഏറ്റെടുക്കെണ്ടിവന്നിട്ടില്ല.പാരിസ്ഥിതിക ആഘാതം ഏറ്റവും കുറവായ നിലയിലാണ് നിർമ്മാണം.തീരശോഷണത്തിന് കാരണം തുറമുഖമല്ലെന്നും മന്ത്രി പറഞ്ഞു.വിഴിഞ്ഞം തുറമുഖപദ്ധതിയുടെ ആവശ്യകത ബോധ്യപ്പെടുത്താനുള്ള ഏക്സ്പെർട്ട് സമ്മിറ്റ് പരിപാടിയില്‍ സംസാരിക്കുകായിരുന്നു മന്ത്രി.
വിഴിഞ്ഞം തുറമുഖം സ്വകാര്യ വ്യക്തിയുടേത് അല്ല.അദാനി പോർട്ട്‌ അല്ല സർക്കാരിന്‍റെ  പോർട്ട്‌ ആണെന്നും മന്ത്രി പറഞ്ഞു.2011 നെക്കാൾ 2021ൽ വിഴിഞ്ഞത്ത് മത്സ്യ ലഭ്യത 16 ശതമാനം വർദ്ധിച്ചതായി CMFRI പഠനം തെളിയിക്കുന്നുവെന്ന് മന്ത്രി പറഞ്ഞു.സാമ്പത്തിക മേഖലയിൽ തുറമുഖമുണ്ടാക്കുന്ന ഉണർവ് ചെറുതാകില്ലെന്നും മന്ത്രി പറഞ്ഞു.

ആവശ്യമെങ്കിൽ നഷ്ടപരിഹാരം മത്സ്യതൊഴിലാളികൾക്ക് നൽകാൻ സർക്കാർ തയ്യാറാണെന്ന് തുറമുഖ വകുപ്പ് സെക്രട്ടറി കെ ബിജു പറഞ്ഞു, സംയമനത്തിന്‍റെ  പാതയാണ് വേണ്ടത്, വികസന പദ്ധതി തടസപ്പെടുത്തരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിഴിഞ്ഞം സീ പോർട്ട് കമ്പനി മസ്ക്കറ്റ് ഹോട്ടലിൽ സംഘടിപ്പിക്കുന്ന പരിപാടി മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും എന്നായിരുന്നു അറിയിപ്പെങ്കിലും ആരോഗ്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി പങ്കെടുക്കുന്നില്ല.ക്ഷണം ഇല്ലാത്ത സാഹചര്യത്തില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍ എംപിയും വ്യക്തമാക്കി.വിഴിഞ്ഞം സമരം സംഘർഷമായ പശ്ചാത്തലത്തിലാണ് കേരള വികസനത്തിന് പദ്ധതി അനിവാര്യമാണെന്ന പ്രചാരണം സംഘടിപ്പിക്കുന്നത്.

അതിനിടെ വിഴിഞ്ഞം പോലീസ് സ്റ്റേഷന്‍ ആക്രമണത്തിന്‍റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് മുഴുവൻ ജാഗ്രത നിർദ്ദേശം നല്‍കി.എല്ലാ ജില്ലകളിലും പൊലിസ് വിന്യാസം നടത്താൻ ക്രമസമാധാന ചുമതലയുള്ള ADGP നിർദ്ദേശം നല്‍കി.അവധിയിലുള്ളവർ തിരിച്ചെത്തണം.തീരദേശ സ്റ്റേഷനുകൾ പ്രത്യേക ജാഗ്രത പുലർത്തണം . മുഴുവൻ പൊലിസുകാരും ഡ്യൂട്ടിയിലുണ്ടാകണം.: DIG മാരും IGമാരും നേരിട്ട് കാര്യങ്ങൾ നിരിക്ഷിക്കണമെന്നും എഡിജിപി നിര്‍ദ്ദേശിച്ചു

click me!