
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയുടെ കൺട്രോൾ റൂമിലേക്ക് വിളിച്ച ഗതാഗത മന്ത്രിക്കും രക്ഷയില്ല. യാത്രക്കാരനെന്ന നിലയിൽ ഗണേഷ് കുമാർ വിളിച്ചിട്ടും ആരും ഫോൺ എടുത്തില്ല. എടുത്തപ്പോൾ മറുപടിയുമില്ല. ഇതോടെ ഒന്പത് കണ്ടക്ടർമാരെ ഉടനടി സ്ഥലം മാറ്റി. കഴിഞ്ഞ ദിവസമാണ് സെക്രട്ടറിയേറ്റിൽ ഉണ്ടായിരുന്ന മന്ത്രി കെഎസ്ആർടിസി ചീഫ് ഓഫീസിൽ പ്രവർത്തിക്കുന്ന കൺട്രോൾ റൂമിലേക്ക് വിളിച്ചത്.
ആദ്യം വിളിച്ചപ്പോൾ ആരും എടുത്തില്ല. വീണ്ടും വിളിച്ചപ്പോൾ ഫോൺ എടുത്ത ഉദ്യോഗസ്ഥ കൃത്യമായ മറുപടി നൽകിയില്ല. ഇതേ തുടന്നാണ് ഡ്യൂട്ടിയിലുണ്ടായിരുന്നവരെ സ്ഥലം മാറ്റാൻ കെഎസ്ആർടിസി സിഎംഡിക്ക് മന്ത്രി നിർദ്ദേശം നൽകിയത്. ഡെപ്യൂട്ടേഷനിൽ കൺട്രോൾ റൂമിൽ ജോലി ചെയ്തിരുന്ന 9 പേരെ സംസ്ഥാനത്തെ വിവിധ ഡിപ്പോകളിലേക്ക് സ്ഥലം മാറ്റി സിഎംഡി ഉടനടി ഉത്തരവും ഇറക്കി.
കെഎസ്ആർടിസി ജീവനക്കാരെക്കുറിച്ചുള്ള പരാതികൾ അറിയിക്കാനും ബസ് സമയം അറിയാനുമാണ് കൺട്രോൾറൂം 24 മണിക്കൂറും പ്രവർത്തിക്കുന്നത്. ബസ് ടിക്കറ്റിൽ തന്നെ കൺട്രോൾ റൂം നമ്പർ നൽകിയിട്ടുണ്ട്. എന്നാൽ കൺട്രോൾ റൂമുകൾക്കെതിരെ നിരവധി പരാതികൾ ഉയരുന്ന സാഹചര്യത്തിലായിരുന്നു മന്ത്രിയുടെ സർജിക്കൽ സ്ട്രൈക്ക്. കഴിഞ്ഞ ദിവസം കൺട്രോൾ റൂം സംവിധാനം മതിയാക്കുകയാണെന്നും പകരം ആപ്പ് കൊണ്ടു വരികയാണെന്നും മന്ത്രി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് നേരിട്ടുള്ള ഫോൺ വിളിയും സ്ഥലമാറ്റവും.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam