
തിരുവനന്തപുരം: ഓണാഘോഷം ലഹരിമുക്തവും സമാധാനപരവുമാക്കാൻ എല്ലാവരും ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി കെ മുരളീധരൻ. ലഹരിമരുന്നുകളുടെ സാന്നിധ്യമോ ഉപയോഗമോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻ പൊലീസിനെയോ എക്‌സൈസ് ഉദ്യോഗസ്ഥരെയോ വിവരം അറിയിക്കണം. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിനായി രൂപീകരിച്ച ജില്ലാതല സമിതി യോഗത്തിൽ അധ്യക്ഷത വഹിക്കുകയായിരുന്നു മന്ത്രി.
മാരകമായ മയക്കുമരുന്നുകളുടെ ഉപയോഗം സമൂഹത്തിൽ വർധിച്ചുവരുന്നത് ആശങ്കാജനകമാണ്. കുട്ടികളെയും യുവാക്കളെയും ഇത് ഗുരുതരമായി ബാധിക്കുകയും കുടുംബങ്ങളിൽ വലിയ പ്രശ്‌നങ്ങൾ സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്. ലഹരി മാഫിയയെ പൂർണമായും നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനുള്ള ശക്തമായ നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്നും മന്ത്രി പറഞ്ഞു.
ലഹരി വിരുദ്ധ പ്രവർത്തനങ്ങളിലും ബോധവൽക്കരണത്തിലും സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾക്ക് വലിയ പങ്കുവഹിക്കാനാകും. ഉദ്യോഗസ്ഥർക്ക് മാത്രമായി ലഹരി മാഫിയയെ പൂർണമായി ഇല്ലാതാക്കാനാകില്ല. യുവജനങ്ങളുടെയും പൊതുസമൂഹത്തിന്റെയും സജീവ പിന്തുണ അനിവാര്യമാണ്. ജനപ്രതിനിധികളെയും കൗൺസിലർമാരെയും ഉൾപ്പെടുത്തി മുൻകാലങ്ങളിൽ നടത്തിയ പ്രവർത്തനങ്ങളിലൂടെ ലഹരി ഉപയോഗം ഒരു പരിധിവരെ നിയന്ത്രിക്കാൻ കഴിഞ്ഞിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു. ഓണനാളുകൾ സമാധാനപരവും സുരക്ഷിതവുമാക്കാൻ എല്ലാവരും സഹകരിക്കണമെന്നും മന്ത്രി അഭ്യർഥിച്ചു.
പേരൂർക്കട ഗവ ഗേൾസ് ഹയർ സെക്കൻഡറി സ്‌കൂളിൽ ചേർന്ന യോഗത്തിൽ വാർഡ് കൗൺസിലർമാരായ അനിത അലക്‌സ്, മേരി പുഷ്പം, നന്ദഭാർഗവൻ, അനിത എസ്, എക്‌സൈസ് സർക്കിൾ ഇൻസ്‌പെക്ടർ റെജി ലാൽ, എക്സൈസ്, പോലീസ് ഉദ്യോഗസ്ഥർ, സ്റ്റുഡന്റ് പോലീസ് കേഡറ്റുകൾ തുടങ്ങിയവർ പങ്കെടുത്തു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam