
കൊച്ചി: കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാറിൻ്റെ സ്ത്രീ വിരുദ്ധ പരാമർശത്തിൽ പ്രതികരണം ആരാഞ്ഞപ്പോൾ ക്ഷുഭിതനായി മന്ത്രി കെഎം ഷാജി. ആവർത്തിച്ച് ചോദിച്ചാലും പ്രതികരിക്കില്ലെന്നും അതിനർത്ഥം നിലപാടില്ല എന്നല്ലെന്നും അദ്ദേഹം പറഞ്ഞു. താൻ കാന്തപുരത്തെ കാണാൻ പോയിട്ടില്ല. മതമാണ് പ്രശ്നം എന്നൊക്കെ പല നിലപാടും ഉണ്ടാകും. ഇക്കാര്യത്തിൽ കമൻ്റ് പറയുന്നില്ല എന്നാൽ നിലപാട് ഇല്ല എന്നാണോ അർത്ഥം എന്ന് ചോദിച്ച മന്ത്രി മതമല്ല പ്രശ്നം എന്ന പല പ്രസ്താവനകളും പല തവണ ചർച്ച ചെയ്തതാണെന്നും എന്നിട്ടും കേരളത്തിലെ ജനങ്ങൾ തന്നെ ജയിപ്പിച്ചു മന്ത്രിയാക്കിയെന്നും പറഞ്ഞു.
അതേസമയം, ഉപരാഷ്ട്രപതി പങ്കെടുത്ത ചടങ്ങിൽ വന്ദേമാതരം മുഴുവനായും പാടിയതിലും കെഎം ഷാജി പ്രതികരിച്ചു. കേന്ദ്ര പ്രോട്ടോക്കോൾ പ്രകാരം ആണ് പരിപാടിയെന്നും ഇനിയുള്ള പരിപാടികളിൽ മുഴുവനായും പാടുമോ എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.
കാന്തപുരത്തിന്റെ വിവാദ പ്രസ്താവനക്കെതിരെ മന്ത്രി ബിന്ദു കൃഷ്ണയും സിപിഎം നേതാവ് പി കെ ശ്രീമതിയും രംഗത്തെത്തിയിരുന്നു. കാന്തപുരത്തെ കൈവിട്ട് പികെ ശ്രീമതി പ്രതികരിച്ചപ്പോൾ ഭരണഘടന അവകാശങ്ങളെ കാന്തപുരം മാനിക്കണം എന്നായിരുന്നു ബിന്ദു കൃഷ്ണയുടെ പരാമർശം. സ്ത്രീകൾ പൊതുവിടങ്ങളിൽ എത്തുന്നത് തടയണമെന്ന് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാരുടെ സർക്കുലർ വിവാദമായെങ്കിലും രാഷ്ട്രീയ രംഗത്തെ പ്രമുഖർ അതിനോട് ഗൗരവത്തിൽ പ്രതികരിച്ചിരുന്നില്ല. പ്രസ്താവന യുടെ സാഹചര്യം വിശദീകരിക്കാൻ കാന്തപുരവും തയ്യാറായിരുന്നില്ല. അഭിപ്രായസ്വാതന്ത്ര്യത്തിന്റെ പേരിൽ ഇത്തരം പ്രസ്താവനകൾ നടത്തുമ്പോൾ അത് ഭരണഘടന നൽകുന്ന തുല്യ അവകാശങ്ങളെ ഇല്ലാതാക്കരുത് എന്നാണ് മന്ത്രി ബിന്ദു കൃഷ്ണ പ്രതികരിച്ചത്.
അതേസമയം ഇടതുമുന്നണിയുടെ സഹയാത്രികൻ കൂടിയായ കാന്തപുരത്തെ പൂർണ്ണമായും തള്ളിയാണ് പികെ ശ്രീമതി പ്രതികരിച്ചത്. നബിദിന റാലി ഇവിടെ ഭാഗമായി എത്തിയ ആൾക്കൂട്ടത്തിൽ പലയിടത്തും സ്ത്രീ സാന്നിധ്യം ഉണ്ടായതാണ് കാന്തപുരത്തെയും അവരുടെ പുരോഹിത സംഘടനയെയും പ്രകോപിപ്പിച്ചത്. സ്ത്രീകളെ പ്രദർശിപ്പിക്കരുത് എന്ന് അടക്കമുള്ള വിവാദ പരാമർശങ്ങളാണ് കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർ നയിക്കുന്ന ജംഇയ്യത്തുൽ ഉലമയുടെ സർക്കുലറിൽ ഉണ്ടായിരുന്നത്. പൊതുസമൂഹത്തിൽ വലിയ വിവാദമായി സർക്കുലർ മാറിയെങ്കിലും മുഖ്യധാര രാഷ്ട്രീയ നേതാക്കൾ പ്രതികരിക്കാൻ മടിച്ചു നിൽക്കുകയായിരുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam