
തിരുവനന്തപുരം: നഗരത്തിൽ സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗിന് പൊതുമരാമത്ത് റോഡ് വാടകക്ക് നൽകിയ നഗരസഭയുടെ തീരുമാനത്തെ ന്യായീകരിച്ച് തദ്ദേശ വകുപ്പ്. നഗരസഭയുടെ നടപടിയിൽ പൊതുമരാമത്ത് വകുപ്പ് വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ്, തീരുമാനത്തിൽ പുതുമയില്ലെന്ന് മന്ത്രി എംബി രാജേഷിന്റെ പ്രതികരണം. നഗരസഭക്കെതിരെ സർക്കാറിന് ബിജെപി പരാതി നൽകി.
റോഡിന്റെ ഒരു ഭാഗം വാടകയ്ക്ക് നൽകാനുള്ള തീരുമാനം തിരുവനന്തപുരം നഗരസഭയുടെ ട്രാഫിക് ഉപദേശക സമിതിയുടെ നിർദ്ദേശപ്രകാരം എടുത്തിട്ടുള്ളതാണെന്ന് മന്ത്രി പറഞ്ഞു. ആ തീരുമാനം എടുത്തത് രാഷ്ട്രീയക്കാരും പൊലീസുകാരും അടക്കമുള്ള സമിതിയുടെ നിർദ്ദേശപ്രകാരമാണെന്ന് പറഞ്ഞ മന്ത്രി ഇക്കാര്യം പുതിയ വിഷയമല്ലെന്ന് കൂടിയാണ് പറഞ്ഞുവെക്കുന്നത്.
പൊതുമരാമത്ത് റോഡിന്റെ ഒരു ഭാഗം സ്വകാര്യ ഹോട്ടലിന്റെ പാര്‍ക്കിംഗിന് നഗരസഭ എങ്ങനെ വാടകക്ക് നൽകുമെന്ന ചോദ്യമുന്നയിച്ചാണ് പ്രതിഷേധം.എംജി റോഡിൽ ആയൂര്‍വേദ കോളേജിന് എതിര്‍വശത്ത് അന്ന ഭവൻ ഹോട്ടലിന് മുന്നിലെ റോഡിൽ വണ്ടി നിര്‍ത്താനെത്തിയവരെ സെക്യൂരിറ്റി ജീവനക്കാര്‍ തടഞ്ഞതോടെ നഗരസഭയുടെ നടപടിക്കെതിരെ പ്രതിഷേധമായി. ഇക്കാര്യത്തിൽ പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് മേയറോട് വിശദീകരണം ചോദിച്ചതിന് പിന്നാലെയാണ് തദ്ദേശ മന്ത്രി എംബി രാജേഷിന്റെ പ്രതികരണം.
ക്രമവിരുദ്ധമായി ഒരു കരാറിലും ഏര്‍പ്പെട്ടിട്ടില്ലെന്നും പാര്‍ക്കിംഗ് ഏരിയയിൽ വണ്ടി നിര്‍ത്താനെത്തുന്നവരെ തടയില്ലെന്നുമാണ് ഹോട്ടലുടമയുടെ നിലപാട്. അന്നഭവന് പാര്‍ക്കിംഗ് ഏരിയ വാടകക്ക് നൽകിയ തീരുമാനം പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുകയാണ്. പൊലീസിന്‍റെ സഹായത്തോടെ നഗരപരിധിയിൽ 225 വാര്‍ഡന്മാരെ ഫീസ് പിരിക്കാൻ നിയോഗിച്ചിട്ടുണ്ടെന്നും പിരിഞ്ഞു കിട്ടുന്ന തുക ട്രാഫിക് വാര്‍ഡൻമാരുടെ സൊസൈറ്റിൽ അടക്കുകയാണ് പതിവെന്നും നഗരസഭ പറയുന്നു.
അപേക്ഷ പരിഗണിച്ച് ചിലയിടങ്ങളിൽ പാര്‍ക്കിംഗ് ഏരിയ വാടകക്ക് നൽകുന്നുണ്ട്. അവിടെ കാശ് പിരിക്കുന്നതിന് പകരം നിശ്ചിത തുക അപേക്ഷകൻ സൊസൈറ്റിൽ അടക്കും. വാടക കരാറുണ്ടെങ്കിലും പാര്‍ക്കിംഗ് തടയാൻ അപേക്ഷകന് അധികാരമില്ല. അത് ലംഘിച്ചാൽ കരാര്‍ റദ്ദാക്കുമെന്നും വ്യവസ്ഥയുണ്ടെന്നുമാണ് നഗരസഭയുടെ വിശദീകരണം.