
തിരുവനന്തപുരം : ചൂട് കൂടിയതോടെ സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം സര്‍വകാല റെക്കോര്‍ഡിൽ. വേനൽ മഴ കൂടി മാറി നിൽക്കെ എല്ലാ റെക്കോര്‍ഡുകളും ഭേദിച്ചാണ് സംസ്ഥാനത്തെ വൈദ്യുതി ഉപയോഗം. ചരിത്രത്തിൽ ആദ്യമായാണ് പ്രതിദിന വൈദ്യുതി ഉപയോഗം 100 ദശലക്ഷം യൂണിറ്റ് കടക്കുന്നത്. ഇന്നലത്തേത് 102.95 ദശലക്ഷം യൂണിറ്റായിരുന്നു. രണ്ടര ദശലക്ഷം യൂണിറ്റിന്റെ വര്‍ദ്ധനയാണ് ഒരു ദിവസം മാത്രം രേഖപ്പെടുത്തിയത്. പീക്ക് അവറിൽ വൈദ്യുതി ഉപയോഗം 5024 മെഗാവാട്ട് ഉയര്‍ന്നതോടെയാണ് നിയന്ത്രണമേര്‍പ്പെടുത്തേണ്ട സാഹചര്യം ചര്‍ച്ചയാകുന്നത്. ആശങ്കപ്പെടുത്തുന്ന കണക്ക് തന്നെയാണിതെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടിയും വ്യക്തമാക്കുന്നു. വൈദ്യുതി ഉപയോഗം ക്രമാതീതമായി കൂടിയാൽ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന സൂചനയാണ് മന്ത്രി കെ കൃഷ്ണൻകുട്ടി നൽകുന്നത്.
വൈദ്യുതി നിയന്ത്രണം ഇല്ലാതെ മുന്നോട്ട് പോകാൻ ഇതുവരെ സംസ്ഥാനത്തിന് കഴിഞ്ഞു. എന്നാൽ ഉപയോഗം ക്രമാതീതമായി ഉയര്‍ന്നാൽ നിയന്ത്രണം വേണ്ടിവരുമെന്നാണ് മന്ത്രി നൽകുന്ന സൂചന. വൈകുന്നേരങ്ങളിലെ വൈദ്യുതി ഉപയോഗത്തിൽ സ്വയം നിയന്ത്രണം വേണമെന്ന നിര്‍ദ്ദേശമാണ് സര്‍ക്കാരും കെഎസ്ഇബിയും മുന്നോട്ട് വയ്ക്കുന്നത്. വൈകീട്ട് ആറ് മുതൽ 11 വരെ യുള്ള സമയത്തെ കൂടിയ ആവശ്യത്തിന് അനുസരിച്ച് സംസ്ഥാനത്തിന് പുറത്ത് നിന്ന് വാങ്ങേണ്ടി വരുന്നതും. പ്രധാന അണക്കെട്ടുകളിൽ ജലനിരപ്പിൽ വ്യത്യാസം ഇല്ല. ഇടുക്കിയിൽ സംഭരണ ശേഷിയുടെ 35 ശതമാനം ശേഷിക്കുന്നുണ്ട്. അടുത്ത ദിവസങ്ങളിൽ വേനൽമഴ പ്രവചനത്തിലാണ് കെഎസ്ഇബിയുടെ പ്രതീക്ഷ.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam