മുഖ്യമന്ത്രിക്കെതിരായ വിവാദപരാമർശം; കെ സുധാകരനെതിരെ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് നടപടിയെടുക്കണമെന്ന് പി രാജീവ്

By Web TeamFirst Published May 18, 2022, 8:43 AM IST
Highlights

ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. ജനങ്ങളിൽ  നിന്ന് ശക്തമായ വികാരം ഉണ്ടാകുന്നുണ്ട്. സുധാകരനെതിരെ നടപടിയെടുക്കാൻ അഖിലേന്ത്യാ കോൺഗ്രസ്‌ നേതൃത്വം തയ്യാറാവണമെന്നും പി രാജീവ്‌ ആവശ്യപ്പെട്ടു.

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിവാദപരാമർശം നടത്തിയ കെപിസിസി അധ്യക്ഷന്‍ കെ സുധാകരനെതിരായ (K Sudhakaran) നിയമനടപടിയെ കുറിച്ച് ആലോചിച്ച് തീരുമാനം എടുക്കുമെന്ന് പി രാജീവ്‌ (P Rajeev). ജനങ്ങൾക്ക് കാര്യങ്ങൾ മനസ്സിലാകുന്നുണ്ട്. ജനങ്ങളിൽ  നിന്ന് ശക്തമായ വികാരം ഉണ്ടാകുന്നുണ്ട്. സുധാകരനെതിരെ നടപടിയെടുക്കാൻ അഖിലേന്ത്യാ കോൺഗ്രസ്‌ നേതൃത്വം തയ്യാറാവണമെന്നും പി രാജീവ്‌ ആവശ്യപ്പെട്ടു. ആരും ധൈര്യപെടാത്ത കാര്യമാണ് സുധാകരൻ പറഞ്ഞതെന്നും പി രാജീവ്‌ ഏഷ്യാനെറ്റ്‌ ന്യൂസിനോട് പറഞ്ഞു. 

മുഖ്യമന്ത്രിക്കെതിരായ കെ സുധാകരന്റെ വിവാദ പരാമർശം തൃക്കാക്കര പ്രചാരണത്തിൽ മുഖ്യ വിഷയമായി ഉയർത്താനാണ് ഇടത് മുന്നണിയുടെ തീരുമാനം. വിവാദ പരാമർശത്തിൽ കെപിസിസി അധ്യക്ഷനെതിരെ സിപിഎം ഇന്ന് പരാതി നൽകിയേക്കും. ബൂത്ത് തലത്തിൽ പ്രതിഷേധത്തിന് നേതൃത്വം നിർദേശം നൽകിയിട്ടുണ്ട്. സ്ഥാനാർത്ഥി ജോ ജോസഫിന്റെ വാഹന പ്രചാരണം തുടരുകയാണ്. മന്ത്രിമാർ അടക്കം മണ്ഡലത്തിൽ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിൽ സുധാകരനെതിരെ ആയിരിക്കും ഉന്നയിക്കുക. അതേസമയം, അനാവശ്യ പ്രതിഷേധമെന്നാണ് യുഡിഎഫ് നിലപാട്. പരാമർശം പിൻവലിച്ച സാഹചര്യത്തിൽ വിവാദം അവസാനിച്ചെന്നുമാണ് യുഡിഎഫ് നേതാക്കൾ പറയുന്നത്. സുധാകരനും സതീശനും അടക്കമുള്ള നേതാക്കൾ മണ്ഡലത്തിൽ തുടരുകയാണ്. സ്ഥാനാർത്ഥി ഉമാ തോമസിന്റെ വാഹന പ്രചാരണവും തുടരുകയാണ്. എൻഡിഎ സ്ഥാനാർ‍ത്ഥി പരമാവധി വോട്ടർമാരെ നേരിൽ കണ്ട് വോട്ട് ഉറപ്പിക്കാനുള്ള പ്രചാരണത്തിലാണ്. 

Also Read: കെ സുധാകരന്റെ വിവാദ പരാമർശം ഉയർത്തി എൽഡിഎഫ്; കൂളിമാട് പാലം തകർച്ചയിൽ വോട്ടു തേടി യുഡിഎഫും

Also Read: മുഖ്യമന്ത്രിയെ പട്ടി എന്ന് വിളിച്ചിട്ടില്ല; അങ്ങനെ തോന്നിയെങ്കിൽ ആ പരാമർശം പിൻവലിക്കുന്നെന്നും കെ സുധാകരൻ 

'സമനില നഷ്‌ടപ്പെട്ട കെപിസിസി പ്രസിഡന്റിന്‍റെ യഥാര്‍ത്ഥ സംസ്കാരം'; കെ സുധാകരനെതിരെ സിപിഎം

മുഖ്യമന്ത്രിക്കെതിരെയുള്ള കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍റെ പ്രസ്‌താവന നെറികെട്ടതാണെന്നും ജനങ്ങളെ അണിനിരത്തി സമാധാനപരമായി പ്രതിഷേധമുയര്‍ത്തണമെന്നും സിപിഎം. തൃക്കാക്കര മണ്ഡലം തങ്ങളുടെ കുത്തകയാണെന്നും അവ ജയിച്ചുവരുമെന്നുമുള്ള യുഡിഎഫിന്റെ പ്രതീക്ഷകളെ പൂര്‍ണ്ണമായും അസ്ഥാനത്താക്കിക്കൊണ്ടുള്ള ജനമുന്നേറ്റമാണ്‌ തൃക്കാക്കരയിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നതെന്നും സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവനയില്‍ പറഞ്ഞു.

വികസന പ്രവര്‍ത്തനത്തിന്‌ നേതൃത്വം കൊടുത്തുകൊണ്ട്‌ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ സര്‍ക്കാര്‍ നടത്തുന്ന പ്രവര്‍ത്തനങ്ങളാണ്‌ ഇത്തരം മുന്നേറ്റത്തിന്‌ ഒരു സുപ്രധാന ഘടകമായി മാറിയിട്ടുള്ളത്‌. ഇതിനെ രാഷ്‌ട്രീയമായി പ്രതിരോധിക്കാനാകാതെ സ്‌തംഭിച്ച്‌ നില്‍ക്കുകയാണ്‌ യുഡിഎഫ്‌. ഇതിന്റെ ഫലമായി സമനില നഷ്‌ട്ടപ്പെട്ട കെപിസിസി പ്രസിഡന്റിന്റെ യഥാര്‍ത്ഥ സംസ്‌കാരമാണ്‌ ഈ പ്രസ്‌താവനയിലൂടെ പുറത്തുവന്നിരിക്കുന്നത്‌.

കോണ്‍ഗ്രസിന്‍റെ മുഖം മാറ്റാനെന്ന പേരില്‍ സംഘടിപ്പിച്ച ചിന്തന്‍ ശിബിറിന്‌ ശേഷമാണ്‌ ഈ പ്രസ്‌താവന പുറത്തുവന്നിട്ടുള്ളത്‌. കോണ്‍ഗ്രസിന്റെ മാറുന്ന മുഖമാണോ ഇതെന്ന്‌ സ്വാഭാവികമായും ജനങ്ങള്‍ സംശയിക്കും. അതുകൊണ്ട്‌ ഇക്കാര്യത്തില്‍ മറ്റ്‌ കോണ്‍ഗ്രസ് നേതാക്കളുടെയും യുഡിഎഫ്‌ നേതാക്കളുടെയും അഭിപ്രായം അറിയാന്‍ ജനങ്ങള്‍ക്ക്‌ താല്‍പര്യമുണ്ടാകും. രാഷ്‌ട്രീയ പ്രവര്‍ത്തനമെന്നത്‌ ഉന്നതമായ സാംസ്‌കാരിക മൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച്‌ നടത്തേണ്ട ഒന്നാണ്‌.

രാഷ്‌ട്രീയമായ അഭിപ്രായ വ്യത്യാസങ്ങള്‍ രാഷ്‌ട്രീയമായി ഭിന്നതയുള്ളവരെപോലും ചിന്തിപ്പിക്കുന്ന വിധത്തില്‍ അവതരിപ്പിക്കുമ്പോഴാണ്‌ രാഷ്‌ട്രീയം ജനങ്ങള്‍ക്കാകമാനം മതിപ്പുളവാക്കുന്ന ഒന്നായി മാറുകയുള്ളൂ. അതിനുപകരം കെപിസിസി പ്രസിഡന്റ്‌ നടത്തിയിട്ടുള്ള പ്രസ്‌താവന കേരളത്തിന്റെ രാഷ്‌ട്രീയത്തെ മലീമസമാക്കാനുള്ളതാണ്‌. പ്രകോപനം സൃഷ്‌ടിച്ച്‌ സംഘര്‍ഷം ഉണ്ടാക്കി നേട്ടം കൊയ്യാനാകുമോ എന്ന അവസാന അടവാണ്‌ ഇപ്പോള്‍ കെപിസിസി പ്രസിഡന്റ്‌ മുന്നോട്ട്‌ വച്ചിട്ടുള്ളത്‌.

Also Read:  'സുധാകരനാണ്, അശ്ലീലമല്ലാതെ മറ്റൊന്നും പ്രതീക്ഷിക്കേണ്ടതില്ല'; കടുത്ത വിമര്‍ശനവുമായി എ എ റഹീം എംപി

ഇത്തരം രാഷ്‌ട്രീയ സംസ്‌കാരത്തിനൊപ്പം കേരളം ഇല്ലെന്ന പ്രഖ്യാപനമായി തൃക്കാക്കര തെരഞ്ഞെടുപ്പ്‌ ഫലം മാറുമെന്നും സിപിഎം പ്രസ്താവനയില്‍ പറഞ്ഞു. അതേസമയം, മുഖ്യമന്ത്രിയെ അധിക്ഷേപിച്ചത് സംസ്കാര ശൂന്യതയാണെന്ന് ഇടതുമുന്നണി കൺവീനർ ഇപി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെ അധിക്ഷേപിച്ച കെ പി സി സി പ്രസിഡന്റ് കെ സുധാകരനെതിരെ നിയമ നടപടി സ്വീകരിക്കും. കെ സുധാകരൻ സമാധാന അന്തരീക്ഷം തകർക്കാനാണ് ശ്രമിക്കുന്നത്. യു ഡി എഫിന്റെ നടപടി അപലപനീയമാണെന്നും ഇപി ജയരാജൻ പറഞ്ഞു. തൃക്കാക്കരയിൽ ഇടതുപക്ഷ മുന്നണി മുന്നേറ്റമുണ്ടാക്കുകയാണ്.

എൽഡിഎഫിന്റെ വിജയ സാധ്യത യുഡിഎഫിന്റെ സമനില തെറ്റിക്കുകയാണ്. മുഖ്യമന്ത്രിയെ ആക്ഷേപിക്കുന്നത് കേരളത്തെ ആക്ഷേപിക്കുന്നത് പോലെയാണ്. എന്തും പറയാം എന്ന നിലയിലേക്ക് കെപിസിസി പ്രസിഡന്റ് എത്തിയിരിക്കുന്നു. ദില്ലിയിലും, പഞ്ചാബിലും കോൺഗ്രസിനെ തോൽപ്പിച്ച് അധികാരത്തിൽ വന്ന ആം ആദ്മി പാർട്ടിയുടെ മുന്നിൽ ചെന്നു കേണ് അപേക്ഷിക്കുകയാണ് കോൺഗ്രസെന്നും ഇപി ജയരാജൻ പരിഹസിച്ചു.

Also Read: മുഖ്യമന്ത്രിക്കെതിരായ പരാമർശം അപലപനീയം; കെ സുധാകരനെ കടന്നാക്രമിച്ച് ഇപി ജയരാജൻ

click me!