
തൃശൂർ : കരുവന്നൂർ സഹകരണ ബാങ്കിൽ നിക്ഷേപിച്ച തുക തിരികെ ലഭിക്കാത്തതിനാൽ വിദഗ്ധ ചികിൽസ തേടാനാകാതെ വയോധിക മരിച്ച സംഭവം ദാരുണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയുടേതുൾപ്പെടേ സർക്കാരിന്റെ ഭാഗത്ത് നിന്നും കരിവന്നൂർ വിഷയത്തിൽ ആവർത്തിച്ച് ഉറപ്പുണ്ടായിട്ടും പണം തിരികെ ലഭിക്കാതെ നിക്ഷേപകയുടെ മരണമുണ്ടായത് ദാരുണമാണ്. സർക്കാരിന്റെ ഭാഗത്ത് നിന്നുണ്ടാകുന്നത് പ്രഖ്യാനങ്ങൾ മാത്രമാകരുത്. വേഗത്തിൽ നടപ്പിലാക്കുന്നതിന് വേണ്ടിയുള്ള ഇടപെടൽ ഉണ്ടാകണം. മരിച്ച നിക്ഷേപകയുടെ കുടുംബത്തെ മന്ത്രി ബിന്ദു അപമാനിച്ചു. മന്ത്രി പരാമർശം പിൻവലിച്ച് മാപ് പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
സഹകരണ ബാങ്ക് വിഷയത്തിൽ രാഷ്ട്രീയം കലർത്തുന്നില്ല. സഹകരണ പ്രസ്ഥാനത്തിന്റെ വിശ്വാസ്യതയ്ക്ക് മങ്ങലേറ്റത് കൊണ്ടാണ് പ്രതിപക്ഷം നേരത്തെ വിഷയം ഉയർത്തിയത്. നിക്ഷേപകരുടെ വിഷയമാണ് ഉയർത്തുന്നത്. പ്രതിസന്ധിയിലായ സഹകരണ ബാങ്കുകളിലെ നിക്ഷേപങ്ങൾ തിരികെ കൊടുക്കാൻ നടപടി ഉണ്ടാകണം. സർക്കാർ ഇടപെട്ട് പരിഹരിച്ചില്ലെങ്കിൽ മികച്ച രീതിയിൽ നടക്കുന്ന ബാങ്കുകളിൽ പോലും വിശ്വാസ്യത ഇല്ലാതാകും. കോൺഗ്രസ് ഭരിക്കുന്നമാവേലിക്കര തഴക്കര ബാങ്കിൽ നിക്ഷേപം നഷ്ടപെട്ട കാര്യമാണെങ്കിലും നടപടി ഉണ്ടാകണം.
സഹകരണവുമായി ബന്ധപ്പെട്ട് കേന്ദ്ര നയത്തെ വിമർശിക്കാൻ കേരളവും സിപിഎമ്മും വിമുഖത കാണിക്കുകയാണെന്നും സതീശൻ കുറ്റപ്പെടുത്തി. കേരളാ ബാങ്കിന് ഇതുവരെ അനുമതി ലഭിച്ചിട്ടില്ല. കേന്ദ്ര അനുമതിയാവശ്യമാണ്. അത് കേന്ദ്രത്തിൽ നിന്നും ലഭിക്കുന്നതിന് വേണ്ടിയാണ് സഹകരണ നയത്തെ വിമർശിക്കുന്നതിൽ വിമുഖത കാണിക്കുന്നതെന്നും സതീശൻ വിമർശിച്ചു.
അതേ സമയം, കരുവന്നൂർ ബാങ്കിലെ നിക്ഷേപകരുടെ പണം തിരികെ നൽകുന്നതിലും വിഷയം പരിഹരിക്കുന്നതിലും വേഗം പോരെന്ന വിമർശനമാണ് ഘടകകക്ഷിയായ സിപിഐയും ഉയർത്തുന്നത്. നിക്ഷേപിച്ച പണം തിരികെ ലഭിക്കാത്ത സ്ഥിതിയാണുള്ളതെന്നും ആശങ്ക പരിഹരിക്കാൻ വേഗത്തിൽ ഇടപെടൽ വേണമെന്നും സിപിഐ തൃശൂർ ജില്ലാ സെക്രട്ടറി കെ.കെ വത്സരാജ് ആവശ്യപ്പെട്ടു.
കരിവന്നൂർ ബാങ്ക് വിഷയത്തിൽ പ്രശ്നപരിഹാരമുണ്ടാകുമെന്നും നിക്ഷേപകർക്ക് പണം നഷ്ടമാകില്ലെന്നും അസംബ്ലിയിൽ വെച്ച് മന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതാണ്. എന്നാൽ പ്രശ്നങ്ങൾ പരിഹരിക്കപ്പെടുന്നതിന് കാലതാമസം ഉണ്ടാകുന്നു. ഒരു വർഷം കഴിഞ്ഞിട്ടും നിക്ഷേപകർക്ക് പണം തിരികെ ലഭിച്ചിട്ടില്ല. എത്രയും പെട്ടന്ന് പരിഹാരമുണ്ടാകണമെന്ന് തന്നെയാണ് ആവശ്യപ്പെടാനുള്ളതെന്നും സിപിഐ ജില്ലാ സെക്രട്ടറി വിശദീകരിച്ചു.